ന്യൂഡല്‍ഹി: ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റീപ്പിള്‍ചേസ് താരം സുധാ സിങ്ങിനെ ഉള്‍പ്പെടുത്തിയതില്‍ മലക്കംമറിഞ്ഞ് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍. സുധാ സിങ്ങിനെ ലണ്ടനിലേക്ക് അയക്കില്ലെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി. സുധയുടെ പേര് വെട്ടാന്‍ മറന്നുപോയതാകാമെന്ന വിചിത്രമായ കാരണമാണ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടിയത്.
പി.യു ചിത്രയെ ഒഴിവാക്കിയ സാഹചര്യത്തില്‍ സുധാ സിങ്ങിനെ മത്സരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നും ഫെഡറേഷന്‍ കരുതുന്നു. ഓഗസ്റ്റ് മൂന്നിന് ഓരോ രാജ്യങ്ങളും ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന അത്ലറ്റുകളുടെ പേര് സ്ഥിരീകരിക്കേണ്ടതുണ്ട്. അന്ന് സുധാ സിങ്ങിന്റെ പേര് ഒഴിവാക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.
അതേസമയം ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിലുള്ള ഇരട്ടത്താപ്പ് വെളിപ്പെടുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയ പട്ടിക ഡെപ്യൂട്ടി കോച്ച് രാധാകൃഷ്ണന്‍ നായരാണ് ലണ്ടനിലേക്ക് അയച്ചതെന്നും അതില്‍ സുധാ സിങ്ങിന്റെ പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും ദേശീയ അത്‌ലറ്റിക് ഫെഡറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
അതേസമയം ലോകചാമ്പ്യന്‍ഷിപ്പിനുള്ള ആദ്യ പട്ടികയില്‍ താനുണ്ടാകില്ലെന്നും പിന്നീട് ഉള്‍പ്പെടുത്തുമെന്നുമുള്ള കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും വെളിപ്പെടുത്തി സുധാ സിങ്ങ് രംഗത്ത് വന്നു. ഇക്കാര്യങ്ങളെല്ലാം തനിക്ക് നേരത്തെ ചോര്‍ന്നുകിട്ടിയതായും സുധാസിങ്ങ് വെളിപ്പെടുത്തി. ചാമ്പ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ അയക്കാനുള്ള അവസാന ദിവസം ഈ മാസം 24 ആയിരുന്നു.
പി.യു ചിത്രയെ അവഗണിച്ച വിഷയത്തില്‍ കേരള ഹൈക്കോടതി ഇടപെട്ടതോടെ മലയാളി താരത്തെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ അത്‌ലറ്റിക് ഫെഡറേഷന് അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന് കത്തയച്ചിരുന്നു. പക്ഷേ, സമയപരിധി കഴിഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന് കത്ത് തള്ളുകയാണ് ചെയ്തത്.