ഇന്ത്യൻ താരങ്ങളുടെ നിരാശ | Photo: ICC
ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച് വീണ്ടും ഒരു ദുരന്ത ക്ലൈമാക്സ്. വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ഇന്ത്യ തോല്‍വിയിലേക്ക് വീണപ്പോള്‍ 2017 ചാമ്പ്യന്‍സ് ലീഗ് ഫൈനലാകും ആരാധകരുടെ മനസ്സിലെത്തിയിട്ടുണ്ടാകുക. അന്ന് ജസ്പ്രീത് ബുംറയുടെ നോ ബോളില്‍ ആയുസ് നീട്ടിക്കിട്ടിയ പാക് താരം ഫഖര്‍ സമാന് സെഞ്ചുറി കുറിച്ച് ടീമിന്റെ വിജയശില്പിയാകുകയായിരുന്നു.
സമാനമായ ഒരു നോ ബോള്‍ ദുരന്തമാണ് ദക്ഷിണാഫ്രിക്കയോട് തോറ്റ് ഇന്ത്യന്‍ വനിതകള്‍ക്ക് ലോകകപ്പിന്റെ പുറത്തേക്കുള്ള വഴി തുറന്നതും. ആവേശകരമായ മത്സരത്തിനൊടുവില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തുവെന്ന് തോന്നിയ നിമിഷത്തിലാണ് ദക്ഷിണാഫ്രിക്ക ഒരു നോ ബോളിലൂടെ മത്സരം സ്വന്തമാക്കിയത്.
അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്ന ഏഴു റണ്‍സായിരുന്നു. ബോള്‍ ചെയ്യാനെത്തിയത് ദീപ്തി ശര്‍മ. നേരത്തെ ഒമ്പത് ഓവര്‍ എറിഞ്ഞ് 34 റണ്‍സ് മാത്രമാണ് ദീപ്തി വഴങ്ങിയത്. ഇതാണ് ദീപ്തിയെ പന്തേല്‍പ്പിക്കാന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെ പ്രേരിപ്പിച്ചതും. ക്രീസിലുണ്ടായിരുന്നത് മികച്ച ഫോമില്‍ ബാറ്റു ചെയ്യുന്ന മിഗ്നോണ്‍ ഡു പ്രീസിയും വാലറ്റക്കാരി ട്രിഷയും.
ആദ്യ പന്തില്‍ ട്രിഷ സിംഗിളെടുത്തു. രണ്ടാം പന്തില്‍ ഡബിളിനായുള്ള ശ്രമത്തില്‍ ട്രിഷ റണ്ണൗട്ടായി. ഇതോടെ അവസാന നാലു പന്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക വിജയത്തിലേക്കു വേണ്ടത് അഞ്ചു റണ്‍സ്. മൂന്നാം പന്തില്‍ ഡു പ്രീസും നാലാം പന്തില്‍ ട്രിഷയ്ക്ക് പകരം ക്രീസിലെത്തിയ ശാബ്നിം ഇസ്മായിലും സിംഗിളെടുത്തു. അവസാന രണ്ടു പന്തില്‍ മൂന്നു റണ്‍സ് എന്നായി വിജയലക്ഷ്യം.
അഞ്ചാം പന്തില്‍ ഇന്ത്യന്‍ ആരാധകരെ കോരിത്തരിപ്പിച്ച നിമിഷമെത്തി. ഓഫ്സൈഡില്‍ കുത്തിയുയര്‍ന്ന പന്ത് ബൗണ്ടറിയിലെത്തിക്കാനുള്ള ഡു പ്രീസിന്റെ ശ്രമം പാളി. പന്ത് നേരെ ഹര്‍മന്‍പ്രീതിന്റെ കൈയില്‍. ഇതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആഹ്ലാദം അണപൊട്ടി. പക്ഷേ ഇന്ത്യയുടെ ഹൃദയം തകര്‍ത്ത കാഴ്ച്ചയാണ് പിന്നീട് കണ്ടത്.
ഗ്രൗണ്ടിലെ ആശയക്കുഴപ്പം നിറഞ്ഞ നിമിഷത്തിനൊടുവില്‍ അമ്പയറുടെ തീരുമാനം വന്നു. അഞ്ചാം പന്ത് ദീപ്തി എറിഞ്ഞത് ലൈന്‍ കടന്ന് മുന്നോട്ടു കയറിയായിരുന്നു. ഇതോടെ അമ്പയര്‍ നോ ബോള്‍ വിളിച്ചു. ഒരു പന്തില്‍ മൂന്നു റണ്‍സെന്ന വിജയലക്ഷ്യം രണ്ടു പന്തില്‍ രണ്ടു റണ്‍സായി ചുരുങ്ങി. ഒപ്പം ഡു പ്രീസിന് ജീവന് തിരിച്ചുകിട്ടി. അവര്‍ അനായാസം മത്സരം പിടിച്ചെടുത്തു. ഇന്ത്യന്‍ വനിതകള്‍ തല താഴ്ത്തി നിരാശയോടെ ഗ്രൗണ്ട് വിട്ടു.
Content Highlights: A No Ball Cost India Dear In Gut Wrenching Loss To South Africa In Women's World Cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..