കലാഭവൻ നൗഷാദ്
കലാഭവന്‍ നൗഷാദ് മോണോആക്ടിന്റെ ആശാന്‍ ആയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. പ്രിയ സഖി സുബിക്കൊപ്പം ജീവിത യാത്ര തുടങ്ങിയിട്ടും 30 വര്‍ഷം. 61-മത് കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ താന്‍ പരിശീലിപ്പിച്ച 11 വിദ്യാര്‍ത്ഥികളുമായി എത്തുമ്പോള്‍ ആദ്യമായി മത്സരിച്ചു വിജയിച്ച അങ്കത്തട്ടില്‍ നൗഷാദ് പ്രതീക്ഷിക്കുന്നത് മനസ് നിറയ്ക്കുന്ന വിവാഹ വാര്‍ഷിക സമ്മാനമാണ്
കോഴിക്കോട് നിന്നും തുടങ്ങിയ യാത്ര
1982 ല്‍ കാലിക്കറ്റ് സര്‍വകലാശാല കലോത്സവത്തില്‍ കോഴിക്കോട് വെച്ച് സമ്മാനം നേടിക്കൊണ്ടായിരുന്നു എന്റെ തുടക്കം- 30 വര്‍ഷമായി മോണോ ആക്ട് പരിശീലിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഇന്നെന്റെ 30-ആം വിവാഹ വാര്‍ഷികമാണ്. വലിയ സന്തോഷത്തോടെയും ഏറെ പ്രതീക്ഷയോടെയുമാണ് വന്നിരിക്കുന്നത്. പതിവുപോലെ എല്ലാവര്‍ക്കും എ ഗ്രേഡ് കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
മന്ത്രി ആര്‍ ബിന്ദുവിന്റെ കഥകളി, എന്റെ മോണോ ആക്ട്
കോഴിക്കോട് മോണോ ആക്ട് അവതരിപ്പിക്കാന്‍ ആദ്യമായി വന്ന സമയം. ഇവിടെ അന്നൊരു അറബിക്കല്യാണം നടന്നിരുന്നു. 70 വയസ്സ് പ്രായമുള്ള ഒരു അറബി ഒരു 13 വയസ്സുകാരിയെ വിവാഹം ചെയ്തു. അതിനെതിരെയുള്ള പ്രതിഷേധം നടക്കുകയായിരുന്നു കോഴിക്കോട്. അന്ന് ഈ വിഷയമെടുത്ത് ഞാന്‍ മോണോ ആക്ട് ആക്കി അവതരിപ്പിച്ചു. അത് വലിയ കൈയടി നേടി. സമ്മാനവും കിട്ടി. അന്ന് കഥകളിയില്‍ സമ്മാനം നേടിയത് ഇന്നത്തെ മന്ത്രി ആര്‍ ബിന്ദു ആയിരുന്നു. ഞങ്ങളുടെ ഫോട്ടോകള്‍ അടുത്തടുത്ത് പത്രത്തില്‍ അടിച്ചുവന്നു.
മോണോ ആക്ടില്‍ മിമിക്രിക്കാര്‍ക്ക് എന്താ കാര്യം
പലപ്പോഴും മോണോ ആക്ടിന് വിധികര്‍ത്താക്കള്‍ ആയി എത്തുന്നത് മിമിക്രിക്കാരാണ്. ഇത്തവണയും ഉണ്ട്. ഇതിന്റെ മാനദണ്ഡം എന്താണെന്ന് അറിയില്ല. ഒരു മിമിക്രിക്കാരനായ എനിക്ക് ഇക്കാര്യത്തില്‍ വലിയ പ്രതിഷേധമുണ്ട്. അഭിനയമാണ് ജഡ്ജ് ചെയ്യപ്പെടേണ്ടത്.
പണ്ടൊക്കെ നാടകക്കാരും നിരൂപകരും ഒക്കെയായിരുന്നു വിധികര്‍ത്താക്കള്‍ ആയി എത്തിയിരുന്നത്. സുധീര്‍ പരമേശ്വരന്‍, അശ്വതി പദ്മനാഭന്‍, ചിക്കു ശിവന്‍, ഷിബു കൊട്ടാരം തുടങ്ങിയവരായിരുന്നു നേരത്തെ ജഡ്ജസായിരുന്നത്. മിമിക്രി അനുകരണ കലയും മോണോ ആക്ട് അഭിനയ കലയും ആണെന്ന് മനസ്സിലാക്കണം.
അന്ന് ശ്രീകണ്ഠന്‍ നായര്‍ സാര്‍ തന്ന അഭിനന്ദനം
ഞാനൊക്കെ മോണോ ആക്ട് തുടങ്ങുന്ന കാലത്ത് മോണോലോഗ് ആയിരുന്നു കൂടുതല്‍. പക്ഷേ ഞാന്‍ അതിന് ഒരു മാറ്റം കൊണ്ടുവന്നു. ഒരിക്കല്‍ എന്റെ പെര്‍ഫോമന്‍സിന് ജഡ്ജസായിരുന്നത് ശ്രീകണ്ഠന്‍ നായര്‍ സര്‍ ആയിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു ഗംഭീരമായിട്ടുണ്ട്, നിങ്ങള്‍ ഈ കലയ്ക്ക് ഒരു മാറ്റം കൊണ്ടുവന്നെന്ന്. നെല്‍സന്‍ മണ്ടേലയും ബില്‍കിസ് ഭാനുവും കണ്ണൂര്‍ കലാപവും എല്ലാം ഈ കലോത്സവത്തില്‍ നൗഷാദ് പരിശീലിപ്പിച്ച കുട്ടികള്‍ അരങ്ങിലെത്തിക്കുന്നുണ്ട്.
Content Highlights: Kalabhavan Noushad recollects his kalolsavam days, school kalolsavam 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..