Photo: Danny Moloshok/Invision/AP
കോവിഡ് കാലത്തിന് ശേഷം സിനിമയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനാണ് 2022 സാക്ഷിയായത്. തെന്നിന്ത്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ പാന്‍ ഇന്ത്യന്‍ ഹിറ്റുകളായപ്പോള്‍ ഒരുകാലഘട്ടത്തില്‍ ലോക സിനിമയ്ക്ക് മുന്നില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച ബോളിവുഡ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. പാന്‍ ഇന്ത്യന്‍ എന്ന മേല്‍വിലാസമില്ലെങ്കിലും ഒട്ടേറെ മികച്ച സിനിമകളും ഹിറ്റുകളും മലയാള സിനിമയില്‍ പിറവിയെടുത്തു. വിമര്‍ശനങ്ങളും പ്രശംസകളും ഏറ്റുവാങ്ങി ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും കടന്നുപോയി. ലോക സിനിമ ഉറ്റുനോക്കുന്ന ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായി. എല്ലാവര്‍ഷത്തെയും പോലെ ഒട്ടേറെ പ്രതിഭകള്‍ 2022ല്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍, ഗായകന്‍ കെ.കെ, അഭിനയ കുലപതി കെ.പി.എ.സി ലളിതവരെ നീണ്ടു നില്‍ക്കുന്നു പോകുന്നു ആ പട്ടിക.
2022 ല്‍ വിടപറഞ്ഞ സിനിമാ പ്രവര്‍ത്തകര്‍
- രമേഷ് ബാബു (നടന്‍)- ജനുവരി 10
- പണ്ഡിറ്റ് ബിര്‍ജു മഹാരാജ് (കഥക് നര്‍ത്തകന്‍, നൃത്തസംവിധായകന്‍)- ജനുവരി 16
- ലതാ മങ്കേഷ്‌കര്‍ (ഗായിക)- ഫെബ്രുവരി 6
- ഗീതശ്രീ സന്ധ്യാ മുഖര്‍ജി (ഗായിക)- ഫെബ്രുവരി 15
- ബാപ്പി ലാഹിരി (ഗായകന്‍)- ഫെബ്രുവരി 16
- കോട്ടയം പ്രദീപ് (നടന്‍)- ഫെബ്രുവരി 17
- കെ.പി.എ.സി ലളിത (നടി)- ഫെബ്രുവരി 22
- സിദ്ദു മൂസേവാല (ഗായകന്‍)- മെയ് 29
- കെ.കെ (കൃഷ്ണകുമാര്‍ കുന്നത്ത്- ഗായകന്‍)- മെയ് 31
- ഖാലിദ് (നടന്‍)- ജൂണ്‍ 24
- പ്രതാപ് പോത്തന്‍ (നടന്‍)- ജൂലൈ 15
- മിതിലേഷ് ചതുര്‍വേദി (നടന്‍)- ആഗസ്റ്റ് 15
- നെടുമ്പറം ഗോപി (നടന്‍)- ആഗസ്റ്റ് 16
- രാജു ശ്രീവാസ്തവ (കൊമേഡിയന്‍)- സെപ്തംബര്‍ 21
- അരുണ്‍ ബാലി (നടന്‍)- ഒക്ടോബര്‍ 7
- കൃഷ്ണ (നടന്‍)- നവംബര്‍ 15
- കൊച്ചു പ്രേമന്‍ (നടന്‍)- ഡിസംബര്‍ 3
ഇന്ത്യന്‍ ഹിറ്റുകള്‍
- ആര്‍ആര്‍ആര്‍- എസ്.എസ് രാജമൗലി (തെലഗു)
- കെ.ജി.എഫ് ചാപ്റ്റര്‍ 2- പ്രശാന്ത് നീല്‍ (കന്നട)
