ഇ.പി ജയരാജൻ | ഫോട്ടോ: മാതൃഭൂമി
കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിച്ചുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തിന് അപമാനകരമായ പ്രസ്താവനയാണ് സുധാകരൻ നടത്തിയത്. അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ഇ.പി ജയരാജൻ ആവശ്യപ്പെട്ടു. ഇതിനെതിരെ തൃക്കാക്കരയിൽ പ്രതിഷേധം ഉയർന്നു വരണമെന്നും പറഞ്ഞു.
തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രിയെ രൂക്ഷ ഭാഷയിലായിരുന്നു കെ സുധാകരൻ വിമർശിച്ചത്. സാധാരണഗതിയിൽ ഒരു സാധാരണ രാഷ്ട്രീയ പ്രവർത്തകൻ പോലും ഉപയോഗിക്കാൻ പാടില്ലാത്ത സംസ്കാര ശൂന്യമായ വാക്കുകളും നടപടികളുമാണ് സുധാകരന്റേതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ ജനപ്രിയനായകനാണ്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ മുഖ്യമന്ത്രിയ്‌ക്കുള്ള ആദരവ് വളരെ വളരെ വലുതാണ്. സിപിഐ എമ്മിന്റെ പോളിറ്റ് ബ്യൂറോ മെമ്പറായ അദ്ദേഹം ഇന്ത്യയിലെ ഉന്നതനായ രാഷ്ട്രീയ നേതാവാണ്. സ്വാഭാവികമായും അദ്ദേഹം ജനങ്ങളെ സന്ദർശിക്കും. കെ.പി.സി.സി അധ്യക്ഷന്റേത് തൃക്കാക്കരയിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനുള്ള ഭാഗമായുള്ള നടപടിയാണിത്. സുധാകരനെതിരെ എഐസിസി നടപടി സ്വീകരിക്കുമോ എന്നും ഇ.പി ജയരാജൻ ചോദിച്ചു.
രാഷ്ട്രീയമായി വിമർശിക്കാം, എന്നാൽ എന്തും പറയാം എന്ന നിലപാടിലേക്ക് കെ.പി.സി.സി പ്രസിഡന്റ് എത്തി. ഇതാണ് കോൺഗ്രസ് എന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ സുധാകരന്റെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശത്തിനെതിരെ സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. സുധാകരന്റെ വാക്കുകൾ രാഷ്ട്രീയത്തെ മലീമസമാക്കുന്നതെന്ന് സിപിഎം സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
Content Highlights: ep jayarajan against k sudhakaran


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..