ഓസീസ് ബൗളർമാരായ മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്‌സൽവുഡ് എന്നിവർ | Photo: Cricket Australia
സിഡ്‌നി: പന്തുചുരണ്ടലിനെപ്പറ്റി ടീമിലെ ബൗളര്‍മാര്‍ക്കെല്ലാം അറിയാമായിരുന്നുവെന്ന കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ വെളിപ്പെടുത്തലിനെതിരേ സംയുക്ത പ്രസ്താവനയുമായി ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ രംഗത്ത്.
2018-ലെ വിവാദമായ കേപ്ടൗണ്‍ ടെസ്റ്റില്‍ ഓസീസ് ടീമിലുണ്ടായിരുന്ന ബൗളര്‍മാരായ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്പിന്നര്‍ നഥാന്‍ ലിയോണ്‍ എന്നിവരാണ് തങ്ങളുടെ നിരപരാധിത്വം ചൂണ്ടിക്കാട്ടി സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുള്ളത്.
ടെസ്റ്റിനിടെ പന്തില്‍ മാറ്റംവരുത്താനുള്ള കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ പദ്ധതിയെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയാമായിരുന്നില്ലെന്ന് ഓസീസ് ബൗളര്‍മാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയ ബൗളര്‍മാര്‍ ഇനി ഇതിന്‍മേലുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു.
''ഞങ്ങളുടെ സത്യസന്ധതയില്‍ ഞങ്ങള്‍ സ്വയം അഭിമാനിക്കുന്നു. അതിനാല്‍ തന്നെ 2018-ലെ കേപ്ടൗണ്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഞങ്ങളുടെ സത്യസന്ധതയെ ചില പത്രപ്രവര്‍ത്തകരും മുന്‍ കളിക്കാരും സമീപ ദിവസങ്ങളില്‍ ചോദ്യം ചെയ്യുന്നത് തീര്‍ത്തു നിരാശാജനകമാണ്.'' - ഓസീസ് ബൗളര്‍മാര്‍ പ്രസ്താവനയില്‍ പറയുന്നു.
'ഈ വിഷയത്തില്‍ ഞങ്ങള്‍ ഇതിനകം നിരവധി തവണ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി, പക്ഷേ പ്രധാന വസ്തുതകള്‍ വീണ്ടും രേഖപ്പെടുത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു. ന്യൂലാന്റിലെ വലിയ സ്‌ക്രീനില്‍ ചിത്രങ്ങള്‍ കാണുന്നത് വരെ പന്തിന്റെ അവസ്ഥയില്‍ മാറ്റം വരുത്താന്‍ ഒരു വസ്തു കളത്തിലേക്ക് കൊണ്ടുവന്നതിനെ കുറിച്ച് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ആ ടെസ്റ്റ് മത്സരത്തിലെ അമ്പയര്‍മാരായ നിഗല്‍ ലോങ്, റിച്ചാര്‍ഡ് ലിങ്‌വര്‍ത്ത് എന്നിവര്‍ പരിചയസമ്പന്നരായ അമ്പയര്‍മാരാണ്. ചിത്രങ്ങള്‍ ടിവിയില്‍ വന്നതോടെ പന്ത് പരിശോധിച്ച അവര്‍ അതില്‍ കേടുപാടുകളൊന്നും ഇല്ലാതിരുന്നതിനാല്‍ പന്ത് മാറ്റിയിരുന്നില്ല.' - ഓസീസ് ബൗളര്‍മാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം ന്യൂലാന്‍ഡ്‌സില്‍ അന്ന് സംഭവിച്ച കാര്യങ്ങള്‍ക്കൊന്നും ഇത് ഒരു ഒഴിവുകഴിവല്ലെന്നും അവര്‍ വ്യക്തമാക്കി.
പന്തുചുരണ്ടലിനെപ്പറ്റി ടീമിലെ ബൗളര്‍മാര്‍ക്കെല്ലാം അറിയാമായിരുവെന്ന് ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ഒരു അഭിമുഖത്തില്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് വെളിപ്പെടുത്തിയതോടെയാണ് ഈ വിവാദം വീണ്ടും ചൂടുപിടിക്കുന്നത്.
ഇതിനു പിന്നാലെ 2018-ലെ പന്തുചുരണ്ടല്‍ സംഭവത്തെ കുറിച്ച് ആര്‍ക്കെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍ അവര്‍ മുന്നോട്ടുവരണമെന്നും ഭരണ സമിതിയെ ഇക്കാര്യം അറിയിക്കണമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
2018-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനിടെയായിരുന്നു വിവാദ സംഭവം. ഓസ്‌ട്രേലിയന്‍ താരം ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്തിന്റെ ഒരു ഭാഗം ചുരണ്ടുകയായിരുന്നു. സംഭവം ടി.വി. ക്യാമറയില്‍ പതിഞ്ഞതിനാല്‍ കൈയോടെ പിടിക്കപ്പെട്ടു. പാന്റിനുള്ളില്‍ ഒളിപ്പിച്ച സാന്‍ഡ്പേപ്പര്‍ കണ്ടെത്തി. സംഭവത്തില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് വിലക്കുകിട്ടി. കോച്ച് ഡാരന്‍ ലേമാനും സ്ഥാനം നഷ്ടമായിരുന്നു.
സ്മിത്തും വാര്‍ണറും ഒരു വര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തി. ബാന്‍ക്രോഫ്റ്റ് ഇപ്പോള്‍ ഇംഗ്ലീഷ് കൗണ്ടി ടീം ഡര്‍ഹാമിനായി കളിക്കുകയാണ്.
Content Highlights: Australia bowlers issued a joint statement in ball-tampering row
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..