- വിക്രം- ലോകേഷ് കനകരാജ് (തമിഴ്)
- സീതാ രാമം- ഹനു രാഘവപുടി (തെലുങ്ക്)
- പൊന്നിയിന്‍ സെല്‍വന്‍- മണിരത്‌നം (തമിഴ്)
- കാന്താര- ഋഷഭ് ഷെട്ടി (കന്നട)
ബോക്‌സ് ഓഫീസില്‍ മികച്ച വരുമാനം നേടിയ മലയാള സിനിമകള്‍
- ഭീഷ്മ പര്‍വം- അമല്‍ നീരജ്- 115 കോടി
- തല്ലുമാല- ഖാലിദ് റഹ്മാന്‍- 72 കോടി
- ഹൃദയം- വിനീത് ശ്രീനിവാസന്‍-69 കോടി
- ജനഗണ മന-ഡിജോ ജോസ് ആന്റണി- 55 കോടി
- കടുവ- ഷാജി കൈലാസ്- 52 കോടി
- ന്നാ താന്‍ കേസ് കൊട്- രതീഷ് ബാലകൃഷ്ണന്‍- 50 കോടി
- റോഷാക്ക്- നിസ്സാം ബഷീര്‍-40 കോടി
- പാപ്പന്‍- ജോഷി- 40 കോടി
ദേശീയ പുരസ്‌കാരം
2020 ലെ മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരമാണ് 2022 ല്‍ പ്രഖ്യാപിച്ചത്. മികച്ച സംവിധായകനും സഹനടനും ഗായികയ്ക്കും ഉള്‍പ്പെടെ 10 പുരസ്‌കാരങ്ങള്‍ നേടി മലയാള സിനിമ മിന്നിത്തിളങ്ങി. 'അയ്യപ്പനും കോശിയും' ഒരുക്കിയ സച്ചിയാണ് മരണാനന്തര ബഹുമതിയായി മികച്ച സംവിധായകനുള്ള പട്ടം നേടിയത്. തമിഴ് താരം സൂര്യ(സൂററൈ പോട്ര്)യും ഹിന്ദി സ്റ്റാര്‍ അജയ് ദേവ്ഗണും(തനാജി, ഭുജ്) ഏറ്റവും നല്ല നടനുള്ള പുരസ്‌കാരം പങ്കിട്ടു. മലയാളിയായ അപര്‍ണ ബാലമുരളി(സൂററൈ പോട്ര്)യാണ് മികച്ച നടി. ബിജു മേനോന്‍(അ്യ്യപ്പനും കോശിയും) മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ഇതേ സിനിമയിലെ ഫോക് ഗാനം പാടിയ നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടി എല്ലാവരെയും ഞെട്ടിച്ചു. 'തിങ്കളാഴ്ച്ച നിശ്ചയ'മാണ് മികച്ച മലയാള സിനിമ.
പ്രധാന പുരസ്‌കാരങ്ങള്‍
ഫീച്ചര്‍ സിനിമ: സൂററൈ പോട്ര്
സംവിധാനം : സച്ചി (അയ്യപ്പനും കോശിയും)
നടന്‍: സൂര്യ, അജയ് ദേവ്ഗണ്‍
നടി: അപര്‍ണ ബാലമുരളി
സഹനടന്‍ : ബിജു മേനോന്‍
സഹനടി- ലക്ഷ്മിപ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും)
ഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
ഗായകന്‍: രാഹുല്‍ ദേശ്പാണ്ഡെ
തിരക്കഥ: സുധ കൊങ്കാര, ശാലിനി(സൂററൈ പോട്ര്)
ക്യാമറ: സുപ്രതിം ബോല്‍(അവിജാത്രിക്)
എഡിറ്റിങ്: ശ്രീകര്‍ പ്രസാദ് (ശിവരഞ്ജിനിയും സില പെണ്‍കളും)
സംഗീതസംവിധാനം: തമന്‍ (അല വൈകുണ്ഠപുരം ലോ), ജി.വി. പ്രകാശ് (സൂററൈ പോട്ര്)
പശ്ചാത്തല സംഗീതം: ജി.വി. പ്രകാശ്(സൂററൈ പോട്ര്)
സംഘട്ടനസംവിധാനം: മാഫിയാ ശശി, രാജശേഖര്‍,സുപ്രീം സുന്ദര്‍ (അയ്യപ്പനും കോശിയും)
പുതുമുഖ സംവിധായകന്‍: മഡോണ അശ്വിന്‍(മണ്ടേല)
ജനപ്രിയ ചിത്രം: താനാജി ദ് അണ്‍സങ് വാരിയര്‍ (സംവിധായകന്‍: ഓം റൗത്)
കുട്ടികളുടെ ചിത്രം: സുമി സിനിമ
ഗാനരചന: മനോജ് മുന്‍താഷിര്‍
നൃത്തസംവിധാനം: സന്ധ്യ രാജു(നാട്യം)
ചമയം: റാം ബാബു(നാട്യം)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- അനീസ് നാടോടി (കപ്പേള)
മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം
തമിഴ് ചിത്രം: ശിവരഞ്ജിനിയും സില പെണ്‍കളും
തെലുങ്ക് ചിത്രം : കളര്‍ ഫോട്ടോ
സിനിമാ സംബന്ധിയായ പുസ്തകം: ദ ലോങ്ങസ്റ്റ് കിസ് (കിശ്വര്‍ ദേശായി)
മികച്ച വിദ്യാഭ്യാസ ചിത്രം-ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് (മലയാളം, സംവിധായകന്‍ നന്ദന്‍)
മലയാളത്തില്‍ നിന്ന് പുരസ്‌കാരത്തിനര്‍ഹമായ ചിത്രങ്ങള്‍
മികച്ച മലയാളചിത്രം -തിങ്കളാഴ്ച നിശ്ചയം
സഹനടന്‍ -ബിജു മേനോന്‍ (അയ്യപ്പനും കോശിയും)
?ഗായിക -നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
സംവിധായകന്‍ -സച്ചി (അയ്യപ്പനും കോശിയും)
സംഘട്ടനം -മാഫിയാ ശശി, രാജശേഖര്‍, സുപ്രീം സുന്ദര്‍ (അയ്യപ്പനും കോശിയും)
ഓഡിയോ?ഗ്രഫി -വിഷ്ണു ഗോവിന്ദ് (മാലിക്)
സിനിമാ പുസ്തകം -അനൂപ് രാമകൃഷ്ണന്‍ (എം.ടി. അനുഭവങ്ങളുടെ പുസ്തകം)
ഛായാ?ഗ്രഹണം -നിഖില്‍ എസ് പ്രവീണ്‍ (ശബ്ദിക്കുന്ന കലപ്പ)
വിദ്യാഭ്യാസചിത്രം -ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് (സംവിധാനം: നന്ദന്‍)
പ്രൊഡക്ഷന്‍ ഡിസൈന്‍ - അനീസ് നാടോടി (കപ്പേള)
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് 2022 ല്‍ പ്രഖ്യാപിച്ചത്. 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
പുരസ്‌കാര പട്ടിക
മികച്ച ചിത്രം- ആവാസവ്യൂഹം
നടി- രേവതി- ഭൂതകാലം
നടന്‍- ബിജുമേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് ( ഫ്രീഡം ഫൈറ്റ്, മധുരം, നായാട്ട്)
സ്വഭാവനടി- ഉണ്ണിമായ- ജോജി
സ്വഭാവനടന്‍- സുമേഷ് മൂര്‍ - കള
