ഉമാ തോമസ്| Photo: Mathrubhumi
തിരുവനന്തപുരം: അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാർഥി. കോൺഗ്രസ് നേതൃത്വം ഒറ്റപ്പേരിലേക്ക് മാത്രം എത്തുന്നതും എൽ.ഡി.എഫിന് മുമ്പേ സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കുന്നതും അപൂർവമാണ്. ഹൈക്കമാൻഡാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചേരാതെയാണ് ഉമയുടെ പേരിലേക്ക് നേതൃത്വം എത്തിയത് എന്നതും ശ്രദ്ധേയമാണ്. ഡൊമനിക് പ്രസന്റേഷന്റെ വിമതശബ്ദം നേതൃത്വം തുടക്കത്തിലെ ഇടപെട്ട് തടഞ്ഞിരുന്നു.
40 അംഗങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിയിലുള്ളത്. ഇവരുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും വെവ്വേറേ സംസാരിച്ചു. ഉമാ തോമസ് എന്നപേരിനെ പിന്തുണയ്ക്കുകയാണ് എല്ലാവരും ചെയ്തത്. മറ്റൊരു പേരും ആരും മുന്നോട്ടുവെച്ചിട്ടില്ല.
ഇതിന് ശേഷം കെ. സുധാകരനും വി.ഡി. സതീശനും മുതിർന്ന നേതാക്കളുമായി കെ.പി.സി.സി.യിൽ യോഗം ചേർന്നു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ എന്നിവരാണ് ഇതിൽ പങ്കെടുത്തത്. ഉമയെ സ്ഥാനാർഥിയാക്കാമെന്ന് ഐകകണ്ഠ്യേന നേതാക്കൾ തീരുമാനിച്ചു. ഇതാണ് ഹൈക്കമാൻഡിന് കൈമാറിയത്. വിദ്യാർഥികാലത്ത് കെ.എസ്.യു. നേതൃതലത്തിലുണ്ടായിരുന്ന ഉമയുടെ രാഷ്ട്രീയ തിരിച്ചുവരവാണ് സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ ഉണ്ടാകുന്നത്.
തൃക്കാക്കരയിൽ സ്ഥാനാർഥിയാകാനുള്ള മോഹം ഡൊമനിക് പ്രസന്റേഷനുണ്ടായിരുന്നു. അത് പരോക്ഷമായി അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് വൈകാരികത അടിസ്ഥാനമാക്കിയാകരുതെന്നായിരുന്നു ഡൊമനിക്കിന്റെ പ്രതികരണം. ഉമയെ സ്ഥാനാർഥിയാക്കാൻ ആലോചിച്ചതിന് പിന്നാലെ, ഡൊമനിക്കുമായി കെ. സുധാകരൻ, ഉമ്മൻചാണ്ടി എന്നിവർ സംസാരിച്ചു. പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് ഉറപ്പിച്ചശേഷമാണ് ഉമയുടെ പേര് ഉറപ്പിച്ചത്. അതേസമയം, ഇടഞ്ഞുനിൽക്കുന്ന കെ.വി. തോമസിനെ നേതാക്കൾ പരിഗണിച്ചതേയില്ല.
യു.ഡി.എഫ്. സ്ഥാനാർഥിയായി കെ.പി.സി.സി. നൽകിയത് ഉമാ തോമസിന്റെ പേരുമാത്രമെന്ന് കേരളത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ ഡൽഹിയിൽ പ്രതികരിച്ചു.
ഉമ തോമസ്(56)
ഉമ തോമസ് എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ബി.എസ്‌സി. സുവോളജി ബിരുദനേടി. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് മാനേജരാണ്.
1982-ല്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു.വിന്റെ പാനലില്‍ വനിതാ പ്രതിനിധിയായി വിജയിച്ചു. 84-ല്‍ കെ.എസ്.യു.വിന്റെ പാനലില്‍ വൈസ് ചെയര്‍മാനായി. അന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നു പി.ടി. തോമസ്. 1987 ജൂലായ് ഒന്പതിനായിരുന്നു ഇവരുടെ വിവാഹം.
മക്കൾ: ഡോ. വിഷ്ണു തോമസ് (അസി. പ്രൊഫ., അല്‍ അസര്‍ ഡെന്റല്‍ കോളേജ്, തൊടുപുഴ), വിവേക് തോമസ് (നിയമവിദ്യാർഥി, ഗവ. ലോ കോളേജ്, തൃശ്ശൂര്‍). മരുമകള്‍: ഡോ. ബിന്ദു അബി തമ്പാന്‍ (മഴുവഞ്ചേരി സ്പെഷ്യാലിറ്റി ഡെന്റല്‍ ക്ലിനിക്, ആലുവ).
പി.ടി. ഏറ്റെടുത്ത വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുക ലക്ഷ്യം
പി.ടി. തോമസ് ഏറ്റെടുത്ത വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പി.ടി.യുടെ സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കും. തന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് ഡൊമിനിക് പ്രസന്റേഷൻ. അദ്ദേഹത്തിന് ഒരിക്കലും തനിക്കെതിരേ പറയാന്‍ സാധിക്കില്ല. കെ.വി. തോമസ് കോണ്‍ഗ്രസിനൊപ്പംതന്നെ നില്‍ക്കും. -ഉമാ തോമസ്
Content Highlights: uma thomas to contest from thrikkakara as udf candidate
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..