കീർത്തനയും അമ്മയും | Photo: Roopasree IV
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് മാപ്പില്ല- സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം മോണോ ആക്ട് മത്സരത്തില്‍ എ ഗ്രേഡ് നേടിയ ആലപ്പുഴ വള്ളികുന്നം ഹൈസ്കൂള്‍ വിദ്യാര്‍ഥിനി കീര്‍ത്തന നായര്‍ കാണികളുടെ മുന്നിലേക്ക് വെച്ച വിഷയം ഇതായിരുന്നു.
വടക്കന്‍പാട്ടിലെ ധീരവനിതയായ പുലയപ്പെണ്ണ് പൂമാതൈയുടെ പോരാട്ട കഥയാണ് കീര്‍ത്തന അരങ്ങിലെത്തിച്ചത്. കേവലം പുസ്തകങ്ങളില്‍ വായിച്ച് പരിചയിച്ച വിഷയമല്ല കീര്‍ത്തനയ്ക്ക് ഇത്. അവളുടെ അമ്മയില്‍നിന്നാണ് പെണ്‍കരുത്തിന്റെയും ധൈര്യത്തിന്റെയും പാഠങ്ങള്‍ കീര്‍ത്തന പഠിച്ചത്.
കീര്‍ത്തനയ്ക്ക് ഒരു വയസ്സ് പ്രായമുള്ളപ്പോഴാണ് അച്ഛന് അവളെയും അമ്മ ദിവ്യലക്ഷ്മിയേയും ഉപേക്ഷിച്ചു പോയത്. കൈക്കുഞ്ഞുമായി ജീവിതത്തിനു മുന്നില്‍ പകച്ചു നിന്നെങ്കിലും പ്രതിസന്ധികളില്‍ ദിവ്യലക്ഷ്മി തളര്‍ന്നില്ല. മകളെ, അവള്‍ക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാന്‍ പ്രാപ്തയാക്കണം എന്ന് അവര്‍ മനസ്സിലുറപ്പിച്ചു.
തന്റെ അമ്മയുടെയും അച്ഛന്റെയും സഹായത്തോടെ ദിവ്യലക്ഷ്മി മകളെ വളര്‍ത്തി, പഠിപ്പിച്ചു. തനിക്ക് പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന കലയുടെ ലോകത്തേക്ക് അവര്‍ കീര്‍ത്തനയുടെ കൈപിടിച്ചു നയിച്ചു.
61-മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ഗേള്‍സ് മോണോ ആക്ട് മത്സരത്തില്‍ അമ്മയുടെ ജീവിതവും പോരാട്ടവും പോലെ നിരവധി സ്ത്രീകളുടെ അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും കഥ കീര്‍ത്തന അരങ്ങിലെത്തിച്ചു, കൈയടി നേടി. ഫലം പുറത്തു വന്നപ്പോള്‍ എ ഗ്രേഡ്.
കീര്‍ത്തന സ്കൂളില്‍ പോകുമ്പോള്‍ യൂട്യൂബിലും പുസ്തകങ്ങളിലും അന്വേഷിച്ച് മകള്‍ക്കുവേണ്ടി ശക്തമായ സ്ക്രിപ്റ്റ് തയ്യാറാക്കിയത് അമ്മ ദിവ്യലക്ഷ്മിയായിരുന്നു. അമ്മയുടെയും അപ്പൂപ്പന്റെയും ശിക്ഷണത്തില്‍ അവള് അത് ഹൃദിസ്ഥമാക്കി. അതിമനോഹരമായി വേദിയില്‍ എത്തിച്ചപ്പോള്‍ കാണികള്‍ ഉറക്കെ കയ്യടിച്ചു. പൂമാതൈയുടെ പ്രതികാരവും കോപവും അവളുടെ കണ്ണുകളില്‍ ജ്വലിച്ചു. മകളുടെ അഭിനയം കണ്ടുനിന്ന അമ്മ ദിവ്യലക്ഷ്മിക്ക് കണ്കോണില് നനവൂറി.
മനോജ് നാരായണന്റെ കടത്തനാട്ടമ്മ എന്ന നാടകത്തിലും കെ.പി. കുമാരന് സംവിധാനം ചെയ്ത തോറ്റം എന്ന സിനിമയിലും പ്രതിപാദിച്ചിട്ടുള്ള പൂമാതൈ പൊന്നമ്മയുടെ കഥ പറഞ്ഞ് കീര്‍ത്തന കാണികളെ ഞെട്ടിച്ചു. ആലപ്പുഴ അമൃത എച്ച്.എസ്.എസ്. വള്ളികുന്നം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കീര്‍ത്തന.
Content Highlights: kerala school kalolsavam mono act a grade keerthana nair
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..