ഡോ.വിന്ദുജ മേനോൻ
കലോത്സവ ഓര്‍മ്മകളും വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് മുന്‍ കലാതിലകവും അഭിനയത്രിയും നൃത്ത അധ്യാപികയുമായ ഡോ.വിന്ദുജ മേനോന്
കോവിഡ് കാലഘട്ടത്തിലെ അടച്ചിടലുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ശേഷം വീണ്ടും സംസ്ഥാന കലോത്സവത്തിന്റെ തിരിതെളിഞ്ഞിരിക്കുകയാണ്. എന്ത് തോന്നുന്നു ?
വളരെയധികം സന്തോഷം ഉള്ള കാര്യമാണ് കലോത്സവം. എല്ലാ കലാകാരന്മാര്ക്കും കലാകാരികള്‍ക്കും കിട്ടുന്ന വലിയ അവസരമാണ് കലോത്സവം. അഭ്യസിച്ച കല മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും പ്രശംസ ലഭിക്കാനും കുട്ടികള്‍ക്ക് കിട്ടുന്ന വലിയ വേദിയാണ് കലോത്സവം. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം. അത് ഇല്ലാതെ പോകും എന്ന് സ്വപനത്തില്‍ പോലും ആരും കരുതിയില്ല.ഒരുപാട് സന്തോഷം. എനിക്കുള്ള സന്തോഷത്തിന്റെ ഇരട്ടി ആകും കുട്ടികള്‍ക്ക് ...പുതിയ നാട്..കൂട്ടുകാര്‍...
കലോത്സവ ഓര്‍മ്മകള്‍ പങ്കുവയ്ക്കാമോ ?
ഞാന്‍ 1991 ലാണ് കലാതിലകമാകുന്നത്. പക്ഷേ അതിനും ഒരുപാട് മുന്‍പ് ഞാന്‍ വേദികളില്‍ പോകുമായിരുന്നു. വിവിധ മേഖലകളിലെ കുഞ്ഞ് കലാകാരന്മാരെ കാണാനും പരിചയപ്പെടാനും സാധിച്ചിട്ടുണ്ട്. അമ്മ ടീച്ചര്‍ ആയത് കൊണ്ട് തന്നെ അമ്മയുടെ കുട്ടികളുടെ കൂടെ മത്സരിക്കുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍ 1991-ല്‍ പത്താം ക്ലാസ്സ് ആയപ്പോള്‍ എന്റെ പ്രിന്‍സിപ്പാള്‍ സിസ്റ്ററിന്റെ നിര്‍ബന്ധം കൊണ്ടാണ് മത്സരിക്കാന്‍ തീരുമാനിച്ചത് തന്നെ. അമ്മ പഠിപ്പിച്ചതിന്റെ ഗുണംകൊണ്ടാകും ഫസ്റ്റ് ആകണം, കലാതിലകം ആകണം എന്നൊന്നും ഉണ്ടായിരുന്നില്ല. അഭ്യസിച്ച കല ഏറ്റവും നന്നായി ചെയ്യുക അതായിരുന്നു ലക്ഷ്യം. സമ്മാനം കിട്ടുന്നതല്ല ജീവിതത്തിന്റെ തുടക്കം. തോല്‍വിയും വിജയും ഒരുമിച്ച് അറിഞ്ഞാണ് ഞാന്‍ കലാതിലകം ആയത്.
കലോത്സവത്തില്‍ അനുഭവത്തില്‍ നിന്ന് കിട്ടിയ എന്തെങ്കിലും പാഠമുണ്ടോ ?
ഒരുപാട് പാഠങ്ങള്‍ ഉണ്ട്. ഇന്നും നിലനില്‍ക്കുന്ന സൗഹൃദങ്ങള്‍ എനിക്ക് കിട്ടിയത് കലോത്സവ വേദിയില്‍ നിന്നാണ്. കൂടാതെ മറ്റുള്ളരുവരുടെ പ്രകടനം കാണാനും വിലയിരുത്താനും പഠിക്കാനും. പരാജയങ്ങളില്‍ നിന്ന് മുന്നേറാനും ഉള്ള പരിശീലനം ലഭിച്ചത് കലോത്സവ വേദിയില്‍ നിന്നാണ്. ഒന്നും എളുപ്പമല്ല എന്ന് ഞാന്‍ പഠിച്ചത് കലോത്സവത്തില്‍ നിന്നാണ്.
