ഉമ രഞ്ജിനി | ഗ്രീൻ റൂമിലിരുന്ന് ഉത്തരക്കടലാസുകൾ നോക്കുന്ന മാതാപിതാക്കളായ മുരളീധരനും അജിതയും
സംസ്ഥാന കലോത്സവ വേദിയില്‍ മകള്‍ നങ്ങ്യാര്‍കൂത്തിന്റെ ചമയങ്ങള്‍ അണിയുമ്പോള്‍ അച്ഛനും അമ്മയും ഗ്രീന്‍ റൂമിലിരുന്ന് ഉത്തരക്കടലസുകള്‍ നോക്കുന്ന തിരക്കിലാണ്. കാരണം മകളോളം വലുതാണ് അവര്‍ക്ക് അധ്യാപനമെന്ന കര്‍ത്തവ്യം. വയനാട് സ്വദേശികളായ മുരളീധരനും അജിതയും മകള്‍ ഉമ രഞ്ജിനിയും കലോത്സവ വേദിയിലെത്തുന്നത് ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ്. മകള്‍ക്ക് കൂട്ടുവരാതിരിക്കാന് ഇവര്‍ക്കാവില്ല. ആ മത്സരം കാണാതിരിക്കാനും. പക്ഷേ, തങ്ങളെയേല്പിച്ച ഉത്തരവാദിത്തങ്ങള്‍ മാറ്റിവെയ്ക്കുകയും വയ്യ.
മേപ്പാടി ഗവ.സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഉമ രഞ്ജിനി ആദ്യമായാണ് സംസ്ഥാന കലോത്സവത്തിനെത്തുന്നത്. നങ്ങ്യാര്‍ക്കൂത്ത് ആണ് മത്സരവിഭാഗം. മത്സരത്തിനിടെ കാലിനേറ്റ പരിക്കും ആരോഗ്യപ്രശ്നങ്ങളുമെല്ലാം ഉമയ്ക്ക് മുന്നില്‍ ചോദ്യചിഹ്നമായെങ്കിലും അതൊന്നും തന്നെ ബാധിക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നു ഉമ. ഉമ പഠിക്കുന്ന അതേ സ്കൂളിലെ അധ്യാപകരാണ് മുരളീധരനും അജിതയും
'കാല് നല്ല വേദന ഉണ്ട്... പക്ഷെ, നങ്ങ്യാര്‍കൂത്തിനായി സ്റ്റേജില്‍ കയറുമ്പോള്‍ അതെല്ലാം ഞാന്‍ മറക്കും...' കാലിലെ പരിക്ക് കാട്ടി ഉമ രഞ്ജിനി പറയുന്നു. കേവലമൊരു മത്സരയിനമായിട്ടല്ല ഉമ നങ്ങ്യാര്‍കൂത്തിനെ കാണുന്നത്, പാഷനായിട്ടാണ്. ഇനിയുമേറെ പഠിക്കണം, നിരവധി വേദികളില്‍ പെര്‍ഫോം ചെയ്യണം...ഉമയുടെ ആഗ്രഹങ്ങളിതൊക്കെയാണ്. ജില്ലാതല മത്സരത്തിനിടെ കാലിന് പരിക്ക് പറ്റിയത് ഏറെ വിഷമിപ്പിച്ചു. കഷ്ടപ്പെട്ട് ആഗ്രഹിച്ച് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയപ്പോള്‍ പരിക്ക് വില്ലനായാല്‍ ആര്‍ക്കാണ് സഹിക്കാനാവുക. രണ്ടും കല്പിച്ച് കാലിലെ കെട്ടുമായി നേരെ ചുരമിറങ്ങി. കാല്പാദം അനക്കാന്‍ പോലും പറ്റില്ലായിരുന്നു. അത്ര വേദന...പക്ഷേ ഇതെന്റെ സ്വപ്നമാണ്. അതെത്തിപ്പിടിക്കാന്‍ ഈ വേദന ഞാന്‍ മറക്കും. സഹിക്കും. നന്നായി ചെയ്യും- ഉമ പറയുന്നു

ചാക്യാര്‍കൂത്ത് മത്സരങ്ങളില്‍ കഴിഞ്ഞ് അഞ്ച് വര്‍ഷമായി പങ്കെടുക്കുന്ന സഹോദരന് ശിവപ്രസാദിനൊപ്പം വേദികളിലെത്തിയാണ് ഉമയ്ക്ക് നങ്ങ്യാര്കൂത്തിനോട് കമ്പം കയറിയത്. അങ്ങനെ ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ഭരതനാട്യം പഠിച്ച ഉമയ്ക്ക് നങ്ങ്യാര്‍കൂത്തിന്റെ ശൈലി വഴങ്ങുമോ എന്ന സന്ദേഹമുണ്ടായിരുന്നു ആദ്യമൊക്കെ. ബുദ്ധിമുട്ട് തോന്നിയെങ്കിലും കലാമണ്ഡലം രശ്മിയുടെ ശിക്ഷണം അതെല്ലാം മാറ്റിയെടുത്തുവെന്ന് പറയുന്നു ഉമ. ആദ്യപരിശ്രമത്തില്‍ തന്നെ സംസ്ഥാന കലോത്സവ വേദിയിലെത്താനായതിന്റെ സന്തോഷമുണ്ട് ശിവപ്രസാദിന്.
Content Highlights: kerala school kalolsavam, uma ranjini, kerala state youth festival, school youth festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..