വി.ഡി. സതീശൻ| Photo: Mathrubhumi
കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെ പോലും വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്ന സി.പി.എം., ഏതുവിധേനയും തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തൃക്കാക്കരയില്‍ എത്തിയ മന്ത്രിമാരും നേതാക്കളും ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തി. നിരവധി കാര്യങ്ങളില്‍ തീരുമാനം എടുത്ത് വോട്ട് പിടിക്കാന്‍ പറ്റുമോയെന്നാണ് മന്ത്രിമാര്‍ നോക്കുന്നത്. സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടേയും ഉള്‍പ്പെടെ കള്ളവോട്ട് ചെയ്യാനുള്ള സി.പി.എം. ശ്രമം അനുവദിക്കില്ല. ഇത്തരം വോട്ടുകള്‍ രേഖപ്പെടുത്തിയ പട്ടിക യു.ഡി.എഫ്. പ്രിസൈഡിങ് ഓഫീസര്‍ക്ക് കൈമാറും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കും. ഉമാ തോമസ് പി.ടി. തോമസ് നേടിയതിനോക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും. ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് തൃക്കാരയിലെ വോട്ടര്‍മാര്‍ തീരുമാനമെടുത്ത് കഴിഞ്ഞെന്നും സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് പി.സി.ജോര്‍ജ് പറഞ്ഞത് തനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി കാണുന്നെന്നും സതീശന്‍ പറഞ്ഞു. പി.സി.ജോര്‍ജിന്റെ നാവില്‍നിന്ന് എന്നെ കുറിച്ച് നല്ലതൊന്നും വരല്ലേ എന്നാണ് പ്രാര്‍ഥന. ജോര്‍ജ് സി.പി.എമ്മുമായി ധാരണയിലാണ്. ജോര്‍ജിനെ ജയിലില്‍ ആക്കിയത് സര്‍ക്കാരല്ല, കോടതിയാണ്. എന്നിട്ടും അറസ്റ്റിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണ്. ബി.ജെ.പി - സി.പി.എം- പി.സി ജോര്‍ജ് അച്ചുതണ്ട് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പി.സി. ജോര്‍ജിന്റെ മകനും ഒരു പ്രമുഖ സി.പി.എം നേതാവിന്റെ മകനും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ വക്കീല്‍ ഓഫീസില്‍ വച്ചാണ് സി.പി.എം.- ബി.ജെ.പി. നേതാക്കള്‍ ഗൂഢാലോചന നടത്തുന്നത്. വര്‍ഗീയതയ്ക്ക് പിന്നാലെ പോകുന്നവരല്ല തൃക്കാക്കരയിലെ വോട്ടര്‍മാര്‍. എല്ലാ മതവിഭാഗങ്ങളുമായും യു.ഡി.എഫ് സൗഹാര്‍ദ്ദത്തിലാണ്. അതേസമയം വര്‍ഗീയത പറയുന്ന ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയ ശക്തികളെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയില്‍ വികസനം ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ സ്വന്തമായി വ്യാജവീഡിയോ നിര്‍മിച്ച് അതിന്റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു. തൃക്കാക്കര അതിന് ചുറ്റും കറങ്ങുമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അവര്‍ മാത്രമാണ് ആ വീഡിയോയ്ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നത്. വീഡിയോ ഉണ്ടാക്കിയ യഥാര്‍ഥ കുറ്റവാളികളെ പിടിച്ചാല്‍ സി.പി.എം. അതിന് പിന്നില്‍ ഉണ്ടാകുമെന്ന് ഉറപ്പാണെന്നും സതീശന്‍ പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ചവരെയല്ല, അപ് ലോഡ് ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. അപ്പോള്‍ വാദി പ്രതിയാകും. വീഡിയോ പ്രചരിപ്പിച്ച ഒരു ബി.ജെ.പിക്കാരന്‍ പോലും അറസ്റ്റിലായിട്ടില്ല. അറസ്റ്റിലായ മൂന്നുപേരില്‍ രണ്ടു പേരും സി.പി.എമ്മുകാരാണ്. കൊല്ലത്ത് അറസ്റ്റിലായ ആളെ ജാമ്യത്തില്‍ ഇറക്കാന്‍ പോയത് അറിയപ്പെടുന്ന സി.പി.എം. നേതാവാണ്. അറസ്റ്റിലായ ജേക്കബ് ഹെന്‍ട്രിയും ശിവദാസനും സി.പി.എമ്മുകാരല്ലെന്ന് ഇതുവരെ ആരും നിഷേധിച്ചിട്ടില്ലെന്നും സതീശന്‍ വിമര്‍ശിച്ചു.
പത്രസമ്മേളനങ്ങളില്‍ പറഞ്ഞതിന്റെ പോലും വ്യാജനിര്‍മിതി ഉണ്ടാക്കിയാണ് സി.പി.എം. സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഒന്നുമില്ലാത്തത് കൊണ്ടാണ് വ്യാജവീഡിയോ ഉണ്ടാക്കുന്നത്. ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളിക്യാമറ വെച്ചതും ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററായിരുന്ന ശക്തിധരന് എതിരെ വ്യാജരേഖ ഉണ്ടാക്കിയതും സി.പി.എമ്മാണ്. ടി.പി. ചന്ദ്രശേഖരന്റെ കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവയില്‍ മാഷാ അള്ളാ എന്ന സ്റ്റിക്കര്‍ ഒട്ടിച്ച് മുസ്ലീംകളാണ് കൊല്ലാന്‍ വന്നതെന്ന് വരുത്താന്‍ ശ്രമിച്ചതും ഇതേ സി.പി.എമ്മാണ്. ഇവരാണ് നിരന്തരമായ വ്യാജ വീഡിയോകളും വ്യാജ നിര്‍മ്മിതികളും ഉണ്ടാക്കി രാഷ്ട്രീയ എതിരാളികളെ നേരിടുന്നത്. അവരുടെ രീതിയല്ല യു.ഡി.എഫിന്റേതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: cpm tries to sabotage thrikkakara bypoll, will not allow bogus vote


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..