അപ്പാച്ചിമേട്ടിൽ അരിയുണ്ട വഴിപാട് നടത്തുന്ന മാളികപ്പുറങ്ങൾ | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി
ശബരിമല: രാവിലെ ഒമ്പതരയോടെയാണ് സന്നിധാനത്തുനിന്ന് പുല്ലുമേട് ഭാഗത്തേക്ക് യാത്ര പുറപ്പെട്ടതെങ്കിലും ഉരക്കുഴി ഭാഗത്തേക്കുള്ള വഴി തിരിയുന്ന ഭാഗം പിന്നിട്ടതോടെ ചെറിയ സൂര്യപ്രകാശംമാത്രമാണ് ഉണ്ടായിരുന്നത്. രാവിലെയായതിനാൽ സത്രം ഭാഗത്തുനിന്ന് വരുന്ന തീർഥാടകരുടെ എണ്ണം കുറവായിരുന്നു.
വലിയ മരങ്ങൾ ശരണപാതയിൽ പലയിടത്തും വീണുകിടക്കുന്നുണ്ടായിരുന്നെങ്കിലും അതെല്ലാം മുറിച്ചുമാറ്റിയിരുന്നു. ചെറിയ കിളികളുടെ കരച്ചിലും ഉരക്കുഴിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ശബ്ദവും കാതുകളിൽ മുഴങ്ങി. അടുത്തനിമിഷം തന്നെ ശരണംവിളികളോടെ ഒന്നും രണ്ടുമായി സ്വാമിമാർ സന്നിധാനത്തേക്ക് വന്നുകൊണ്ടിരുന്നു.
സമയം ഉച്ചയോടെ അടുത്തപ്പോൾ പുല്ലുമേടുവഴിവരുന്ന മാളികപ്പുറങ്ങളുടെയും കുട്ടികളുടെയും എണ്ണം വർധിച്ചു. കാനനപാത തുറന്ന ശേഷം നിരവധി തീർഥാടകർ ഈവഴി വരുന്നുണ്ട്. ശബരിമലയിലേക്കെത്താനും തരിച്ചും ഇതുവഴി പോകാം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ കാരണം പല തീർഥാടകരും ഇതുവഴി വരുന്നതിനുപകരം നേരിട്ട് പമ്പയിലേക്കെത്തി നീലിമല കയറി സന്നിധാനത്ത് എത്തിയെന്നാണ് വനം വകുപ്പ് പറയുന്നത്.
എന്നാൽ ബുധനാഴ്ച കാലാവസ്ഥ അനുകൂലമായതിനാൽ നിരവധി തീർഥാടകരാണ് ഇതുവഴി വന്നത്. ആയിരത്തിലധികം തീർഥാടകർ ബുധനാഴ്ച ഇതുവഴിവന്നു. കൊച്ചുമാളികപ്പുറങ്ങൾ ഓടിച്ചാടി അയ്യനെ കാണാൻ സന്നിധാനത്തേക്കെത്തുന്ന കാഴ്ച കണ്ടു. നടന്ന് ക്ഷീണിച്ചതുകാരണം പല സ്വാമിമാരും വീണുകിടക്കുന്ന മരങ്ങളിലും പാറകളിലും ഇരുന്നു. സംഘമായി സത്രത്തിൽനിന്ന് പുറപ്പെട്ടെങ്കിലും ചിലർ വിശ്രമിച്ചശേഷം സാവധാനത്തിലാണ് വരുന്നത്. ചിലർ വേഗത്തിൽ എത്തുന്നുണ്ട്.
വഴുക്കലുണ്ടെന്ന് പറയാനും വ്യക്തമായ നിർദേശങ്ങൾ നൽകാനും വനം വകുപ്പും പോലീസും ഇതുവഴി പട്രോളിങ് നടത്തുന്നുണ്ട്. കയറ്റങ്ങൾ കയറിപ്പോകുന്തോറും മൃഗങ്ങളുടെ ചൂര് മൂക്കിലെത്തി. ചിലഭാഗങ്ങളിൽ ആന വന്നെന്ന് മനസ്സിലാകുന്നുണ്ടെന്ന് വനംവകുപ്പിന്റെ വാച്ചർ സുനീഷ് പറഞ്ഞു.
ഇവരോട് വനം വകുപ്പ് ഒരുക്കുന്ന സൗകര്യങ്ങളിൽ നിങ്ങൾ തൃപ്തരാണോ എന്ന ചോദ്യത്തിന് പൂർണതൃപ്തരാണ് എന്നായിരുന്നു മറുപടി.
ചിലയിടങ്ങളിൽ വനംവകുപ്പിന്റെ പോയിന്റുകളുണ്ട്. അവിടെ വനം വകുപ്പ് അധികൃതരും ഉണ്ട്. അവിടെ വിശ്രമിക്കാനും വെള്ളമടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഇതുവഴി വരുന്നതിനുള്ള കാരണങ്ങൾ സ്വാമിമാരോട് ചോദിച്ചപ്പോൾ ശരണപാതയിൽ മൃങ്ങളെയും കാടിന്റെ കുളിർമയും അറിഞ്ഞ് അയ്യനെ കാണാം എന്നുള്ളതാണ് ആദ്യം പറഞ്ഞത്. ഇതിലൂടെ വരുന്ന തീർഥാടകർ വെള്ളവും ലഘുഭക്ഷണങ്ങളും കൈയിൽ കരുതുന്നതായിരിക്കും നല്ലത്. കാഠിന്യമെല്ലാംതാണ്ടി ഉച്ചയ്ക്ക് ഒന്നരയോടെ പുല്ലുമേട്ടിലെത്തി ആകാശത്തേക്ക് നോക്കുമ്പോൾ മനസ്സിൽവരുന്നത് അയ്യനെകണ്ട പ്രതീതിയാണ്. ഇവിടെ തീർഥാടകർക്കാവശ്യമായ ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അവിടെനിന്നു വീണ്ടും തീർഥാടകർക്കൊപ്പം ശരണംവിളികളോടെ സന്നിധാനത്തേക്കെത്തി.
Content Highlights: sabarimala 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..