റാഞ്ചി പിച്ചില്‍ തിളങ്ങി ന്യൂസീലന്‍ഡ് സ്പിന്നര്‍മാര്‍; ഇന്ത്യയ്ക്ക് 21 റണ്‍സിന്റെ തോല്‍വി


3 min read
Read later
Print
Share

Photo: pti

റാഞ്ചി: പരമ്പരയില്‍ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയെ 21 റണ്‍സിന് പരാജയപ്പെടുത്തി ന്യൂസീലന്‍ഡ്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസീലന്‍ഡ് മുന്നിലെത്തി (1-0).

28 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 50 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ പൊരുതി നോക്കിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. സുന്ദറാണ് ഇന്ത്യന്‍നിരയിലെ ടോപ് സ്‌കോറര്‍.

ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും അടക്കമുള്ള ഇന്ത്യന്‍ ബാറ്റിങ് നിരയെ സ്പിന്നര്‍മാരുടെ മികവില്‍ കിവീസ് പിടിച്ചുകെട്ടുകയായിരുന്നു. സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണച്ച പിച്ചില്‍ നാല് ഓവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറാണ് കിവീസിനായി തിളങ്ങിയത്. സൂര്യകുമാര്‍ ക്രീസിലുള്ളപ്പോള്‍ ഒരു ഓവര്‍ മെയ്ഡനാക്കാനും സാന്റ്‌നര്‍ക്കായി. മൈക്കല്‍ ബ്രെയ്‌സ്‌വെല്ലും ലോക്കി ഫെര്‍ഗൂസനും രണ്ട് വിക്കറ്റെടുത്തു.

177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയെ ഞെട്ടിച്ചാണ് ന്യൂസീലന്‍ഡ് ബൗളിങ് തുടങ്ങിയത്. രണ്ടാം ഓവറില്‍ തന്നെ ഇഷാന്‍ കിഷനെ (4) മടക്കി ബ്രെയ്‌സ്‌വെല്‍ ആദ്യ വെടിപൊട്ടിച്ചു. മൂന്നാം ഓവറില്‍ രാഹുല്‍ ത്രിപാഠിയെ (0) ജേക്കബ് ഡുഫി പുറത്താക്കി. നാലാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ (7) സാന്റ്‌നറും പുറത്താക്കിയതോടെ ഇന്ത്യ മൂന്നിന് 15 റണ്‍സെന്ന ദയനീയ സ്ഥിതിയിലായി.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ് - ഹാര്‍ദിക് പാണ്ഡ്യ സഖ്യം പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ക്ക് ലഭിക്കുന്ന പിന്തുണ മനസിലാക്കി ശ്രദ്ധയോടെ ബാറ്റ് വീശി. 68 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ച ഘട്ടത്തില്‍ 12-ാം ഓവറില്‍ ഇഷ് സോദി സൂര്യകുമാര്‍ യാദവിനെ മടക്കി. 34 പന്തില്‍ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 47 റണ്‍സെടുത്താണ് സൂര്യ പുറത്തായത്. തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്, ബ്രെയ്‌സ്‌വെല്ലിന് മുന്നില്‍ വീണതോടെ ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചു. 20 പന്തില്‍ നിന്ന് 21 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം.

ദീപക് ഹൂഡയും (10) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ശിവം മാവി (2), കുല്‍ദീപ് യാദവ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് അര്‍ധ സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെയുടെയും ഡാരില്‍ മിച്ചലിന്റെയും ഇന്നിങ്‌സുകളുടെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തിരുന്നു.

30 പന്തില്‍ നിന്ന് അഞ്ച് സിക്‌സും മൂന്ന് ഫോറുമടക്കം 59 റണ്‍സോടെ പുറത്താകാതെ നിന്ന ഡാരില്‍ മിച്ചലാണ് കിവീസ് സ്‌കോര്‍ 176-ല്‍ എത്തിച്ചത്. അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറില്‍ മിച്ചല്‍ ക്രീസില്‍ നില്‍ക്കേ 27 റണ്‍സാണ് കിവീസ് അടിച്ചെടുത്തത്. 35 പന്തുകള്‍ നേരിട്ട കോണ്‍വെ ഒരു സിക്‌സും ഏഴ് ഫോറുമടക്കം 52 റണ്‍സെടുത്ത് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന്റേത് തകര്‍പ്പന്‍ തുടക്കമായിരുന്നു. ഡെവോണ്‍ കോണ്‍വെയെ കാഴ്ചക്കാരനാക്കി ഫിന്‍ അലന്‍ തകര്‍ത്തടിച്ച് തുടങ്ങിയതോടെ കിവീസ് സ്‌കോര്‍ കുതിച്ചു. എന്നാല്‍ 23 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 35 റണ്‍സെടുത്ത അലനെ അഞ്ചാം ഓവറില്‍ മടക്കി വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചത്. പിന്നാലെ അതേ ഓവറില്‍ മാര്‍ച്ച് ചാപ്മാനെ (0) വട്ടംകറക്കി അവസാന പന്തില്‍ കിടിലനൊരു റിട്ടേണ്‍ ക്യാച്ചിലൂടെ സുന്ദര്‍ പുറത്താക്കി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ കൂട്ടുപിടിച്ച് കോണ്‍വെ 60 റണ്‍സ് സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തു. 22 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയടക്കം 17 റണ്‍സെടുത്ത ഫിലിപ്‌സിനെ കുല്‍ദീപ് യാദവ് പുറത്താക്കി. 18-ാം ഓവറില്‍ കോണ്‍വെയെ പുറത്താക്കി അര്‍ഷ്ദീപ് കിവീസിന്റെ സ്‌കോറിങ് വേഗം കുറച്ചു. അതേ ഓവറിലെ അഞ്ചാം പന്തില്‍ മികച്ചൊരു ത്രോയിലൂടെ മൈക്കല്‍ ബ്രെയ്‌സ്‌വെല്ലിനെ (1) മടക്കി ഇഷാന്‍ കിഷനും സ്‌കോറിങ്ങിന് തടയിട്ടു. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറാണ് (7) പുറത്തായ മറ്റൊരു താരം.

ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Content Highlights: India vs New Zealand 1st T20 ranchi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented