വീരാൻകുട്ടി
കണ്ണിൽനിന്ന് അടർന്ന തുള്ളിയെ
ഏറ്റുവാങ്ങിയ തിര
നടുക്കത്തോടെ ആരാഞ്ഞു:
"ഇത്ര കാലം
നീയെങ്ങനെ ഒളിപ്പിച്ചു കണ്ണിൽ
ഇത്രയ്ക്ക്
പൊള്ളുന്നൊരു
കടലിനെ ?"
തീരമണയാതെ തിരിച്ചു വരുന്ന
കുഞ്ഞു തിരയെ
നെഞ്ചോടു ചേർത്ത്
കടൽ പറയുന്നതെന്താണ് -
ശ്രമിക്കൂ ശ്രമിക്കൂ.. എന്നല്ലാതെ ?
തിരകൾക്കും അമ്മയുണ്ടായിരിക്കണം
ചുണ്ടിലെ പാൽപ്പത
അതു ശരിവെക്കുന്നു
ചെറു ചെറു കുന്നുകളുണ്ടാക്കി
കളിക്കുന്നു തിരകൾ,
ഉറവയെടുത്ത മലഞ്ചെരുവിനെ
അവ ഓർക്കുന്നതാവാം.
തിരകളേ!
നിരന്തരം വന്നു തിരയാൻ മാത്രം
കരയുടെ കൈവശം
സൂക്ഷിക്കാനേൽപിച്ച
ആ അമൂല്യരഹസ്യമേതാണ്?
Content Highlights: world poetry day 2023 alakal poem by veeran kutty, mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..