അഹമ്മദാബാദ്:ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കെ. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ വെറും 112 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ ആശിച്ച തുടക്കം ഇന്ത്യയ്ക്ക് നല്കി. പിന്നാലെ ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ സ്കോറിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനി 13 റണ്‍സ് കൂടി മതി.
57 റണ്‍സുമായി രോഹിത് ശര്‍മയും ഒരു റണ്‍സെടുത്ത് ഉപനായകന്‍ അജിങ്ക്യ രഹാനെയും പുറത്താവാതെ നില്ക്കുന്നു. ആറുവിക്കറ്റ് വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അക്ഷര്‍ പട്ടേലിന്റെ മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ 112 റണ്‍സിന് ചുരുട്ടിക്കെട്ടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സ്കോര്‍ 33-ല്‍ നില്‍ക്കേ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. 11 റണ്‍സെടുത്ത ഗില്ലിനെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കി. കൂറ്റനടിയ്ക്ക് ശ്രമിച്ച ഗില്ലിന്റെ ശ്രമം വിഫലമായി. പന്ത് ക്രോളി കൈയ്യിലൊതുക്കി.
പിന്നാലെ ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാരയെ തൊട്ടടുത്ത ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി ജാക്ക് ലീച്ച് മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കി. അക്കൗണ്ട് തുറക്കും മുന്‍പേ പൂജാര പുറത്തായി. 33 ന് പൂജ്യം എന്ന നിലയില്‍ നിന്നും 34 ന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ വീണു.
പിന്നീട് ക്രീസിലെത്തിയ നായകന് വിരാട് കോലിയെ കൂട്ടുപിടിച്ച് രോഹിത് തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റി. പിന്നാലെ താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. 63 പന്തുകളില്‍ നിന്നും എട്ട് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് രോഹിത് അര്‍ധസെഞ്ചുറിയിലെത്തിയത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ 12-ാം അര്‍ധസെഞ്ചുറിയാണിത്. പിന്നാലെ കോലിയ്ക്കൊപ്പം രോഹിത് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.
എന്നാല്‍ സ്കോര്‍ 98-ല്‍ നില്‍ക്കെ 27 റണ്‍സെടുത്ത കോലിയെ മടക്കി ജാക്ക് ലീച്ച് വീണ്ടും ഇന്ത്യയ്ക്ക് തിരിച്ചടി നല്കി. ലേറ്റ് കട്ടിന് ശ്രമിച്ച കോലിയുടെ ബാറ്റിലുരസി പന്ത് വിക്കറ്റ് തെറിപ്പിച്ചു. രോഹിത് ശര്‍മയോടൊപ്പം 64 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് നായകന് ക്രീസ് വിട്ടത്. കോലിയ്ക്ക് പിന്നാലെ അജിങ്ക്യ രഹാനെ ക്രീസിലെത്തി. പിന്നീട് വിക്കറ്റ് നഷ്ടപ്പെടുത്താതെ രഹാനെയും രോഹിതും ആദ്യ ദിനം കളിയവസാനിപ്പിച്ചു
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. 21.4 ഓവറില്‍ വെറും 38 റണ്‍സ് മാത്രം വിട്ടുനല്‍കി ആറുവിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ഇംഗ്ലണ്ടിനായി 53 റണ്‍സെടുത്ത സാക്ക് ക്രോളി മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്.
ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ രണ്ടില്‍ നില്‍ക്കെ റണ്‍സെടുക്കാതെ നിന്ന ഓപ്പണര്‍ ഡോം സിബ്ലിയെ ഇഷാന്ത് രോഹിത് ശര്‍മയുടെ കൈയ്യിലെത്തിച്ചു. മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ത്തന്നെ വിക്കറ്റ് വീഴ്ത്തി ഇഷാന്ത് തന്റെ 100-ാം അന്താരാഷ്ട്ര മത്സരം ആഘോഷിച്ചു. സിബ്ലിയ്ക്ക് പകരം ജോണി ബെയര്‍സ്റ്റോ ക്രീസിലെത്തിയെങ്കിലും താരത്തെ അക്ഷര്‍ പട്ടേല്‍ പൂജ്യനാക്കി മടക്കി. തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി അക്ഷര്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ബെയര്‍സ്റ്റോയെ അക്ഷര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് 27 ന് രണ്ട് എന്ന നിലയിലേക്ക് വീണു.
