സൂര്യകിരൺ വി. | ഫോട്ടോ: അഭിലാഷ് നായർ
വേദി നാല്, തസ്രാക്ക്.. ഭരതനാട്യ മത്സരത്തിനുള്ളവര് വേഷമിടുന്നതിന്റെ തിരക്കിലാണ്. വേദിയിലേക്ക് കയറാനൊരുങ്ങുന്നതിന്റെ ഉത്കണ്ഠനിറഞ്ഞ അന്തരീക്ഷത്തിനിടയില്‍ ഗ്രീന്‍ റൂമിലൊരു കുട്ടി വളരെ 'ചില്ലാ'യി ചമയത്തിനായി ഇരുന്നുകൊടുക്കുന്നു, സൂര്യകിരണ്‍ വി. കക്ഷിക്ക് ഇതൊന്നുമൊരു വിഷയമേയല്ല. തായമ്പക, ഭാരനാട്യം, കുച്ചിപ്പുടി, ടിവി ഷോകള്‍ തുടങ്ങി ഈ പതിനാലുകാരന് കൈവെയ്ക്കാത്ത മേഖലകളില്ല, ചുരുങ്ങിയ പ്രായത്തിനുള്ളില്‍ നേടാത്ത അവാര്‍ഡുകളുമില്ല.
തൃശ്ശൂര്‍ മണ്ണൂത്തിയിലെ ഡോണ്‍ ബോസ്കോ സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് സൂര്യകിരണ്‍. ഭാരതനാട്യത്തിലും കുച്ചിപ്പുടിയിലും ജില്ലാതലത്തില്‍ ഒന്നാംസ്ഥാനക്കാരനായ സൂര്യകിരണിന് സ്റ്റേറ്റിലും അത് നിലനിര്‍ത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാല്‍ ഇതില്‍ മാത്രം ഒതുങ്ങുന്നതല്ല സൂര്യകിരണിന്റെ കലാപ്രതിഭ. എട്ടാംവയസ്സില്‍ ഗുരുവായൂരിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തായമ്പകയില്‍ അരങ്ങേറ്റം കുറിച്ചുതുടങ്ങിയതാണ് കലാജീവിതം. പിന്നീട് നിരവധി ക്ഷേത്രങ്ങളില്‍ തായമ്പക അവതരിപ്പിക്കുകയുണ്ടായി. കോഴിക്കോടുള്ള വിനോദ് കാഞ്ഞിരശ്ശേരിയുടെ കീഴിലായിരുന്നു ചെണ്ട അഭ്യസിച്ചിരുന്നത്. ഇക്കൊല്ലത്തെ ജില്ലാ കലോത്സവത്തില്‍ തായമ്പകയില്‍ എ ഗ്രേഡും നേടിയിട്ടുണ്ട്.
നൃത്തത്തില്‍ കലാമണ്ഡലം രമ ടീച്ചറാണ് സൂര്യകിരണിന്റെ ഗുരു. കലോത്സവം കഴിഞ്ഞാലും നൃത്തം മുന്നോട്ടുകൊണ്ടുപോകണമെന്നാണ് സൂര്യകിരണിന്റെ ആഗ്രഹം. ആരാവണമെന്ന ചോദ്യത്തിന് തനിക്ക് ജയറാമേട്ടനെപ്പോലെ ചെണ്ടയും കൊട്ടണം, സിനിമയിലും അഭിനയിക്കണമെന്നായിരുന്നു ഈ മിടുക്കന്റെ മറുപടി.
2020 ലെ നാട്യ ബാല കണ്മണി അവാര്‍ഡ്, 2018 ല്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നടന്ന നാദം നൃത്തകലാസുരഭി ഇന്റര്‍നാഷണല്‍ ക്ലാസിക്കല്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ യുവപ്രതിഭാപുരസ്കാരം, എക്സ് എയര്‍മെന്‍ ഗ്രൂപ്പ് ഫോര്‍ സോഷ്യല്‍ എക്സലന്‍സിന്റെ യങ് അച്ചിവേഴ്സ് പുരസ്കാരം തുടങ്ങി അനവധി പുരസ്കാരങ്ങളാണ് ഈ കൊച്ചുകലാകാരനെ തേടിയെത്തിയിട്ടുള്ളത്.
കൂടാതെ, 2018 ല്‍ ഗോവയില്‍ നടന്ന ഓള് ഇന്ത്യ ക്ലാസിക്കല്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ ഭരതനാട്യവും അവതരിപ്പിച്ചിട്ടുണ്ട് സൂര്യകിരണ്‍. ഈ വര്‍ഷം നടക്കാരിക്കുന്ന ഇന്ത്യാ ഗവണ്മെന്റിന്റെ 'ജനകൃതി 2023' ലേക്ക് ഫൈനലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അത്രയും വലിയ വേദിയില്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ട സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ഈ യാത്രയ്ക്കായുള്ള തയ്യാറെടുപ്പിലാണ് സൂര്യകിരണിപ്പോള്.
Content Highlights: state school youth festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..