ന്യൂഡല്‍ഹി: ഒളിമ്പിക് മാരത്തണിനിടെ വെള്ളം നല്‍കിയില്ലെന്ന മലയാളി താരം ഒ.പി.ജെയ്ഷയുടെ ആരോപണത്തിനെതിരെ അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ രംഗത്തെത്തി. ജെയ്ഷ ഉന്നയിച്ചത് മുഴുവന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്ന് ഫെഡറേഷന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തങ്ങള്‍ നല്കിയ എനര്‍ജി ഡ്രിങ്ക് ജെയ്ഷയും കോച്ചും വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്ന് ഫെഡറേഷന് പറഞ്ഞു.
42 കിലോമീറ്റര്‍ ഓട്ടത്തിനിടെ ഓരോ രണ്ടര കിലോമീറ്റര്‍ പൂര്‍ത്തിയാകുമ്പോഴും ഓരോ രാജ്യങ്ങളും തങ്ങളുടെ മത്സരാര്‍ത്ഥികള്‍ക്കായി വെള്ളവും ഗ്ലൂക്കോസും എനര്‍ജി ജെല്ലുമെല്ലാം തയ്യാറാക്കി വച്ചിരുന്നുവെന്നും എന്നാല്‍, ഇന്ത്യന്‍ ഡെസ്ക്കുകളില് രാജ്യത്തിന്റെ പേരും ദേശീയ പതാകയുമല്ലാതെ ഒരു തുള്ളി വെള്ളം പോലുമുണ്ടായിരുന്നില്ലെന്നുമാണ് ജെയ്ഷ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിത്. ഓരോ എട്ട് കിലോമീറ്ററിലും മാത്രമാണ് സംഘാടക സമിതിയുടെ കുടിവെള്ള കൗണ്ടറുകള്‍ ഉണ്ടായിരുന്നത്. ഫിനിഷിങ് പോയിന്റില്‍ തളര്‍ന്നു വീണപ്പോള്‍ അവിടെ ഇന്ത്യന്‍ ഡോക്ടറോ മെഡിക്കല്‍ സംഘമോ ഉണ്ടായിരുന്നില്ലെന്നും ജെയ്ഷ പറഞ്ഞു. ഓടിയെത്തി ട്രാക്കില്‍ തളര്‍ന്നുവീണ ജെയ്ഷയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ഏഴ് ബോട്ടില്‍ ഗ്ലൂക്കോസ് കയറ്റിയശേഷമാണ് ഡിസ്ച്ചാര്‍ജ് ചെയ്തത്.
എന്നാല്‍, ഈ ആരോപണങ്ങളെല്ലാം ഫെഡറേഷന് നിഷേധിച്ചു. മാരത്തണ്‍ നടക്കുന്ന വഴിയില്‍ സംഘാടകര്‍ ഓരോ രണ്ടര കിലോമീറ്ററിലും കുടിവെള്ള കൗണ്ടറുകള്‍ സ്ഥാപിച്ചിരുന്നു. സംഘാടകരുടെ കുടിവെള്ള ബൂത്തുകള്‍ക്ക് പുറമെ ഓരോ ടീമിനും സ്വന്തമായി വെള്ളം വിതരണം ചെയ്യുന്ന ബൂത്തുകള്‍ സ്ഥാപിക്കാനുള്ള അധികാരമുണ്ട്. ടീമിന്റെയും അത്ലറ്റിന്റെയും താത്പര്യപ്രകാരം പ്രത്യേക നിറത്തിലുള്ള ബൂത്തുകളായിരിക്കും ഇത്. ഇതനുസരിച്ച് മത്സരത്തിന്റെ തലേദിവസം ഇന്ത്യന്‍ ഒഫിഷ്യലുകള്‍ ജെയ്ഷയും കവിത റൗട്ടും താമസിക്കുന്ന മുറിയില്‍ പതിനാറ് ഒഴിഞ്ഞ കുപ്പികളുമായി പോയിരുന്നു. അവര്‍ക്ക് വേണ്ട എനര്‍ജി ഡ്രിങ്ക് തിരഞ്ഞെടുക്കാന്‍ പറഞ്ഞു. ഇവര്‍ പാനിയം തിരഞ്ഞെടുത്തശേഷം അവ കുപ്പിയിലാക്കി അവരുടെ സാന്നിധ്യത്തില്‍ തന്നെ സീല്‍ ചെയ്ത് സംഘാടകരെ ഏല്പിക്കണം. എന്നിട്ടുവേണം പ്ലക്കാര്‍ഡുമായി അവ ബൂത്തുകളില്‍ വയ്ക്കാന്‍. എന്നാല്‍, ജെയ്ഷയും കവിതയും അവരുടെ കോച്ച് നിക്കൊളായ് സ്നെസരെവും ഇത് നിഷേധിക്കുകയായിരുന്നു. തങ്ങള്‍ക്ക് വ്യക്തിപരമായി വേറെ പാനിയങ്ങളൊന്നും ആവശ്യമില്ലെന്നും വേണമെങ്കില്‍ സംഘാടകര്‍ നല്കുന്ന വെള്ളം കുടിച്ചോളാം എന്നുമാണ് ഇരുവരും പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ബെയ്ജിങ്ങില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും ജെയ്ഷ ഇതുപോലെ സ്വന്തം പാനിയം കുടിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇങ്ങിനെ വേറെ തയ്യാറാക്കുന്ന എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്ന ശീലം ജെയ്ഷയ്ക്കില്ലെന്നായിരുന്നു അന്ന് കോച്ച് പറഞ്ഞത്. ഇന്ത്യയുടെ പുരുഷ മാരത്തണ്‍ ഓട്ടക്കാര്‍ക്ക് സ്വന്തമാക്കി വെള്ളം വേണമെന്ന് അവരുടെ കോച്ച് സുരേന്ദര്‍ സിങ് ആവശ്യപ്പെടുകയും ഫെഡറേഷന് അത് ലഭ്യമാക്കുകയും ചെയ്തിരുന്നു-ഫെഡറേഷന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഓട്ടക്കാര്‍ക്ക് വേണ്ട വൈദ്യസഹായം ലഭ്യമാക്കുന്നതിലും സംഘാടകര്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. ട്രാക്കില്‍ തളര്‍ന്നുവീണ് രണ്ട് മിനിറ്റിനുള്ളില്‍ തന്നെ വൈദ്യസംഘം എത്തുകയും ആസ്പത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീം മാനേജരും സഹ പരിശീലകനും ജെയ്ഷയെ ആസ്പത്രിയിലേയ്ക്ക് അനുഗമിക്കുകയും ചെയ്തു. കോച്ച് നിക്കൊളായ് ആസ്പത്രിയിലെത്തി അവിടുത്തെ ജീവനക്കാരിയോട് തട്ടിക്കയറുകയും തുടര്‍ന്ന് അര ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടിയും വന്നു.
തന്നെ മാരത്തണിന് ഓടാന്‍ കോച്ച് നിക്കൊളായ് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന ജെയ്ഷയുടെ ആരോപണത്തിലും കഴമ്പില്ല. ജെയ്ഷ മാരത്തണിന് മാത്രമാണ് യോഗ്യത നേടിയത്. അതുകൊണ്ടുതന്നെ 1500 മീറ്റര്‍ ഓടാന്‍ കഴിഞ്ഞതുമില്ല-ഫെഡറേഷന് വാത്താസമ്മേളനത്തില്‍ പറഞ്ഞു.
5000 മീറ്ററിലും 1500 മീറ്ററിലും ഏഷ്യന്‍ ഗെയിംസ് വെങ്കലം നേടിയിട്ടുള്ള ജെയ്ഷ റിയോയില്‍ മാരത്തണില്‍ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് മണിക്കൂര്‍ 47:19 മിനിറ്റ് കൊണ്ട് എണ്പത്തിയൊന്പതാമതായാണ് ജെയ്ഷയ്ക്ക് ഫിനിഷ് ചെയ്യാനായത്. കഴിഞ്ഞ വര്‍ഷം ബെയ്ജിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ കുറിച്ച രണ്ട് മണിക്കൂര്‍ 34:43 മിനിറ്റ് എന്ന ദേശീയ റെക്കോഡ് സമയമാണ് ജെയ്ഷയുടെ ഏറ്റവും മികച്ച പ്രകടനം. അന്ന് പതിനെട്ടാമതായാണ് ജെയ്ഷ ഫിനിഷ് ചെയ്തത്. റിയോയിലെ മറ്റൊരു ഇന്ത്യന്‍ പ്രതിനിധിയായ കവിത റൗട്ടിന് 133 പേര് ഫിനിഷ് ചെയ്ത മത്സരത്തില്‍ രണ്ട് മണിക്കൂര്‍ 59:29 മിനിറ്റ് കൊണ്ട് നൂറ്റിയിരുപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.