സംവിധായകന്‍- ദിലീഷ് പോത്തന്‍ -ജോജി
രണ്ടാമത്തെ ചിത്രം- 1.) ചവിട്ട്, സജാസ് രഹ്മാന്‍- ഷിനോസ് റഹ്മാന്‍. 2.) നിഷിദ്ധോ -താരാ രാമാനുജന്‍
തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) - ശ്യാം പുഷ്‌കരന്‍ - ജോജി
തിരക്കഥാകൃത്ത്- കൃഷാന്ത്- ആവാസവ്യൂഹം
ക്യാമറ- മധു നീലകണ്ഠന്‍- ചുരുളി
കഥ- ഷാഹി കബീര്‍- നായാട്ട്
സ്ത്രീ-ട്രാന്‍സ്ജെന്‍ഡര്‍ പുരസ്‌കാരം- അന്തരം
എഡിറ്റ്- ആന്‍ഡ്രൂ ഡിക്രൂസ്- മിന്നല്‍ മുരളി
കുട്ടികളുടെ ചിത്രം- കാടകലം- സംവിധാനം സഹില്‍ രവീന്ദ്രന്‍
നവാഗത സംവിധായകന്‍- കൃഷ്ണേന്ദു
മികച്ച ജനപ്രിയ ചിത്രം- ഹൃദയം
നൃത്തസംവിധാനം- അരുണ്‍ലാല്‍ - ചവിട്ട്
വസ്ത്രാലങ്കാരം- മെല്‍വി ജെ- മിന്നല്‍ മുരളി
മേക്കപ്പ്ആര്‍ട്ടിസ്റ്റ്- രഞ്ജിത് അമ്പാടി- ആര്‍ക്കറിയാം
ജനപ്രിയചിത്രം-ഹൃദയം
ശബ്ദമിശ്രണം- ജസ്റ്റിന്‍ ജോസ്- മിന്നല്‍ മുരളി
കലാസംവിധാനം- ഗോകുല്‍ദാസ്- തുറമുഖം
ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍- നായാട്ട്
ഗായിക-സിതാര കൃഷ്ണകുമാര്‍ - കാണെക്കാണെ
ഗായകന്‍- പ്രദീപ്കുമാര്‍- മിന്നല്‍ മുരളി
സംഗീതസംവിധായകന്‍ (ബി.ജി.എം)- ജസ്റ്റിന്‍ വര്‍ഗീസ്- ജോജി
സംഗീതസംവിധായകന്‍- ഹിഷാം- ഹൃദയം
ഗാനരചയിതാവ്- ബി.കെ ഹരിനാരായണന്‍- കാടകലം
തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) - ശ്യാം പുഷ്‌കരന്‍ - ജോജി
ഓസ്‌കര്‍ 94
മികച്ച സിനിമയ്ക്കുള്ള 94-മത് ഓസ്‌കര്‍ പുരസ്‌കാരം സിയാന്‍ ഹെഡെര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത കോഡ സ്വന്തമാക്കി. 'ദ പവര്‍ ഓഫ് ദി ഡോഗ്' സംവിധാനം ചെയ്ത ജെയിന്‍ കാംപ്യനാണ് മികച്ച സംവിധായിക. വില്‍ സ്മിത്ത് (കിങ് റിച്ചഡ്) മികച്ച നടനും ജെസ്സിക്ക ചാസ്റ്റെയ്ന്‍ ('ഐസ് ഓഫ് ടാമ്മി ഫായേ') നടിയുമായി. ആറു പുരസ്‌കാരങ്ങള്‍ നേടിയ 'ഡ്യൂണ്‍' ആണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യയില്‍നിന്നുള്ള 'റൈറ്റിങ് വിത് ഫയറി'ന് പുരസ്‌കാരമില്ല. ട്രോയ് കൊത്സുര്‍ ആണ് സഹനടന്‍ (കോഡ). ഈ പുരസ്‌കാരത്തിനര്‍ഹനാകുന്ന കേള്‍വിശക്തിയില്ലാത്ത രണ്ടാമത്തെ വ്യക്തിയാണദ്ദേഹം. അരിയാന ഡീബോസെയാണ് സഹനടി (വെസ്റ്റ് സൈഡ് സ്റ്റോറി).