പിന്നീട് ഒത്തുചേര്‍ന്ന നായകന് ജോ റൂട്ടും സാക്ക് ക്രോളിയും ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിനെ വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു. എന്നാല്‍ സ്കോര്‍ 74 ല്‍ നില്‍ക്കെ റൂട്ടിനെ പുറത്താക്കി അശ്വിന് വീണ്ടും ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. പിന്നാലെ ക്രോളി അര്‍ധശതകം പൂര്‍ത്തിയാക്കി. പത്ത് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് താരം അര്‍ധസെഞ്ചുറി നേടിയത്. എന്നാല്‍ അതിന്റെ ആഹ്ലാദം കെട്ടടങ്ങുംമുന്‍പ് ക്രോളിയെ പുറത്താക്കി അക്ഷര്‍പട്ടേല്‍ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി.
ചായയ്ക്ക് പിരിയുമ്പോള്‍ നാലിന് 80 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ രണ്ടാം സെഷനില്‍ ഇംഗ്ലണ്ടിനെ നിലം തൊടീക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. സ്കോര്‍ 81-ല്‍ നില്‍ക്കെ ഒലി പോപ്പിനെയും സ്റ്റോക്സിനെയും പുറത്താക്കി അശ്വിനും അക്ഷറും കളി ഇന്ത്യയുടെ വരുതിയിലാക്കി. പിന്നീട് വന്ന ഒരു ബാറ്റ്സ്മാനും തിളങ്ങാനായില്ല. 11 റണ്‍സെടുത്ത ആര്‍ച്ചറെ അക്ഷര്‍ പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ ജാക്ക് ലീച്ചിനെ അശ്വിന് പുറത്താക്കി. അശ്വിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ലീച്ചിന്റെ ബാറ്റില്‍ തട്ടി പന്ത് സ്ലിപ്പില്‍ നിന്ന പൂജാരയുടെ കൈയ്യിലെത്തി. എന്നാല്‍ ഒരറ്റത്ത് പിടിച്ചുനില്ക്കാന് ഇംഗ്ലീഷ് ബാറ്റ്സ്മാന് ബെന്‍ ഫോക്സ് ശ്രമിച്ചു.
സ്റ്റിയുവര്‍ട്ട് ബ്രോഡിനെ കൂട്ടുപിടിച്ച് ഫോക്സ് ഇംഗ്ലണ്ട് സ്കോര്‍ 100 കടത്തി. എന്നാല്‍ സ്കോര്‍ 105-ല്‍ നില്‍ക്കെ ബ്രോഡിനെ ബുംറയുടെ കൈയ്യിലെത്തിച്ച് അക്ഷര്‍ പട്ടേല്‍ മത്സരത്തില്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി.തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അഞ്ചുവിക്കറ്റ് വീഴ്ത്തി അക്ഷര്‍ ചരിത്രം കുറിച്ചു. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും താരം ഈ നേട്ടം സ്വന്തമാക്കിയിരുന്നു. പിന്നാലെ ഫോക്സിന്റെ കുറ്റി തെറിപ്പിച്ച് അക്ഷര്‍ ആറാം വിക്കറ്റ് നേട്ടം ആഘോഷിച്ച് ഇംഗ്ലണ്ടിനെ ഓള് ഔട്ടാക്കി.
ഇന്ത്യയ്ക്കായി അക്ഷറിന് പുറമേ അശ്വിനും ഇഷാന്തും മികച്ച പ്രകടനം കാഴ്ചവെച്ചു. അശ്വിന് മൂന്നുവിക്കറ്റെടുത്തപ്പോള്‍ ഇഷാന്ത് ഒരു വിക്കറ്റ് നേടി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: India vs England 3rd Cricket Test Day 1