.
ശബരിമല: അമിത സൗകര്യങ്ങൾ പ്രതീക്ഷിച്ചല്ല സ്വാമിമാർ ശബരീശ ദർശനത്തിന് മലമുകളിലേക്കെത്തുന്നത്.കുടിവെള്ളവും ശുദ്ധമായ ഭക്ഷണവും വിരിവയ്ക്കാനൊരിടവും കിട്ടിയാൽ ഭൂരിഭാഗവും തൃപ്തരാകും. നല്ല ശൗചാലയ സൗകര്യങ്ങളും അവർ പ്രതീക്ഷിക്കുന്നു. മണ്ഡലകാലം തുടങ്ങുന്നതിന് പല സ്ഥലങ്ങളിലായി നടക്കുന്ന ചർച്ചകളിലും അവലോകനയോഗങ്ങളിലും ഇതുതന്നെയാണ് അടിസ്ഥാന വിഷയമാകാറുള്ളതും. കുറേയൊക്കെ ശരിയാക്കി തീർഥാടനം തുടങ്ങുകയാണ് കണ്ടുവരുന്ന രീതി.
കുടിവെള്ളത്തിന്റെ കാര്യത്തിൽ എല്ലാവരും വലിയ പ്രാധാന്യം നൽകാറുണ്ട്. തീർഥാടനപാതയിൽ ഒരു പരിധിവരെ അയ്യപ്പന്മാർക്ക് ദേവസ്വത്തിന്റെ ചുക്കുവെള്ളം കിട്ടുന്നുമുണ്ട്. എന്നാൽ, ദിവസവും രാത്രി ഹരിവരാസനത്തിനുശേഷം നടയടച്ചാൽ അയ്യപ്പന്മാർ തങ്ങുന്ന സ്ഥലങ്ങളിൽ ഇപ്പോൾ പ്രധാന പ്രശ്നം നല്ല വെള്ളം കിട്ടാനില്ലെന്നതായി മാറിയിട്ടുണ്ട്.
ഡോണർ ഹൗസുകൾ, വിരികൾ എന്നിവിടങ്ങളിൽ രാത്രി തങ്ങുന്നത് ആയിരക്കണക്കിന് അയ്യപ്പന്മാരാണ്. അവരിൽ പ്രായമായ സ്ത്രീകളുണ്ട്, കൊച്ചുകുട്ടികളുണ്ട്.
ചൂടുവെള്ളം വേണമെങ്കിൽ ചുരുങ്ങിയത് ഒരു ചായയും വടയും വാങ്ങണം
കഴിഞ്ഞദിവസം രാത്രി 11-ന് കണ്ണൂരിൽനിന്നെത്തിയ ഒരു സ്വാമിക്കുണ്ടായ അനുഭവം വെള്ള ലഭ്യതയുടെ സ്ഥിതി വെളിവാക്കുന്നു. കൈലാസ് പ്രിൽഗ്രിം സെന്ററിലാണ് താമസം. കൊണ്ടുവന്ന സ്റ്റീൽ കുപ്പിയുമായി ഇദ്ദേഹം ചൂടുവെള്ളം തേടിയിറങ്ങി. അടുത്തെങ്ങും ചുക്കുവെള്ളവിതരണം കണ്ടില്ല. ഒരു ഹോട്ടലിൽ കയറി ഇത്തിരി ചൂടുവെള്ളം ചോദിച്ചു. തരാൻ പറ്റില്ലെന്നായിരുന്നു മറുപടി. ഇവിടെ ചൂടാക്കിയ വെള്ളം ഇവിടെ കഴിക്കാൻ വരുന്നവർക്കേ ഉള്ളൂ എന്നായിരുന്നു മറുപടി.
ഒടുവിൽ കുപ്പിയിൽ ചൂടുവെള്ളം നിറയ്ക്കാൻ ഒരു ചായയും വടയും കഴിക്കേണ്ടിവന്നു.ചൂടുവെള്ളത്തിന് ഒരു ഹോട്ടൽ 20 രൂപ വാങ്ങിയെന്ന പരാതിയും ഈ സീസണിൽതന്നെയുണ്ടായി.
ഡോണർ ഹൗസുകളുടെ കെയർ ടേക്കർമാർക്ക് കുടിവെള്ളം കിട്ടുന്ന സ്ഥലങ്ങൾ പറഞ്ഞുകൊടുക്കലാണ് പ്രധാന പണി.അന്നദാനമണ്ഡപത്തിന് മുകളിലുള്ള വിരികളിൽ തങ്ങുന്നവർക്ക് തുള്ളിവെള്ളം കിട്ടാൻ അടുത്തെങ്ങും ഒരു സംവിധാനവുമില്ല. വെള്ളം ചോദിക്കുമ്പോൾ കുട്ടികളുമായി പുറത്തിറങ്ങി ഹോട്ടലുകളിൽനിന്ന് പാനീയങ്ങൾ വാങ്ങിക്കൊടുക്കേണ്ടിവരുന്നെന്ന് ചിലർ പറയുന്നു.
ഡോണർഹൗസുകളിൽ മുറികൾ എടുക്കുന്നവർ അവിടെ വെള്ളം കിട്ടുമെന്ന ചിന്തയിലാണ് എത്തുന്നത്. ചൂടുവെള്ളം എടുക്കാൻ പിന്നീട് നടപ്പന്തലിലും താഴെ തിരുമുറ്റത്തും അയ്യപ്പസേവാസംഘത്തിലും എത്തുകയാണ് ചെയ്യുന്നത്.
മാംഗുണ്ട വിരിയിൽ സ്ഥിതി ഏറെ കഷ്ടം
സന്നിധാനത്തെ ഏറ്റവും വലിയ വിരികളിലൊന്നാണ് പാണ്ടിത്താവളത്തെ മാംഗുണ്ട അയ്യപ്പനിലയം. ഇവിടെ അടുത്തെങ്ങും ഇത്തിരി വെള്ളം കിട്ടാൻ സൗകര്യമില്ല. മുന്നിൽ ഒരു പ്യൂരിഫയർ വെച്ചിട്ടുണ്ടെങ്കിലും അതിൽ ഒരുതുള്ളി വെള്ളംപോലും വരില്ല. ഈ വിരിയുടെ താഴത്തെ ഭാഗത്ത് നിരവധി പ്യൂരിഫയറുകൾ കേടായ നിലയിൽ കൂട്ടിയിട്ടിരിക്കുന്നുണ്ട്.
Content Highlights: sabarimala 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..