ആർ. പ്രിയ |ഫോട്ടോ: വി. രമേഷ്
ചെന്നൈ: മൂന്നു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ചെന്നൈ കോർപ്പറേഷന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാമേയറാണ് കഴിഞ്ഞദിവസം സ്ഥാനമേറ്റ ആർ. പ്രിയ എന്ന 28-കാരി. എം.കോം ബിരുദധാരിയായ പ്രിയയ്ക്ക് ചെറുപ്പം മുതൽ രാഷ്ട്രീയത്തിൽ താത്പര്യമുണ്ടായിരുന്നെങ്കിലും യാദൃച്ഛികമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും കൗൺസിലറാകുന്നതും. പിന്നീട് നിയോഗംപോലെ മേയർസ്ഥാനം തേടിയെത്തി. മഹാനഗരത്തിന്റെ താക്കോൽസ്ഥാനമേറ്റശേഷം പ്രിയ ഔദ്യോഗിക തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ലോക വനിതാദിനത്തോട് അനുബന്ധിച്ച് മേയർ ‘മാതൃഭൂമി’യോട് സംസാരിച്ചപ്പോൾ...
മേയർപദവിയെ എങ്ങനെ കാണുന്നു
ചെന്നൈയുടെ മേയർസ്ഥാനമെന്നത് വലിയ പദവിയും അവസരവുമാണ്. എന്നെ വിശ്വസിച്ച് ഈ അവസരം നൽകിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മന്ത്രി പി.കെ. ശേഖർബാബുവിനും നന്ദിയറിയിക്കുന്നു. പൊതുജനങ്ങൾക്കുവേണ്ടി സേവനംചെയ്യാൻ എപ്പോഴുമുണ്ടാകും. സഹായത്തിനും ആവശ്യങ്ങൾക്കും എല്ലാവർക്കും സമീപിക്കാവുന്ന ജനങ്ങളുടെ മേയറായി പ്രവർത്തിക്കും. പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ ശ്രമിക്കും. ഈ സ്ഥാനം മുമ്പ് അലങ്കരിച്ചിരുന്ന മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനെയും മാതൃകയാക്കിയായിരിക്കും മുന്നോട്ടുപോവുക.
നഗരത്തിന്റെ വികസനസമീപനം എങ്ങനെയായിരിക്കും
മുഖ്യമന്ത്രി തുടങ്ങിവെച്ച ‘സിങ്കാര ചെന്നൈ 2.0’ പദ്ധതിയിലൂടെ നഗരത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യമാക്കുന്നത്. മുമ്പുണ്ടായിരുന്നതിനേക്കാൾ ഒരുപാട് മേഖലകൾ കോർപ്പറേഷനിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. 200 വാർഡുകളിലും ഒരുപോലെ വികസന പദ്ധതികളുടെ പ്രയോജനം എത്തിക്കാൻ ശ്രമിക്കും. അടിസ്ഥാന വികസനത്തിൽ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. മലിനീകരണം കുറയ്ക്കാനും മാലിന്യസംസ്കരണം മികച്ചതാക്കാനും ശ്രമിക്കും. പ്രവർത്തനത്തിൽ സുതാര്യതയും ഉറപ്പുനൽകുന്നു.
അടിയന്തരശ്രദ്ധ ആവശ്യമുണ്ടെന്ന് കരുതുന്ന പ്രശ്നങ്ങൾ ഏതൊക്കെ
മഴവെള്ളം തങ്ങിനിന്നുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനാകും മുൻഗണന നൽകുന്നത്. അഴുക്കുചാൽ സംവിധാനങ്ങളുംമറ്റും മെച്ചപ്പെടുത്തുന്നതിന് ശ്രമങ്ങളുണ്ടാകും. ഞാൻ താമസിക്കുന്ന നോർത്ത് ചെന്നൈയിൽ പതിവായി വെള്ളക്കെട്ട് പ്രശ്നങ്ങളുണ്ടാകാറുണ്ട്. ഡി.എം.കെ. സർക്കാർ അധികാരത്തിലെത്തിയശേഷം വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികളാരംഭിച്ചിട്ടുണ്ട്. അതുവേഗത്തിലാക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ കൂടുതൽ മികച്ചതാക്കാനും ജനകീയമാക്കാനും ശ്രമിക്കും.
വനിതാദിനത്തിൽ വായനക്കാരോട് പറയാനുള്ളത്
മാറിയകാലത്ത് അവസരങ്ങൾ ഉപയോഗിച്ച് മുന്നോട്ടുവരണമെന്നാണ് സ്ത്രീകളോട് പറയാനുള്ളത്. ഉയർന്ന വിദ്യാഭ്യാസമുള്ള കൂടുതൽ സ്ത്രീകൾ രാഷ്ട്രീയരംഗത്തേക്ക് ധൈര്യത്തോടെ കടന്നുവരണം. പൊതുജനങ്ങൾക്കായി സേവനം ചെയ്യാനുള്ള ഒരവസരമായി വേണം രാഷ്ട്രീയത്തെ കാണാൻ. സ്ത്രീകൾ പൊതുരംഗത്തുവരുന്നത് നാടിനും ഗുണം ചെയ്യും. എല്ലാ സ്ത്രീകൾക്കും വനിതാദിന ആശംസകൾ.
Content Highlights: chennai corporation mayor priya speaking, international womens day, inspiring women


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..