ജെയിനിന്റെ രണ്ടാമത്തെ ഓസ്‌കര്‍ നേട്ടമാണിത്. 1994-ല്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം 'ദി പിയാനോ'യിലൂടെ അവര്‍ നേടിയിരുന്നു. തുടര്‍ച്ചയായി രണ്ടാംതവണയാണ് സംവിധാനത്തിനുള്ള പുരസ്‌കാരം വനിത നേടുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 2021-ല്‍ നൊമാഡ്ലാന്‍ഡ് സംവിധാനം ചെയ്ത ക്ലോയ് ഷാവോ പുരസ്‌കാരം നേടിയിരുന്നു.
പുരസ്‌കാരങ്ങള്‍ ഇങ്ങനെ
മികച്ച ചിത്രം- കോഡ
മികച്ച നടി- ജെസീക്ക ചസ്റ്റന്‍ (ദ ഐയ്സ് ഓഫ് ടമ്മി ഫായേ
മികച്ച നടന്‍- വില്‍ സ്മിത്ത് (കിങ് റിച്ചാര്‍ഡ്)
മികച്ച സംവിധായിക/ സംവിധായകന്‍- ജെയിന്‍ കാമ്പയിന്‍ (ദ പവര്‍ ഓഫ് ദ ഡോഗ്)
മികച്ച ഗാനം - ബില്ലി എലിഷ്, ഫിന്നെസ് ഒ കോനല്‍ (നോ ടൈം ടു ഡൈ)
മികച്ച ഡോക്യുമെന്ററി ചിത്രം- സമ്മര്‍ ഓഫ് സോള്‍
മികച്ച ചിത്രസംയോജനം- ജോ വാക്കര്‍ (ഡ്യൂണ്‍)
മികച്ച സംഗീതം (ഒറിജിനല്‍)- ഹാന്‍സ് സിമ്മര്‍ (ഡ്യൂണ്‍)
മികച്ച അവലംബിത തിരക്കഥ- സിയാന്‍ ഹെഡെര്‍ (കോഡ)
മികച്ച തിരക്കഥ (ഒറിജിനല്‍)- കെന്നത്ത് ബ്രാന (ബെല്‍ഫാസ്റ്റ്)
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ദ ലോംഗ് ഗുഡ്ബൈ
മിച്ച വസ്ത്രാലങ്കാരം- ജെന്നി ബെവന്‍ (ക്രുവല്ല)
മികച്ച അന്താരാഷ്ട്ര ചിത്രം- ഡ്രൈവ് മൈ കാര്‍ (ജപ്പാന്‍)
മികച്ച സഹനടന്‍- ട്രോയ് കൊട്സര്‍ (കോഡാ)
മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- എന്‍കാന്റോ
മികച്ച മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്)
മികച്ച വിഷ്വല്‍ എഫക്ട്- പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്സര്‍ (ഡ്യൂണ്‍)
മികച്ച ഡോക്യുമെന്റി (ഷോര്‍ട്ട് സബ്ജക്ട്)- ദ ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍
മികച്ച ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍)
മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം 'ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍'
മികച്ച സഹനടി അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ഡ്യൂണ്‍
മികച്ച ചിത്രസംയോജനത്തിനുള്ള ഓസ്‌കര്‍ ജോ വാക്കര്‍ (ഡ്യൂണ്‍)
മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്ലെറ്റ് എന്നിവര്‍ മികച്ച ശബ്ദത്തിനുള്ള പുരസ്‌കാരം നേടി.
വില്‍ സ്മിത്തിന്റെ അടി
ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് വലിയ ചര്‍ച്ചയായി. ഭാര്യ ജെയ്ഡപിങ്കെറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. തല മൊട്ടയടിച്ചാണ് ജെയ്ഡ സ്മിത്ത് ഓസ്‌കറിന് എത്തിയത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു. സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി അപ്പാടെ കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ജെയ്ഡ സ്മിത്ത്.
