പെനാല്‍റ്റി നഷ്ടത്തിന്റെ കേടുതീര്‍ത്ത് ജിജോ; പഞ്ചാബിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി സെമിയില്‍


അഭിനാഥ് തിരുവലത്ത്‌

പഞ്ചാബിനെതിരേ 2-1നായിരുന്നു കേരളത്തിന്റെ വിജയം

ജിജോ ജോസഫിന്റെ ഹെഡ്ഡർ | Photo: twitter/ Indian Football

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം സെമിയില്‍. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ പഞ്ചാബിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് കേരളത്തിന്റെ സെമി പ്രവേശനം. ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ട ഗോളുകളാണ് കേരളത്തിന് ജയമൊരുക്കിയത്. തോല്‍വിയോടെ പഞ്ചാബ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

മേഘാലയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ നഷ്ടപ്പെടുത്തിയ പെനാല്‍റ്റിക്കുള്ള ജിജോയുടെ പ്രായശ്ചിത്തം കൂടിയായി പഞ്ചാബിനെതിരായ പ്രകടനം.

മികച്ച മുന്നേറ്റങ്ങളും രക്ഷപ്പെടുത്തലുകളും അസ്വാരസ്യങ്ങളുമെല്ലാം കണ്ട മത്സരത്തില്‍ തകര്‍പ്പന്‍ കളിയാണ് കേരളം പുറത്തെടുത്തത്. മേഘാലയക്കെതിരേ സമനിലയില്‍ പിരിഞ്ഞ കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് കേരളം പഞ്ചാബിനെതിരേ കളത്തിലിറങ്ങിയത്. നിജോ ഗില്‍ബര്‍ട്ടിന് പകരം സല്‍മാനും മുഹമ്മദ് സഫ്നാദിന് പകരം ഷിഗിലും ആദ്യ ഇലവനില്‍ ഇടംനേടി. പഞ്ചാബ് മൂന്ന് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്.

കേരളത്തിന്റെ മികച്ചൊരു മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. വിഖ്നേഷ് ബോക്സിലേക്ക് ചിപ് ചെയ്ത് നല്‍കിയ പന്ത് പക്ഷേ ഷിഗിലിന് വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താനായില്ല. പിന്നാലെ 12-ാം മിനിറ്റില്‍ കേരളത്തിന്റെ പ്രതിരോധ പിഴവില്‍ നിന്ന് പഞ്ചാബ് മുന്നിലെത്തി. മന്‍വീര്‍ സിങ്ങാണ് പഞ്ചാബിനായി സ്‌കോര്‍ ചെയ്തത്. മന്‍വീറിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ മിഥുന്‍ തടയാന്‍ ശ്രമിച്ചെങ്കിലും താരത്തിന്റെ കൈയില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.

ഗോള്‍ വീണതോടെ കേരളം ആക്രമണം ശക്തമാക്കി. 14-ാം മിനിറ്റില്‍ സല്‍മാന്റെ ഷോട്ട് പഞ്ചാബ് ഗോളി ഹര്‍പ്രീത് സിങ് തട്ടിയകറ്റി. തൊട്ടടുത്ത മിനിറ്റില്‍ അര്‍ജുന്‍ ജയരാജിനും ലക്ഷ്യം കാണാനായില്ല. 17-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി കേരളത്തിന്റെ സമനില ഗോളെത്തി. അര്‍ജുന്‍ ജയരാജ് നല്‍കിയ ക്രോസ് ക്യാപ്റ്റന്‍ ജിജോ ജോസഫ് കിടിലന്‍ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ വലതുവിങ്ങിലൂടെ പഞ്ചാബ് കേരള ബോക്സിലേക്ക് പന്തെത്തിച്ചുകൊണ്ടേയിരുന്നു. 22-ാം മിനിറ്റില്‍ മന്‍വീര്‍ സിങ് വീണ്ടും പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

29-ാം മിനിറ്റില്‍ കേരളത്തിന് തിരിച്ചടിയായി ഗോള്‍കീപ്പര്‍ മിഥുന്‍ പരിക്കേറ്റ് പുറത്തുപോയി. ഹജ്മല്‍. എസ് ആണ് പകരം ഗോള്‍വല കാത്തത്.

36-ാം മിനിറ്റില്‍ വിഖ്നേഷിന്റെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി പഞ്ചാബ് ഡിഫന്‍ഡര്‍ രജത് കുമാര്‍ അപകടമൊഴിവാക്കി. ആദ്യ പകുതയുടെ അധിക സമയത്ത് അര്‍ജുന്‍ എടുത്ത ഫ്രീ കിക്ക് സെന്റ് പോസ്റ്റിലിടിച്ച് മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി.

രണ്ടാം പകുതിയില്‍ സല്‍മാന് പകരം നൗഫല്‍ പി.എന്നിനെ കേരള കളത്തിലിറക്കി. ഇതോടെ വലതുവിങ്ങിലൂടെയുള്ള കേരള ആക്രമണങ്ങള്‍ക്ക് ജീവന്‍ വെച്ചു. 47-ാം മിനിറ്റില്‍ ഷിഗിലിന്റെ ത്രൂ പാസില്‍ നിന്നുള്ള വിഖ്നേഷിന്റെ ഷോട്ട് പഞ്ചാബ് ഗോളി തടുത്തിട്ടു. തൊട്ടടുത്ത മിനിറ്റില്‍ പഞ്ചാബ് താരത്തിന്റെ ഷോട്ട് തടഞ്ഞ് ഹജ്മല്‍ കേരളത്തിന്റെ രക്ഷകനായി.

51-ാം മിനിറ്റില്‍ കേരളത്തിന്റെ മറ്റൊരു മികച്ച മുന്നേറ്റം കണ്ടു. ബോക്സിന് പുറത്തു നിന്ന് ഷിഗില്‍ നല്‍കിയ പാസ് ജിജോ നൗഫലിന് മറിച്ച് നല്‍കി. പക്ഷേ നൗഫലിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക്. 53-ാം മിനിറ്റില്‍ നൗഫലിന്റെ ക്രോസില്‍ നിന്നുള്ള ഷിഗിലിന്റെ ഹെഡര്‍ പഞ്ചാബ് ഗോളി അവിശ്വസനീയമായി തട്ടിയകറ്റി.

67-ാം മിനിറ്റില്‍ ഒരു ഫൗളിനെ തുടര്‍ന്ന് കേരള - പഞ്ചാബ് താരങ്ങള്‍ കയ്യാങ്കളിയുടെ വക്കിലെത്തി. എന്നാല്‍ റഫറി ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. 71-ാം മിനിറ്റിലും പഞ്ചാബ് ഗോളി ടീമിന്റെ രക്ഷയ്ക്കെത്തി. ഇത്തവണ നൗഫലിന്റെ ഷോട്ട് ഹര്‍പ്രീത് തട്ടിയകറ്റുകയായിരുന്നു.

86-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ ഒന്നടങ്കം ത്രസിപ്പിച്ച് ജിജോയുടെ വിജയ ഗോളെത്തി. ഇടതു വിങ്ങില്‍ നിന്ന് സഞ്ജു നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ പഞ്ചാബ് ഡിഫന്‍ഡര്‍മാര്‍ വരുത്തിയ പിഴവ് മുതലെടുത്ത് ജിജോ പന്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിലെ ജിജോയുടെ രണ്ടാം ഗോളും ടൂര്‍ണമെന്റിലെ അഞ്ചാം ഗോളുമായിരുന്നു ഇത്. നിലവില്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ കൂടിയാണ് ജിജോ.

Content Highlights: Santosh Trophy Football Kerala vs Punjab

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented