ഇന്ത്യയുടെ കരുത്ത് അതിവിദൂരത്തും
ബാംഗ്ലൂര്‍: ഇന്ത്യയുടെ അഭിമാനം ചൊവ്വാഗ്രഹത്തോളമുയര്ത്തി മംഗള്യാന് ദൗത്യം മഹാവിജയമായി. പറഞ്ഞുറപ്പിച്ചതുപോലെയായിരുന്നു അതിവിദൂരത്തിലെ ആ സംഗമം. മംഗള്യാന് ചൊവ്വയെ വലംവെച്ചുതുടങ്ങി. ബുധനാഴ്ച വൈകിട്ടോടെ ചിത്രങ്ങളും അയച്ചുതുടങ്ങി. അങ്ങനെ ഇന്ത്യയുടെ പേര് ഒരിക്കല്‍ക്കൂടി ലോക ശാസ്ത്രചരിത്രത്തില്‍ കുറിക്കപ്പെട്ടു. മംഗള്‍യാന്റെ വിജയപ്രവേശത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബാംഗ്ലൂരിലെ ഐ.എസ്.ആര്.ഒ. നിലയമായ ഇസ്ട്രാക്കില്‍ എത്തി. ഇന്ത്യ പുതുചരിത്രം രചിച്ചെന്നും അസാധ്യമെന്ന് കരുതിയത് യാഥാര്‍ഥ്യമാക്കിയെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമായ മംഗള്‍യാന്റെ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്) പഥപ്രവേശം രാവിലെ എട്ടു കഴിഞ്ഞ് നാലു സെക്കന്ഡായപ്പോഴാണ് ഐ.എസ്.ആര്.ഒ. നിയന്ത്രണകേന്ദ്രത്തില്‍ അറിഞ്ഞത്. ഏറ്റവും ചെലവുകുറഞ്ഞതും ഏറ്റവും വേഗം തയ്യാറായതുമാണ് ഈ ദൗത്യം. ആ പ്രത്യേകതകള്‍ക്കു പുറമെ, ഇതു മൂന്നുതരത്തിലാണ് ഇന്ത്യയുടെ പേരുയര്‍ത്തിയത്. 1. ഇതിനകം ആദ്യശ്രമത്തില്‍ ചൊവ്വാദൗത്യം നേടിയെടുത്ത ഒരേയൊരു രാജ്യം. 2. ലോകത്ത് ഈ ദൗത്യം നേടിയ നാലാം ശക്തി. 3. ചൊവ്വാദൗത്യം വിജയിച്ച ഏക ഏഷ്യന്‍ രാജ്യം. അമേരിക്കയും റഷ്യയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുമാണ് ഇതിനുമുമ്പ് ചൊവ്വാദൗത്യം വിജയിപ്പിച്ചിട്ടുള്ളത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ജപ്പാനും ചൈനയും ഓരോ ദൗത്യം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.
മംഗള്‍യാനെ ചൊവ്വയെ ചുറ്റാനായി തിരിച്ചുവിടലായിരുന്നു ബുധനാഴ്ചത്തെ പ്രധാനദൗത്യം. ഒരാഴ്ചമുമ്പ് ഇതിനുള്ള നിര്‍ദേശങ്ങള്‍ ഐ.എസ്.ആര്.ഒ. പേടകത്തിന് അയച്ചുകൊടുത്തിരുന്നു. അത് കരുതിവെച്ച്, തക്ക സമയത്ത്, തനിയെ തിരിച്ചറിഞ്ഞാണ് പേടകം പുതിയ പഥത്തിലേക്ക് മാറിയത്. സൂര്യകേന്ദ്രപഥത്തിലൂടെ സെക്കന്‍ഡില്‍ 22 കിലോമീറ്ററോളം വേഗത്തിലോടിയ പേടകം, ഓട്ടത്തിനിടയില്‍ത്തന്നെ ബുധനാഴ്ച രാവിലെ തനിയെ പുറംതിരിഞ്ഞു. അതിലെ പ്രധാന ദ്രവയിന്ധനയന്ത്രമായ ലാമും എട്ടു ചെറു യന്ത്രങ്ങളും(ത്രസ്റ്ററുകള്‍) നാലുമിനിറ്റ് ജ്വലിച്ചു. പുറംതിരിഞ്ഞുള്ള ജ്വലനമായതിനാല് ഇത് വേഗം കൂടാനല്ല, കുറയാനാണ് ഉപകരിച്ചത്.
ചൊവ്വയെ അപേക്ഷിച്ച്, സെക്കന്‍ഡില്‍ 5.3 കിലോമീറ്റര്‍ വേഗമുണ്ടായിരുന്നത് 4.2 കിലോമീറ്ററായി കുറഞ്ഞു. ഇതോടെ പേടകം ചൊവ്വയുടെ ആകര്‍ഷണത്തില്‍ കുരുങ്ങി, ആ ഗ്രഹത്തെ ചുറ്റാന്‍ തുടങ്ങി. അപ്പോള്‍ പേടകം ചൊവ്വയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയായിരുന്നു. ഈ അകലത്തിന്റെയും വേഗത്തിന്റെയും കണക്കുവെച്ചാണ് പേടകം ചൊവ്വയെ ചുറ്റാന്‍ തുടങ്ങിയെന്ന് തിട്ടപ്പെടുത്തിയത്.
ബുധനാഴ്ച രാവിലെ 4.17 കഴിഞ്ഞയുടന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മൂന്നര മണിക്കൂര്‍ നീണ്ടു. ഭൂമിയില്‍നിന്ന് ഏകദേശം 22 കോടി കിലോമീറ്റര്‍ അകലെയായിരുന്നു അതൊക്കെ. ഓരോ നീക്കത്തിന്റെയും സൂചന ഇവിയെയെത്താന് പന്ത്രണ്ടര മിനിറ്റോളമെടുത്തു.
ബാംഗ്ലൂരില്‍ പീനിയയിലുള്ള ഇസ്ട്രാക് (ഐ.എസ്.ആര്.ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക്ക്) ആണ് പഥപ്രവേശ സൂചനകള്‍ സ്വീകരിച്ച് ദൗത്യം പൂര്‍ണവിജയമെന്ന് വിലയിരുത്തിയത്. ദീര്‍ഘവൃത്തപഥത്തില്‍, അടുക്കുമ്പോള്‍ അഞ്ഞൂറും അകലുമ്പോള്‍ എണ്‍പതിനായിരവും കിലോമീറ്ററാണ് മംഗള്യാന് ചൊവ്വയില്‍നിന്നുള്ള ദൂരം. വലംവെക്കവെ, ചൊവ്വയുടെ അന്തരീക്ഷത്തെയും മണ്ണിനെയും പഠിക്കാനുള്ള അഞ്ച് ഉപകരണങ്ങള്‍ പേടകത്തിലുണ്ട്. 2013 നവംബര്‍ അഞ്ചിനാണ് ഈ ഇന്ത്യന്‍ നിര്‍മിത ഉപഗ്രഹത്തെ ഇന്ത്യന്‍ റോക്കറ്റായ പി.എസ്.എല്‍.വി.-സി25 ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചത്.
കെ.എസ്. വിപിനചന്ദ്രന്‍