സംസ്ഥാന സ്കൂൾ കലോത്സവത്തിനായി കോഴിക്കോട്ടെത്തിയ കൊല്ലം ജില്ലാസംഘം
കോഴിക്കോട്: അറുപത്തൊന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് വന്വരവേല്പ് നല്കി കലോത്സവ കമ്മറ്റി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള സംഘത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവന് കുട്ടിയും പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു.
കോഴിക്കോടന്‍ ഹല്‍വ നല്കി മാലയിട്ട് ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ് ആദ്യ സംഘത്തെ കലോത്സവ കമ്മിറ്റി സ്വീകരിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും കുട്ടികളെ മന്ത്രിമാര്‍ ചേര്‍ന്ന് കലോത്സവ വണ്ടിയില്‍ കയറ്റി. സ്വര്‍ണക്കപ്പിന് സ്വീകരണം നല്കുന്ന രാമനാട്ടുകരയിലേക്കാണ് ആദ്യ സംഘത്തെ കൊണ്ടുപോയത്. കലോത്സവ രജിസ്ട്രേഷന് കൗണ്ടര്‍ വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു
'കലോത്സവത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടണം. പിന്നെ കിട്ടിയ അവസരത്തില്‍ കോഴിക്കോട് ചുറ്റിക്കറങ്ങണം. കോഴിക്കോടന്‍ രുചി ആസ്വദിക്കണം. പിന്നെ മിഠായി തെരുവില്‍ നിന്നും എന്തെങ്കിലും ഒക്കെ വാങ്ങിക്കണം ...' ഇങ്ങനെ ആകെ ത്രില്ലില്‍ ആണ് കലോത്സവത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയ കൊല്ലം ജില്ലയിലെ കുട്ടികള്‍. കോഴിക്കോടിനെ കുറിച്ചും സ്ഥലങ്ങളെ കുറിച്ചും എല്ലാം പരമാവധി വിവരങ്ങള്‍ ശേഖരിച്ചാണ് കുട്ടികളുടെ വരവ്. കോഴിക്കോട് ബീച്ചിന് തൊട്ടടുത്തു തന്നെ താമസസ്ഥലം ശരിയായതിലും ഏറെ സന്തോഷം. തിരിച്ചു പോവുമ്പോള്‍ സ്വര്‍ണകപ്പും കൂടി കൊണ്ട് പോവാം എന്ന പ്രതീക്ഷ കൂടിയുണ്ട് കുട്ടികള്‍ക്ക്
239 ഇനങ്ങളിലായി 14,000 -ഓളം മത്സരാര്‍ഥികളാണ് ഇത്തവണ സംസ്ഥാന കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. മത്സരവേദികള്‍ക്ക് സാഹിത്യത്തിലെ ഭാവനാഭൂപടങ്ങള്‍ അടങ്ങിയ പേരുകളാണ് നല്‍കിയത്. കലോത്സവവേദികളിലേക്ക് സുഗമമായി എത്തുന്നതിന് ഗൂഗിള്‍ മാപ്പും ഒരുക്കിയിട്ടുണ്ട്.
Content Highlights: Kerala state youth festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..