പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്കൂൾ ടീം ഹൈസ്കൂൾ വിഭാഗം പഞ്ചവാദ്യത്തിൽ മത്സരിച്ചപ്പോൾ, മദ്ദളം കസേരയിൽ വെച്ചിരിക്കുന്നു.
കോഴിക്കോട്: അഞ്ചുവാദ്യങ്ങളും ഉണ്ടായിരുന്നു ആ പഞ്ചവാദ്യത്തില്‍. എന്നാല്‍, മദ്ദളം മൗനമായിരുന്നു. ഒരച്ഛന്റെ വേര്‍പാടിന്റെ അടയാളമായി ആ മദ്ദളം കലോത്സവചരിത്രത്തില്‍ ഇടംപിടിച്ചു.
കൊല്ലം പാരിപ്പള്ളി അമൃത ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മത്സരിച്ച ഹൈസ്കൂള്‍ വിഭാഗം പഞ്ചവാദ്യമത്സരമാണ് വേദി. മദ്ദളം വായിക്കേണ്ടിയിരുന്നത് സദയശ്രീ കൃഷ്ണ എന്ന ഒന്‍പതാംക്ളാസുകാരി. എന്നാല്‍, മത്സരത്തലേന്ന് സദയശ്രീയുടെ അച്ഛന് സുരേഷ്(48) മരിച്ചു. സംഘം കോഴിക്കോട്ടേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് അര്‍ബുദബാധിതനായിരുന്ന സുരേഷ് മരിക്കുന്നത്. സദയശ്രീ വീട്ടിലേക്കു മടങ്ങിയതോടെ സംഘത്തിന് വാദ്യമൊന്ന് കുറഞ്ഞു.
രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയതിനാല്‍ മറ്റൊരു കുട്ടിയെ മദ്ദളവുമായി വേദിയില്‍ കയറ്റാന്‍ കലോത്സവചട്ടങ്ങള് അനുവദിക്കുന്നില്ല. എങ്കിലും ഗുരുവായ മടിയന്‍ രാധാകൃഷ്ണന്മാരാര് ഒരു നിര്‍ദേശം കുട്ടികള്‍ക്കു മുന്നില്‍വെച്ചു. 'സദയശ്രീ അദൃശ്യയായി ഈ വേദിയിലുണ്ടാകും. തിമില വായിക്കുന്നവര്‍ മദ്ദളത്തിന്റെ കുറവുകൂടി നികത്തിയാല്‍ മതി. ഒരു കസേരയിട്ട് മദ്ദളം വേദിയില്വെക്കാം.' ഗുരുവിന്റെ നിര്‍ദേശംപാലിച്ച് ബാക്കി ആറുപേരും കൊട്ടിക്കയറി.

വിധികര്‍ത്താക്കള്‍ക്കും അത് പുതിയ അനുഭവമായിരുന്നു. സംഘത്തിലെ ഒരാള്‍ക്ക് അസൗകര്യമുണ്ടെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് മറ്റൊരു സൂചന വേണ്ടിയിരുന്നില്ല. പി. പ്രണവ്, എ.എസ്. അഖില്‍ എന്നിവര്‍ തിമിലയിലും പി.എസ്. ആരോമല്‍, ജിക്സണ്‍ എന്നിവര്‍ ഇലത്താളത്തിലും അഭിഷേക് ബിജു കൊമ്പിലും ആര്. രാഹുല്‍ ഇടയ്ക്കയിലും മദ്ദളത്തിന്റെ കുറവറിയിക്കാതെ പൊരുതി.
മദ്ദളമില്ലാത്തതിനാല് വിധികര്‍ത്താക്കള്‍ക്ക് സംഘത്തിന് ബി ഗ്രേഡ് നല്‍കാനേ കഴിഞ്ഞുള്ളൂ. എങ്കിലും എ ഗ്രേഡിനുമപ്പുറത്തെ തിളക്കമുണ്ടായിരുന്നു അതിന്.
Content Highlights: kerala school kalolsavam high school panchavadyam competition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..