photo: twitter/BCCI
നാഗ്പുര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിനം ഇന്ത്യയ്ക്ക് സ്വന്തം. ആദ്യ ഇന്നിങ്‌സില്‍ ഓസീസിനെ വെറും 177 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ഇന്ത്യ ഒന്നാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എടുത്തിട്ടുണ്ട്.
56 റണ്‍സുമായി നായകന്‍ രോഹിത് ശര്‍മയും റണ്‍സൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന്‍ അശ്വിനുമാണ് ക്രീസിലുള്ളത്. അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. രോഹിത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ 15-ാം അര്‍ധശതകമാണിത്.
ഓപ്പണറായ കെ.എല്‍.രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 71 പന്തുകളില്‍ നിന്ന് 20 റണ്‍സെടുത്ത രാഹുലിനെ അരങ്ങേറ്റതാരം ടോഡ് മര്‍ഫി പുറത്താക്കി. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് രാഹുല്‍ പുറത്തായത്. ആദ്യ വിക്കറ്റില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് രാഹുല്‍ ക്രീസ് വിട്ടത്.
ടോസ് കിട്ടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയെ 177 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ ബൗളിങിനുമുന്നില്‍ ഒരുഘട്ടത്തിലും ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.
അഞ്ചുവിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് പേരുകേട്ട ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തത്. രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റെടുത്തു.
ടോസ് കിട്ടി ബാറ്റിങിനിറങ്ങിയ ഓസീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്ന കാഴ്ചയാണ് നാഗ്പുര്‍ വിദര്‍ഭ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ കാണാനായത്. രണ്ടുറണ്‍സിന് രണ്ടുവിക്കറ്റ് നഷ്ടപ്പെട്ട ഘട്ടത്തിലായിരുന്നു ഓസീസിന്റെ തുടക്കം. ഓപ്പണര്‍മാരായ ഖവാജയും വാര്‍ണറും ഒരു റണ്ണെടുത്ത് മടങ്ങി.
പിന്നാലെ ലംബുഷെയിനും സ്റ്റീവ് സ്മിത്തും രക്ഷാപ്രവര്‍ത്തനം തുടങ്ങി. 49-റണ്‍സെടുത്ത ലബുഷെയിനും 37-റണ്‍സെടുത്ത സ്മിത്തിനേയും പുറത്താക്കി ജഡേജ വീണ്ടും ഓസീസിന് പ്രഹരമേല്‍പ്പിച്ചു. പിന്നാലെ വന്ന റെന്‍ഷോയും വേഗം കൂടാരം കയറി.
ഹാന്‍ഡ്‌സ്‌കോമ്പ് 31 റണ്‍സും അലെക്‌സ് കാരി 36 റണ്‍സുമെടുത്ത് ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ കരകയറ്റാനായില്ല. കമ്മിന്‍സ്(6), ടോഡ് മുര്‍ഫി(0), ബോളണ്ട്(1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.
കഴിഞ്ഞ മൂന്നുപരമ്പരകളും ജയിച്ച് ദീർഘകാലമായി ട്രോഫി ഇന്ത്യയുടെ കൈവശമാണ്. ആഷസിലെ എവേ വിജയത്തേക്കാൾ മികച്ചതായിരിക്കും ഇന്ത്യയിലെ ജയമെന്ന് ക്യാപ്റ്റൻ പാറ്റ് കമിൻസ് സമ്മതിക്കുന്നു. പക്ഷേ, ഈ ലക്ഷ്യം നേടണമെങ്കിൽ സന്ദർശകർ കുറെ വിയർപ്പൊഴുക്കേണ്ടിവരും. 2013-നുശേഷം നാട്ടിൽ ഇന്ത്യ 15 പരമ്പരകൾ കളിച്ചു, എല്ലാറ്റിലും ജയിച്ചു. പക്ഷേ, കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ടെസ്റ്റ് ജയിച്ച രണ്ട് ടീമുകളിലൊന്ന് ഓസ്‌ട്രേലിയയാണ്. രണ്ടാം ടീം ഇംഗ്ലണ്ടും. 2017-ൽ പുണെയിൽ ഓസ്‌ട്രേലിയ 333 റൺസിന് ഇന്ത്യയെ തോൽപ്പിച്ചിരുന്നു.
ടെസ്റ്റ് ക്യാപ്റ്റനെന്നനിലയിൽ രോഹിത് ശർമയുടെ യഥാർഥപരീക്ഷണമാണ് ഈ പരമ്പര. വിരാട് കോലിയിൽനിന്ന് ക്യാപ്റ്റൻസ്ഥാനമേറ്റെടുത്തശേഷം രോഹിത് പിന്നീട് രണ്ടുടെസ്റ്റുകളേ കളിച്ചിട്ടുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ബംഗ്ലാദേശിനെതിരേയും ഇംഗ്ലണ്ടിനെതിരേയും പരിക്കും കോവിഡുംമൂലം അദ്ദേഹത്തിന് കളിക്കാനായില്ല.
ടീം ഇന്ത്യ; രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ടീം ഓസ്‌ട്രേലിയ; ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷഗ്നെ, സ്റ്റീവന്‍ സ്മിത്ത്, മാറ്റ് റെന്‍ഷോ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍, ടോഡ് മുര്‍ഫി, സ്‌കോട്ട് ബോളണ്ട്
Content Highlights: India vs Australia, 1st Test
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..