വടശ്ശേരിക്കര മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾ| Photo: Anjana Ramath
കലോത്സവ മാമാങ്കത്തിന്റെ നാലാം നാള് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകവേദിയില്‍ പ്രേക്ഷകരുടെ നിര്‍ത്താതെയുള്ള കൈയടി നേടിയൊരു ടീമുണ്ട്. പത്തനംതിട്ടയിലെ വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലെ കുട്ടികളായിരുന്നു അഭിനയമികവു കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്തത്.
നാടകത്തില്‍ അഭിനയിച്ച ആറു കുട്ടികള്‍ ആദിവാസി വിഭാഗത്തില്‍നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ പട്ടികജാതി വിഭാഗത്തില്‍നിന്നുള്ളവരും. ഈ കുട്ടികളുടെ ആദ്യ കലോത്സവ അരങ്ങാണിത്. നാടകാഭിനയത്തില്‍ മുന്‍പരിചയവുമില്ല. എന്നാല്‍ അതിന്റെ യാതൊരു തരത്തിലുമുള്ള പ്രയാസങ്ങളും ഇല്ലാതെയാണ് ഇവര്‍ വേദി കീഴടക്കിയത്.
സാമ്പത്തികമായി വളരെയധികം പിന്നോക്കം നില്ക്കുന്ന കുട്ടികളാണിവര്‍. പഠനത്തിന് പുറമേയുള്ള ഇവരുടെ സര്‍ഗാത്മക കഴിവുകളെ എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്ന് ചിന്തയാണ് നാടകത്തിലേക്ക് ഞങ്ങള്‍ എത്തിച്ചത്. അധ്യാപിക രഞ്ജു പറയുന്നു.

പേടിച്ച് പേടിച്ച് നാടകം പ്രാക്ടീസ് ചെയ്യാനെത്തിയ കുട്ടികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നാടകത്തിന്റെ ലോകത്തേക്ക് എത്തിയ കഥയാണ് നാടകസംവിധായകനായ ബിജു മഞ്ഞാടിക്ക് പറയാനുള്ളത്. കുട്ടികള്‍ അസാധ്യ കഴിവുള്ളവരാണ്. പ്രധാന പ്രശ്നമായി മുന്നില്‍ വന്നത് ഭാഷയാണ്. കാരണം ഇവര്‍ കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള കുട്ടികളാണ്. എന്നാല്‍ ആ കടമ്പയും കുട്ടികള്‍ വളരെ പെട്ടെന്ന് തന്നെ കടന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാരായ കുട്ടികളാണ് ഈ സ്കൂളില്‍ കൂടുതലുമുള്ളത്.
വളരെ പരിമിതമായ സൗകര്യത്തിലാണ് നാടകം അണിയിച്ചൊരുക്കിയത്. ചുരുങ്ങിയ ഫണ്ടു കൊണ്ട് എങ്ങനെ മികച്ച നാടകസൃഷ്ടി ഉണ്ടാക്കമെന്ന ചിന്തയായിരുന്നുവെന്ന് നാടകശില്പികള് പറയുന്നു. ബിജു മഞ്ഞാടി, രഞ്ജു, പ്രകാശ് ചുനക്കര എന്നിവരാണ് ഇവരെ നാടകം പഠിപ്പിച്ചത്.
പരീക്ഷയും എന്‍.എസ്.എസ്. ക്യാമ്പും കാരണം സംസ്ഥാന കലോത്സവത്തിനായി രണ്ടു ദിവസത്തെ പരിശീലനം മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്. എന്നാല്‍ അതിന്റെ ആത്മവിശ്വാസക്കുറവ് ഇവര്‍ക്കുണ്ടായിരുന്നില്ല.
ഇതുവരെ നാടകത്തിലൊന്നും ഞാന്‍ അഭിനയിച്ചിട്ടില്ല. മാഷുമാര് പറയുമ്പോഴും സംസ്ഥാനതലം വരെയെത്താന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല. വളരെയധികം സന്തോഷം തോന്നുന്നു.- നാടകത്തില്‍ കണ്ണന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമര്‍നാഥ് പറയുന്നു.
സമ്മാനമൊന്നും പ്രതീക്ഷിച്ചല്ല ഇവിടെ വരെ എത്തിയത്. ഇതൊരു സന്തോഷത്തിന്റെ ഭാഗമാണ്. സ്കൂള്‍ അധികൃതര്‍ പറയുന്നു.
Content Highlights: kerala school kalolsaam drama competition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..