വെസ്റ്റ്ഹില്ലിലെ സെന്റ് മൈക്കിൾസ് സ്കൂൾ പി.ടി.എ. ഒരുക്കിയ ഫുഡ് കോർട്ട്
വെസ്റ്റ്ഹില്ലിലെ സെന്റ് മൈക്കിൾസ് സ്കൂളാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ 17-ാം വേദി. വേദിക്കടുത്തുതന്നെ കോഴിക്കോടിന്റെ കൊതിയൂറുന്ന പലഹാരങ്ങളും സർബത്തും ചായയും കാപ്പിയുമെല്ലാം ഒരുക്കിയിട്ടുണ്ട് സ്കൂൾ പി.ടി.എ. സ്കൂൾ മുറ്റത്തെ ഈ ഫുഡ് കോർട്ടിന് കോഴിക്കോടിന്റെ രുചി പകരുകയെന്നതിനെക്കാൾ വലിയൊരു ലക്ഷ്യമുണ്ട്. 'സഹപാഠിക്കൊരു വീട്' ഒരുക്കണം.
അങ്ങനെ ഒരു ഫ്ളെക്സ് വെച്ചുകൊണ്ടാണ് ഫുഡ് കോർട്ട് പ്രവർത്തിക്കുന്നത്. സ്കൂളിലെ നിർധനരായ വിദ്യാർഥികളെ സഹായിക്കാൻ പി.ടി.എ. എല്ലാ വർഷവും വിവധ പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഇത്തവണ കലോത്സവത്തിന് ഒരു വേദിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ സെന്റ് മൈക്കിൾസ് സ്കൂൾ ഒരു ഫുഡ് കോർട്ട് തുടങ്ങുകയായിരുന്നു.
കുട്ടികൾ, അധ്യാപകർ, മാധ്യമപ്രവർത്തകർ, സുരക്ഷാ ഉദ്യോഗസ്ഥർ, കാണികൾ തുടങ്ങി നിരവധി പേർ കോർട്ടിൽ എത്തുന്നുണ്ട്.
പലഹാരം പലതരം
പഴംപൊരി, ഉഴുന്നുവട, കട്ലെറ്റ്, പരിപ്പുവട, കായപ്പം, ലൈംസോഡ, ജീരക സോഡ, ഐസ്ക്രീം തുടങ്ങി ഒട്ടേറെ പലഹാരങ്ങളും പാനീയങ്ങളും ഇവിടെയുണ്ട്. പി.ടി.എ. അംഗവും 'ബിംബിനോ' സ്നാക്സ് കടയുടെ ഉടമയുമായ പി.കെ. ഷാഹിനയാണ് രുചിച്ചേരുവകൾക്ക് പിന്നിൽ. രാവിലെ 9 മണിമുതലാണ് ഫുഡ് കോർട്ട് ആരംഭിക്കുന്നത്. പലഹാരങ്ങൾ തീരുന്നതുവരെയാണ് ഫുഡ് കോർട്ടിന്റെ പ്രവൃത്തിസമയം.
സന്നദ്ധപ്രവർത്തനങ്ങൾ സജീവമാക്കി പി.ടി.എ.
വർഷംതോറും വിവിധ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന പി.ടി.എ. ഇതുവരെ നിർധനരായ 7 വിദ്യാർഥികൾക്ക് വീടുവെച്ച് നൽകിയിട്ടുണ്ട്. അർഹരായവരെ കണ്ടെത്തുകയും അവർക്കായി വീടൊരുക്കാൻ പല പരിപാടികൾ സംഘടിപ്പിക്കുകയുമാണ് പി.ടി.എ. ചെയ്യുന്നത്.
വയറും മനസും നിറഞ്ഞ് മടങ്ങാം
'ഫുഡ് കോർട്ടിൽ'നിന്ന് ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് വയറും മനസും നിറഞ്ഞുകൊണ്ട് മടങ്ങാം. പലരും ഫുഡ് കോർട്ടിന്റെ ഉദ്ദേശ്യശുദ്ധി മനസിലാക്കി, കഴിച്ച ആഹാരത്തിന്റെ വിലയേക്കാൾ കൂടുതൽ പണം നൽകുന്നുണ്ടെന്ന് പി.ടി.എ. പ്രസിഡന്റ് പ്രമോദ് പറയുന്നു. ഏറെ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്കൂളിന് കലോത്സവവേദിയിൽ ഒരുക്കിയ 'ഫുഡ് കോർട്ട്' വഴി മികച്ച ഫണ്ട് നേടാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് പി.ടി.എ.
കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Content Highlights: Food Court By St. Michael's School PTA, State Youth Festival, School Kalotsavam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..