Photo: twitter.com/ICC
കരിയര്‍ വേണോ കുടുംബം വേണാ? പല വനിതാ കായികതാരങ്ങളും ഈ ചോദ്യത്തെ ആശയക്കുഴപ്പത്തോടെയാണ് നേരിടുന്നത്. പക്ഷേ, ബിസ്മ മറൂഫ് എന്ന പാകിസ്താന് നായികയ്ക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല, രണ്ടും ഒരുമിച്ച് കൊണ്ടുപോകാം. ന്യൂസീലന്‍ഡില്‍ നടക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ബിസ്മ എത്തിയത് ആറുമാസം പ്രായമായ തന്റെ മകളെയുമെടുത്താണ്.
ഇന്ത്യക്കെതിരായ മത്സരത്തിനുശേഷം കുഞ്ഞുഫാത്തിമയെയും എടുത്ത് ബിസ്മ ഗ്രൗണ്ടിലേക്ക് വന്നു. മത്സരം ഇന്ത്യ ജയിച്ചെങ്കിലും താരമായത് ഫാത്തിമയാണ്. ഇന്ത്യന്‍ താരങ്ങള്‍ ആ കുഞ്ഞിനെയെടുക്കാന്‍ മത്സരിച്ചു. അവളെ ഓമനിച്ചു. മൗണ്ട് മൗഗാംനൂയി സ്റ്റേഡിയത്തിലെ ഹൃദയസ്പര്‍ശിയായ കാഴ്ച. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും സച്ചിന് തെണ്ടുല്‍ക്കര്‍ അടക്കമുള്ളവരും ഈ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു.
തന്റെ ആദ്യകുഞ്ഞിന് ജന്മം നല്കി ആറുമാസത്തിനുശേഷമാണ് മുപ്പതുകാരിയായ ബിസ്മ ലോകകപ്പില്‍ പാകിസ്താനെ നയിക്കുന്നത്. ക്രിക്കറ്റിനോടും കുടുംബത്തോടുമുള്ള ബിസ്മയുടെ പ്രതിബദ്ധത ആഴത്തില്‍ വെളിപ്പെടുകയായിരുന്നു. പ്രസവത്തിനുശേഷം ഒന്നരയോ രണ്ടോ വര്‍ഷം കഴിഞ്ഞ് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നവരെ കണ്ടിട്ടുണ്ട്. പക്ഷേ, ഇത്ര വേഗമുള്ള ഒരു മടങ്ങിവരവ് അപൂര്‍വം.
പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ പരിഷ്കരിച്ച ചട്ടങ്ങളാണ് അമ്മയായ ശേഷം വേഗത്തില്‍ മടങ്ങിവരാന്‍ ബിസ്മയ്ക്ക് തുണയായത്. ഇതുപ്രകാരം ബിസ്മക്ക് ഒരു വര്‍ഷം ശമ്പളത്തോടുകൂടിയ അവധി കിട്ടും. കരാറും പുതുക്കിക്കിട്ടും. ലോകകപ്പ് കാലത്ത് കുഞ്ഞിനെ നോക്കാന്‍ അമ്മയെയും കൊണ്ടുപോകാന്‍ പറ്റും. ഇത് സംഭവിച്ചില്ലായിരുന്നെങ്കില്‍ തന്റെ കരിയര്‍ അവസാനിച്ചേനേയെന്ന് താരം പറയുന്നു.
ബിസ്മയുടേത് ലോകത്തെ പ്രചോദിപ്പിക്കുന്ന മാതൃകയാണ്. പാകിസ്താനില്‍ പല സ്ത്രീകളും അമ്മയായിക്കഴിഞ്ഞാല്‍ ജോലി ഉപേക്ഷിക്കുന്നവരാണ്. സ്ഥാപനത്തിന്റെയോ സമൂഹത്തിന്റെയോ പിന്തുണയില്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഓള്‍റൗണ്ടറായ ബിസ്മ 16 വര്‍ഷമായി പാകിസ്താനുവേണ്ടി കളിക്കുന്നു. പാകിസ്താനുവേണ്ടി ഏകദിനത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യതാരമാണ്. ഏതുനിലയിലായാലും ഇന്ത്യ പാകിസ്താന് പോരാട്ടം അതിസമ്മര്‍ദത്തിലാണ് നടക്കാറുള്ളത്. എന്നാല്‍, ഫാത്തിമയെന്ന കുഞ്ഞ് ആ സംഘര്‍ഷങ്ങളെയെല്ലാം മഞ്ഞുപോലെ ഉരുക്കിക്കളയുകയായിരുന്നു.
Content Highlights: bismah maroof coming back post pregnancy and playing international cricket
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..