1997 ലെ ജി. ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിന്‍ 2 ല്‍ ജെയ്ഡയെ കാണമെന്ന് ക്രിസ് റോക്ക് പറഞ്ഞു. എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.
ചെല്ലോ ഷോ
ഗുജറാത്തി ചിത്രം ചെല്ലോ ഷോ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. പാന്‍ നളിനാണ് ചിത്രത്തിന്റെ സംവിധായകന്‍. 'അവസാന സിനിമാപ്രദര്‍ശനം' എന്നാണ് ചെല്ലോ ഷോയുടെ അര്‍ഥം. ഒന്‍പതുവയസ്സ് പ്രായമുള്ള സമയ് എന്ന ബാലന്‍ സിനിമാ പ്രൊജക്ടര്‍ ടെക്‌നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകള്‍ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് പ്രമേയം.
വിവാദങ്ങള്‍ ആരോപണങ്ങള്‍
വിവാദങ്ങളുടെ വർഷം കൂടിയായിരുന്നു സിനിമാമേഖലയെ സംബന്ധിച്ചിടത്തോളം 2022. ഹോളിവുഡിൽ നിന്ന് തന്നെ ആരംഭിക്കാം. സൂപ്പർ താരം ജോണി ഡെപ്പും മുൻഭാര്യ ആംബർ ഹേർഡും തമ്മിൽ നടത്തിയ നിയമയുദ്ധം ഏറെനാളുകളാണ് വാർത്തകളിൽ ഇടംപിടിച്ചത്. ഗാർഹിക പീഡനത്തെക്കുറിച്ച് 2018-ൽ വാഷിങ്ടൺ പോസ്റ്റിൽ ഹേർഡ് എഴുതിയ ലേഖനം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്പ് മാനനഷ്ടക്കേസ് നൽകിയത്. ഈ കേസിൽ ഡെപ്പിന് അനുകൂലമായാണ് വിധി വന്നത്.
നടനും നിര്‍മാതാവുമായ വിജയ് ബാബു, സംവിധായകന്‍ ലിജു കൃഷ്ണ എന്നിവര്‍ക്കെതിരേ ലൈംഗികാരോപണം ഉയരുകയും പോലീസ് കേസെടുക്കുകയും. കേസില്‍ വിജയ് ബാബു പിന്നീട് ജാമ്യം നേടി. പടവെട്ട് എന്ന സിനിമയുടെ സംവിധായകനായ ലിജു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീടയാള്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി. എന്നാല്‍ റിപ്പോര്‍ട്ട് പുറത്ത് വിടില്ലെന്ന നിലപാടിലാണ് സര്‍ക്കാറും കമ്മീഷനും. സിനിമാ സെറ്റുകളില്‍ ആഭ്യന്തര പ്രശ്‌ന പരിഹാര സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ബോളിവുഡ് ആണോ തെന്നിന്ത്യൻ സിനിമകളാണോ മെച്ചം എന്ന തർക്കവും 2022-ൽ നടന്നു. തെന്നിന്ത്യൻ സിനിമകളെ ഉയർത്തിക്കാട്ടി കന്നഡ നടൻ കിച്ചാ സുദീപ് നടത്തിയ പരാമർശമാണ് ഇതിന് തുടക്കമിട്ടത്. കെ.ജി.എഫ്. 2 ന്റെ വിജയം ചൂണ്ടിക്കാട്ടിയായിരുന്നു പ്രസ്താവന. ഇതിനെ എതിർത്ത് അജയ് ദേവ്ഗണും രംഗത്തെത്തിയതോടെ ചർച്ചകൾ കൊഴുത്തു. ഈ തർക്കം ഇപ്പോഴും തുടരുകയാണ്. അതിന് കാരണമാവട്ടെ ബോളിവുഡ് ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നതും കാന്താര, ആർ.ആർ.ആർ പോലുള്ള ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളുടെ വിജയവുമാണ്.
