1. എച്ച്.എസ്. വിഭാഗം ബാൻഡ് മേള മത്സരത്തിനിടെ തളർന്നുവീണ ജനീറ്റ ഗ്രെയ്സ് 2. മത്സരഫലം വന്നപ്പോൾ ആഹ്ലാദത്താൽ തുള്ളിച്ചാടുന്നു
ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ബാന്‍ഡ്മേള മത്സരത്തില്‍ ട്രൂപ്പ് ലീഡര്‍ കുഴഞ്ഞുവീണു. പ്രകടനം കഴിയുന്നതിന് തൊട്ടുമുമ്പ് കോഴിക്കോട് സെയ്ന്റ് വിന്‍സെന്റ് കോളനി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ജിനീറ്റ ഗ്രെയ്സ് ആണ് കുഴഞ്ഞുവീണത്. പൊരിവെയിലില്‍ മൂക്കറ്റം പൊടിയോട് മല്ലിട്ടാണ് കുട്ടികള്‍ മാറ്റുരച്ചത്.
ഒന്നരമണിക്കൂര്‍ വൈകിത്തുടങ്ങിയ ഇനത്തില്‍ ആദ്യവസാനം സംഘാടകരുടെ പിടിപ്പുകേട് പ്രകടമായി. കോളേജ് അധികൃതരെ യഥാസമയം അറിയിക്കുകപോലും ചെയ്യാതെയായിരുന്നു മേള. വിധികര്‍ത്താക്കളെത്തി മണിക്കൂറൊന്നും കഴിഞ്ഞിട്ടും സംഘാടകരില്‍ ചിലര്‍ എത്തിയിരുന്നില്ല.
മൈതാനത്തെ കുറ്റിപ്പുല്ലില് തടഞ്ഞ് കുട്ടികളുടെ ഷൂ ഊരിപ്പോകുന്നതും അവര്‍ പ്രകടനം കഴിഞ്ഞ് അതോര്‍ത്ത് വിതുമ്പുന്നതും മറ്റും കണ്ണീര്‍ക്കാഴ്ചയായി. മിലിറ്ററി ബാന്‍ഡില്‍ 12 വര്‍ഷം സര്‍വീസുള്ള വിധികര്‍ത്താക്കള്‍ വി.കെ. സിജു, എന്‍.ബി. നവീന്‍, കെ. അരുണ്‍ എന്നിവര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു: ''പ്രതീക്ഷിച്ചതിലും നല്ല പെര്‍ഫോമന്‍സ്.'' പങ്കെടുത്ത 15 സംഘങ്ങളില്‍ ഒന്‍പത് സ്കൂളുകള്‍ക്ക് എ-ഗ്രേഡ്. മത്സരത്തിനിടെ ഒരു ടീമിന്റെ സെറിമോണിയല്‍ ലീഡര്‍ സ്റ്റിക്ക് തെറിച്ചുപോയപ്പോള്‍ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുത്തിട്ടുള്ള വിധികര്‍ത്താവ് എടുത്ത് താളത്തില്‍ ഉയര്‍ത്തി എറിഞ്ഞ് തിരിച്ചുകൊടുത്തത് മേളത്തിന്റെ സ്പിരിറ്റിനൊത്തു.
പ്രിന്സിപ്പല്സെക്രട്ടറിയെത്തി; സംഘാടകര്‍ക്ക് പരസ്യശാസന
ഹൈസ്കൂള്‍വിഭാഗം ബാന്‍ഡ് മേളം നടക്കുമ്പോള്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് സ്ഥലത്തെത്തി. കാര്യങ്ങള്‍കണ്ട് ബോധ്യപ്പെട്ട അദ്ദേഹം സംഘാടകര്‍ക്ക് കണക്കിനുകൊടുത്തു. ''കുട്ടികളെ ഇങ്ങനെ കഷ്ടപ്പെടുത്തരുത്.
കാട്ടുമുക്കിലെ മൊട്ടക്കുന്നിലല്ല ഇത്തരം ഡിസ്പ്ലേ ഇനങ്ങള്‍ നടത്തേണ്ടത്. നിങ്ങള്‍ക്ക് താജ് ഹോട്ടലിനു സമീപത്തെ ഗ്രൗണ്ടില്‍ നടത്താമായിരുന്നു. മുമ്പ് അവിടെ ഞങ്ങള്‍ ഭംഗിയായി നടത്തിയിട്ടുണ്ട്. മുന്നൊരുക്കങ്ങളുടെ കുറവ് പ്രകടമാണ്. കുറേക്കൂടി ശ്രദ്ധവേണം, മേലിലെങ്കിലും.''
Content Highlights: kerala school kalolsavam band competition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..