വി.ഡി. സതീശൻ| Photo: Mathrubhumi
തിരുവനന്തപുരം: കണക്കുകള്‍ കൊണ്ടുള്ള കൗശലമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന മോദി സര്‍ക്കാരിന്റെ മുഖമുദ്രയാണ് ബജറ്റിലുമുള്ളതെന്നും സതീശന്‍ പറഞ്ഞു.
ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കഴുത്തുഞെരിച്ച് കൊല്ലുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റിലൂടെയും ചെയ്തത്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തൊഴിലുറപ്പ് പദ്ധതിക്ക് 89,400 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇന്ന് ധനമന്ത്രി അവതരിപ്പച്ച ബജറ്റില്‍ 2023-24 വര്‍ഷത്തേക്ക് അറുപതിനായിരം കോടി മാത്രമേ വകയിരുത്തിയിട്ടുള്ളൂ. 29,400 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ പട്ടിണിയകറ്റിയ യു.പി.എ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയുടെ ആരാച്ചാരായി മാറുകയാണ് മോദി സര്‍ക്കാരെന്നും സതീശന്‍ വിമര്‍ശിച്ചു.
കോവിഡ് മഹാമാരിയില്‍ ജീവിതമാര്‍ഗം അടഞ്ഞവരെ ബജറ്റ് പരിഗണിച്ചിട്ടില്ല. ചെറുകിടക്കാര്‍, തൊഴിലാളികള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, കര്‍ഷകര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ കടുത്ത പ്രതിസന്ധിയിലാണ്. അവര്‍ക്കുവേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ദാരിദ്ര്യരേഖയ്ക്ക് താഴെ എത്ര പേരുണ്ടെന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ കണക്കില്ല. കോവിഡാനന്തര കാലഘട്ടത്തില്‍ തൊഴിലില്ലായ്മ രൂക്ഷമായെന്നുള്ള യാഥാര്‍ഥ്യത്തിന് നേരെ ബജറ്റ് കണ്ണടയ്ക്കുന്നു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനോ ഉള്ള പദ്ധതികളൊന്നും ബജറ്റിലില്ല. കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനെക്കുറിച്ചോ കടാശ്വാസ പദ്ധതികളെക്കുറിച്ചോ ബജറ്റ് മൗനം പാലിക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടകയ്ക്ക് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 5,300 കോടി രൂപയുടെ കുടിവെള്ള പദ്ധതിയടക്കം അനുവദിച്ചപ്പോള്‍ കേരളത്തിന് ബജറ്റ് വന്‍ നിരാശയാണ് നല്‍കിയത്. എയിംസ് ലഭിക്കുമെന്ന കേരളത്തിന്റെ പ്രതീക്ഷ അസ്ഥാനത്തായി. കോവിഡ് കാരണം മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ്, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക, കശുവണ്ടി മേഖലയിലെ പ്രത്യേക പാക്കേജ് ഇവയൊന്നും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നും സതീശന്‍ ആരോപിച്ചു.
കൊച്ചി മെട്രോക്കെതിരെ മുഖംതിരിച്ച ബജറ്റ്- ഹൈബി ഈഡന്‍
കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് പരിഗണന നല്‍കാത്ത കേന്ദ്ര ബജറ്റ് കൊച്ചി നഗരത്തെ പാടെ അവഗണിച്ചുവെന്ന് ഹൈബി ഈഡന്‍ എം പി. മെട്രോയുടെ ആരംഭകാലത്തുതന്നെ രണ്ടാം ഘട്ടവും തത്വത്തില്‍ അംഗീകരിച്ചതാണ്. തുടര്‍ന്ന് വന്ന എല്ലാ ബജറ്റുകളിലും മെട്രോയ്ക്ക് പരിഗണന നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് ഹൈബി ഈഡന്‍ എം.പി. പറഞ്ഞു.
എറണാകുളത്തിന്റെ കിഴക്കന്‍ മേഖലകളടക്കം ഭാവിയില്‍ തിരുവനന്തപുരംവരെ ഗുണകരമായേക്കാവുന്ന ഒരു പദ്ധതിയാണ് അങ്കമാലി ശബരി റയില്‍ പാത. ഈ പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. അതി സമ്പന്നര്‍ക്ക് പാദസേവ ചെയ്യുന്ന ബജറ്റ് പാവപ്പെട്ടവന്റെ പ്രശനങ്ങള്‍ക്ക് നേരെ മുഖം തിരിച്ചതായും ഹൈബി പറഞ്ഞു.
Content Highlights: vd satheeshan criticizing the union budget
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..