ബോളിവുഡിനെ സംബന്ധിച്ചിടത്തോളം നിരാശയും വിവാദങ്ങളും മാത്രം നേടാനായ വർഷമായിരുന്നു 2022. വൻ മുതൽമുടക്കിലെത്തിയ ചിത്രങ്ങൾ ഒന്നിനുപിറകേ ഒന്നായി ബോക്സോഫീസിൽ കാലിടറി വീണു. വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ്, കാർത്തിക് ആര്യൻ നായകനായ ഭൂൽ ഭൂലയ്യ 2, വരുൺ ധവാന്റെ ഭേഡിയ, അജയ് ദേവ്ഗണിന്റെ ദൃശ്യം 2 എന്നീ ചിത്രങ്ങൾ മാത്രമാണ് തിയേറ്ററിൽ രക്ഷപ്പെട്ടത്. കങ്കണ റണൗട്ട് നായികയായ ധാക്കഡ് ഈ വർഷത്തെ വൻ പരാജയ ചിത്രങ്ങളിലൊന്നായി. വൻ മുതൽമുടക്കിലെത്തിയ ചിത്രം കാണാൻ ആളില്ലാത്തതിനാൽ പ്രദർശനം നിർത്തിവെക്കേണ്ടിവരെ വന്നു. ഇതിൽ ദൃശ്യം 2 ആണ് തുടർപരാജയങ്ങളിൽ കാലിടറിക്കൊണ്ടിരുന്ന ബോളിവുഡിനെ ഇടക്കാലത്ത് താങ്ങിനിർത്തിയത്.
ഷാരൂഖ് ചിത്രം പഠാൻ വിവാദച്ചുഴിയിൽ അകപ്പെട്ടതാണ് പോയവർഷത്തെ മറ്റൊരു വിവാദം. ബേഷരം രംഗ് എന്ന ഗാനരംഗത്തിൽ നായിക ദീപികാ പദുക്കോൺ അണിഞ്ഞ വസ്ത്രത്തിന്റെ നിറവുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങൾ. ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനവും നായികാ നായകന്മാർക്കെതിരെ പ്രതിഷേധവും ഉയർന്നു. ഷാരൂഖ് ഖാനെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിയും ഈ ചിത്രം മകൾക്കൊപ്പമിരുന്ന് ഷാരൂഖ് കാണുമോയെന്ന ചോദ്യവുമുയർന്നു. മധ്യപ്രദേശിൽ ചിത്രത്തിനെതിരെ മന്ത്രിമാരടക്കം രംഗത്തെത്തി. ഷാരൂഖ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്തി.
മലയാള സിനിമയും വിവാദങ്ങളിൽ നിന്ന് അകലെയായിരുന്നില്ല. നഞ്ചിയമ്മക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതിനെതിരെ സംഗീത സംവിധായകൻ ലിനുലാൽ നടത്തിയ പരാമർശം വൻ വിവാദമായി. സംഗീതത്തിന് വേണ്ടി ജീവിച്ചവർക്ക് ഈ പുരസ്‌കാരം അപമാനമായി തോന്നില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാൽ സംഗീതലോകം ഒന്നടങ്കം നഞ്ചിയമ്മയ്ക്കൊപ്പം നിൽക്കുന്നതാണ് പിന്നീട് കണ്ടത്.
കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനുനേരെ കാണികൾ കൂവിയതും വിവാദമായി. ഇതിനുള്ള രഞ്ജിത്തിന്റെ മറുപടിയും വാർത്തകളിൽ ഇടംനേടി. കോഴിക്കോട്ട് നടന്ന വനിതാ ചലച്ചിത്രമേളയിൽ സംവിധായിക കുഞ്ഞില മാസിലാമണിയെ വലിച്ചിഴച്ച് കൊണ്ടുപോയതും മലയാള ചലച്ചിത്രമേഖലയെ വാർത്തകളിലേക്ക് നയിച്ചു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനും 2022 സാക്ഷ്യം വഹിച്ചു.
Content Highlights: major film awards 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..