-
ബറോഡ: ഈ വർഷത്തിന്റെ തുടക്കത്തിലാണ് ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 2012-ന് ശേഷം ഇന്ത്യൻ ജഴ്സി അണിഞ്ഞിട്ടില്ലാത്ത താരം ടീമിലേക്കുള്ള വിളി പ്രതീക്ഷിച്ച് കാത്തിരുന്നെങ്കിലും ഒടുവിൽ പാഡ് അഴിക്കുകയായിരുന്നു. അന്ന് 2012-ൽ ഇന്ത്യക്കായി അവസാനം കളിക്കുമ്പോൾ 28 വയസ്സായിരുന്നു പഠാന്റെ പ്രായം.
ഇതിനെല്ലാം പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ നേരിട്ട അവഗണനകളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പഠാൻ. ഏകദിനത്തിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറാകാൻ തനിക്ക് കഴിവുണ്ടായിരുന്നെന്നും എന്നാൽ ടീം മാനേജ്മെന്റിൽ നിന്ന് അർഹിച്ച പിന്തുണ ലഭിച്ചില്ലെന്നും പഠാൻ ആരോപിക്കുന്നു. കരിയറിലെ രണ്ടാം ഘട്ടത്തിൽ ഇന്ത്യൻ ബൗളിങ് നിരയിൽ ആദ്യ ബൗളിങ് മാറ്റമായി തന്നെ ഉപയോഗിച്ചിരുന്ന സമയത്ത് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ കരിയർ മറ്റൊന്നാകുമായിരുന്നെന്നും പഠാൻ റെഡിഫ് ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
'എനിക്ക് കളിക്കാൻ കഴിയുന്നത്ര മത്സരം കളിക്കാൻ അവസരം ലഭിച്ചില്ല എന്നതാണ് വാസ്തവം. 28-ാം വയസ്സിൽ എന്റെ രാജ്യാന്തര കരിയർ അവസാനിച്ചു. പക്ഷേ ഇന്ന് അവസ്ഥ അങ്ങനെയല്ല. 35-37 വയസ്സിലൊക്കെ എത്രയോ താരങ്ങൾ രാജ്യാന്തര ക്രിക്കറ്റിൽ സജീവമായി തുടരുന്നത് കാണാം. ഇംഗ്ലീഷ് പേസ് ബൗളർ ജെയിംസ് ആൻഡേഴ്സണെല്ലാം ഇതിന് ഉദാഹരണമാണ്. അവിടുത്തെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്ന വാദമെല്ലാം ശരിതന്നെയാണ്. എങ്കിലും കുറഞ്ഞപക്ഷം 35 വയസ്സ് വരെയെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്റെ കരിയർ മറ്റൊന്നാകുമായിരുന്നു. എല്ലാം പോയില്ലേ. ഇനി പറഞ്ഞിട്ട് കാര്യമില്ല-പഠാൻ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
'ആദ്യം കളിച്ച 59 ഏകദിനങ്ങളിൽ ന്യൂബോൾ എറിയുന്നതായിരുന്നു എന്റെ ചുമതല. ആ റോളിൽ വിക്കറ്റെടുക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. അത് ഞാൻ നന്നായി ചെയ്തു. എന്നാൽ ആദ്യ ബൗളിങ് മാറ്റമെന്ന ചുമതലയിലേക്ക് മാറിയപ്പോൾ കുറച്ചുകൂടി പ്രതിരോധത്തിലേക്ക് മാറി. ഇന്നത്തെ കാലത്ത് ടീമിലെ ഓൾറൗണ്ടർ ഓവറിൽ ശരാശരി ആറു റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമേ നേടിയുള്ളൂവെങ്കിലും എല്ലാവരും സന്തോഷവാൻമാരാണ്. എന്നാൽ പണ്ട് ഞാൻ ഇതിലും മികച്ച രീതിയിൽ കളിച്ചപ്പോൾ എന്നെ കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് അങ്ങനെ?'- പഠാൻ ചോദിക്കുന്നു.
2007-ൽ ഇന്ത്യ ചാമ്പ്യൻമാരായ ആദ്യ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് ദ മാച്ചായിരുന്നു പഠാൻ. ഒപ്പം 2006-ൽ പാകിസ്താനെതിരായ ടെസ്റ്റിന്റെ ആദ്യ ഓവറിൽ തന്നെ ഹാട്രിക് നേടിയ ബൗളറാണ് പഠാൻ.
content highlights: rfan Pathan on what went wrong with his India career
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..