1991 ല്‍ നിന്ന് 2023 ലേക്ക് കലോത്സവം എത്തുമ്പോള്‍ എന്തൊക്കെ വ്യത്യാസങ്ങളാണ് കാണുന്നത് ?
പ്രധാന വ്യത്യാസം അന്ന് ഇത്രയും മത്സരയിനങ്ങള്‍ ഇല്ല. കൂടുതലും ട്രെഡിഷണല്‍ ഐറ്റംസ് ആണ്. എന്നാല്‍ ഇന്ന് 240 ഓളം മത്സര ഇനങ്ങള്‍ തന്നെ ഉണ്ട്. ഇത്രയും കലകള്‍ മനസ്സിലാക്കിയ, പ്രാഗല്ഭ്യം തെളിയിച്ച കുട്ടികളാണ് നമ്മുക്കുള്ളത്. നമ്മുടെ നാടിന് തന്നെ അഭിമാനമാണ് ഈ കുട്ടികള്‍.
ഇന്ന് അപ്പീല്‍ ഇല്ലാത്ത കലോത്സവം ഇല്ല. അന്ന് എങ്ങനെ ആയിരുന്നു ?
അന്നും അപ്പീല്‍ ഉണ്ട്, പക്ഷേ ഇത്രത്തോളം ഇല്ല. അന്ന് അത്രയും ജനുവിന് ആണെങ്കിലേ അപ്പീല്‍ സ്വീകരിക്കുമായിരുന്നുള്ളു. എന്നാല്‍ ഇന്ന് 10 പേര് ഉള്ള മത്സരത്തില്‍ ഫസ്റ്റ് കിട്ടിയ ഒരാളൊഴികെ ബാക്കി എല്ലാരും അപ്പീല്‍ പോകുന്ന സ്ഥിതിയാണ്. മാതാപിതാക്കളും അധ്യാപകരും കുട്ടികളെ തോല്‍വികളും അംഗീകരിക്കാന്‍ പഠിപ്പിക്കണം. അപ്പീലിന് പോകും മുന്‍പ് എന്റെ കുട്ടിക്ക് അതിനുള്ള അര്‍ഹതയുണ്ടോ എന്നും ആലോചിക്കണം. ജഡ്സ്സും അത്പോലെ ചിന്തിക്കണം കൊടുക്കുന്ന മാര്‍ക്കിന് കുട്ടി അര്‍ഹയാണോ എന്ന്.
എന്തൊക്കെയാണ് വേദിയിലെത്തുന്ന കുട്ടിക്ക് മാര്‍ക്കിടുന്ന ഘടകങ്ങള്‍ ? പ്രേത്യകിച്ച് ഡാന്‍സ് മത്സരത്തില്‍ ?
ജനുവിന് ജഡ്ജ്മെന്റെ ആണെങ്കില്‍ മാര്‍ക്കിടാന്‍ ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. വേഷം, അഭിനയപാടവം, അടവുകളുടെ ശുദ്ധി, ആകെയുള്ള പ്രസന്‍സ് തുടങ്ങി നിരവധി ഘടകങ്ങള്‍ ആണ് ഡാന്‍സില്‍ ഉള്ളത്.
മത്സരിക്കാന്‍ വരുന്ന കുട്ടികളോട് പറയാന്‍ ഉള്ളത് എന്താണ് ?
നല്ല സൗഹൃദങ്ങളും ജീവിതകാലം മുഴുവന്‍ ഓര്‍ക്കാന്‍ മധുരമുള്ള ഓര്‍മകളും കലോത്സവം നമ്മുക്ക് തരും. നന്നായി മത്സരിക്കുക. എ ഗ്രേഡോ കലാതിലക-പ്രതിഭ പട്ടങ്ങളോ ലഭിക്കാന്‍ ഉള്ള ഉപാധി മാത്രമായി കലോത്സവത്തെ കാണാതെ ഇരിക്കുക.
Content Highlights: Kerala State Youth Festival 2023 actress vindhuja Menon shares her experience at kalolsavam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..