.
കലയ്ക്ക് വയസ്സാകുന്നില്ല അതുപോലെ തന്നെയാണ് കലാകാരനും എന്നുകേട്ടിട്ടില്ലേ. ആ വാചകത്തെ അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്നതാണ് ശ്യാമള ടീച്ചറുടെ ജീവിതം. മൂന്നാംവയസ്സ് മുതല്‍ ചിലങ്ക കെട്ടിയാടി തുടങ്ങിയ കാലുകള്‍ അതേ ഉര്‍ജ്ജത്തോടെ ഈ 71-ാം വയസ്സിലും ചടുലമായി ചുവടുകള്വെക്കുന്നുവെന്നത് ആ കലാകാരിയുടെയും കലയുടെയും വിജയത്തിന്റെ സാക്ഷ്യമാണ്. പ്രായത്തെ ഭാവങ്ങളും ചുവടുകളും കൊണ്ട് മറികടന്ന ടീച്ചര്‍ കലയെന്ന നിത്യയൗവന തീരത്തെ വാടാമലരാണ്. കലാതിലകങ്ങളും സിനിമാതാരങ്ങളും മുതല്‍ നൃത്തലോകത്തെ ഉയരങ്ങള്‍ കീഴടക്കിയ പലരും ടീച്ചറുടെ ശിഷ്യഗണങ്ങളാണെങ്കിലും ടീച്ചറുടെ സംഭാവനകളൊന്നും കാലത്തിന്റെ കണക്കുപുസ്തകത്തില്‍ രേഖപ്പെടുത്താതെ പോയി. അംഗീകാരങ്ങളോ, അഭിനന്ദനങ്ങളോ ടീച്ചറെ തേടിവന്നില്ല.
കുമാരന്റെയും പാര്‍വ്വതിയുടെയും മകളായ തലശ്ശേരിക്കാരി ശ്യാമള ഡിഡി ഓഫീസറായ രാമചന്ദ്രനെ വിവാഹം ചെയ്ത് കൊണ്ടാണ് കോഴിക്കോടിന്റെ സ്വന്തം മകളായി മാറിയത്. മൂന്നാംവയസ്സില്‍ നൃത്തപഠനം ആരംഭിച്ച ശ്യാമളയെ കലാമണ്ഡലത്തിലേക്ക് കൈപിടിച്ച് കയറ്റിയത് അച്ഛന് കുമാരനാണ്. ഭരതനാട്യവും മോഹിനിയാട്ടവുമായിരുന്നു തുടക്കത്തില്‍ പഠിച്ചിരുന്നത്. പിന്നീട് നാടോടിനൃത്തവും സംഘനൃത്തവുമെല്ലാം തനിയോ കൊറിയോഗ്രാഫി ചെയ്തു. 15-ാം വയസ്സുമുതല്‍ നൃത്താധ്യാപികയായി. എണ്ണം തിട്ടപ്പെടുത്താനാകില്ലെങ്കിലും അഞ്ഞൂറോളം പ്രതിഭകളെങ്കിലും ടീച്ചറുടെ ശിക്ഷണത്തില്‍ നൃത്തലോകം കീഴടക്കി. ഇന്നും ടീച്ചറുടെ ശിക്ഷണത്തില്‍ നൃത്തലോകത്തേക്ക് ചുവടുവെക്കുന്നവര്‍ നിരവധി.
നൃത്തലോകത്തെ ചില മാറ്റങ്ങളെ ആശങ്കയോടെയാണ് ടീച്ചര്‍ നോക്കിക്കാണുന്നത്. 'ഇപ്പോഴുള്ള നൃത്തകലകളില്‍ പലതിലും ഉള്ളടക്കത്തിന്റെ അഭാവം എനിക്ക് പലപ്പോഴുമായി തോന്നുന്നുണ്ട്. ഇത് എന്റെ മാത്രം കാഴചപ്പാടാണ്. കലകളുടെ ഭംഗി വസ്ത്രങ്ങളില്‍ മാത്രം ഒതുങ്ങിപോയത് പോലെ. പണ്ടൊക്കെ വസ്ത്രങ്ങള്‍ ആവര്‍ത്തിക്കേണ്ട സാഹചര്യഹങ്ങളുമുണ്ടായിട്ടുണ്ട്. എന്നിരുന്നാലും കലയ്ക്കായിരുന്നു മാര്‍ക്ക് വീണിരുന്നത്. നൃത്താധ്യാപിക എന്ന നിലയില്‍ കുട്ടികളെ കലോത്സവത്തിന് ഒരുക്കിയിരുന്നു. പക്ഷേ ഇപ്പോള്‍ മത്സരം മാത്രം ലക്ഷ്യം കണ്ട് ആരേയും പഠിപ്പിക്കുന്നില്ല. കുട്ടികള്‍ മത്സരങ്ങളും പഠിത്തവും വേറെയായിട്ട് തന്നെ കൊണ്ടു പോകണം. അവയെ തമ്മില്‍ കൂട്ടി കലര്‍ത്താനായി പാടില്ല.' ശ്യാമള ടീച്ചര്‍ പറയുന്നു.

പ്രശസ്ത നര്‍ത്തകിയും തെന്നിന്ത്യന്‍ സിനിമ നിര്‍മാതാവായ സുരേഷ് ബാലാജിയുടെ സഹധര്‍മ്മിണിയുമായ കെടി ഉഷ ശാരദ ടീച്ചറുടെ പ്രിയ ശിഷ്യരില്‍ ഒരാളാണ്. എണ്‍പതുകളില്‍ നാടോടിനൃത്തത്തില്‍ ആറുവര്‍ഷം അടുപ്പിച്ച് സമ്മാനം നേടിയ കലാതിലകമായിരുന്നു ഉഷ. മറ്റൊരുവിദ്യാര്ഥിനിയായ സുനിതാനായര് മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് എടുത്തിട്ടുണ്ട്. അവരെ മൂന്നുവയസ്സുമുതല്‍ നൃത്തം പഠിപ്പിച്ചത് ടീച്ചറാണ്.
നൃത്തമെന്നത് ടീച്ചറെ സംബന്ധിച്ച് ആനന്ദലഹരിയാണ്. രണ്ടുമാസങ്ങള്‍ക്ക് മുന്‍പേ മൃദംഗശൈലേശ്വരി അമ്പലത്തില്‍ ഈ 71ാം വയസ്സിലും ടാച്ചര്‍ നൃത്തം ചെയ്തിരുന്നു. ''പ്രായത്തിന്റെ യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെയാണ് നൃത്തം ചെയ്യുന്നത്. ഇനിയും വേദികള്‍ കിട്ടിയാല്‍ നൃത്തം ചെയ്യും. ശരീരം എന്ന് നൃത്തത്തിന് വിലക്ക് നല്കുന്നോ അന്ന് വരെ തന്റെ കാലുകള്‍ ചിലങ്കയണിയും' ടീച്ചര്‍ പറയുന്നു.
Content Highlights: dance teacher shyamala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..