എഴുത്തും വരയും:ജയകൃഷ്ണൻ
ഒറ്റപ്പെടുമോ എന്ന ഭീതി കാരണം
പറക്കാന്‍ എനിക്കു ഭയമാണ്-
വേദനയും നിഗൂഢതയും നിറഞ്ഞ പാതകളിലൂടെ.
മെക്‌സിക്കന്‍ കവിയായ എല്യാസ് നന്ദിനോയുടെ (Elias Nandino) ഈ വരികള്‍ ആത്മാവിഷ്‌ക്കരണത്തിന്റെ വേദനകളിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്; ഒറ്റപ്പെട്ട വഴികളിലൂടെ വേദന നിറഞ്ഞ നടത്തം;എപ്പോഴും തെറ്റിച്ചെഴുതുന്ന വാക്കുകളുടെ വായന.
ഇങ്ങനെ തെറ്റിച്ചെഴുതിയ, തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ഭാഷയുടെയും സംസ്‌കാരത്തിന്റെയും വീണ്ടെടുപ്പാണ് മെക്‌സിക്കന്‍ - അമേരിക്കന്‍ കവിയായ ഫ്രാന്‍സിസ്‌കോ അലര്‍ക്കോണിന്റെ (Francisco X. Alarcon)സര്‍പ്പകവിതകള്‍ എന്ന സമാഹാരം.(Snake Poems - An Aztec Invocation)
പതിനേഴാം നൂറ്റാണ്ടിലെ ഒരു സ്പാനിഷ് പാതിരി എഴുതിയ കുറിപ്പുകളില്‍ നിന്നാണ് തന്റെ ഭാഷയായ നൗവാത്ത്ല്‍ (Nahuatl)എത്രമാത്രം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒന്നാണെന്ന് അലര്‍ക്കോണ്‍ മനസ്സിലാക്കുന്നത്. തന്റെ അതേ പേരുകാരനായ ആ പാതിരി (Hernando Ruizde Alarcon) മെക്‌സിക്കോയിലെ മതദ്രോഹവിചാരകനായി (Inquisitor) സ്‌പെയിനിലെ ചക്രവര്‍ത്തി അയച്ച ആളായിരുന്നു. മെക്‌സിക്കോയിലെ
ആസ്‌ടെക് വര്‍ഗ്ഗക്കാരിലെ അന്ധവിശ്വാസങ്ങള്‍ മനസ്സിലാക്കി അവയെ ഇല്ലായ്മ ചെയ്യുന്നതിനും അവരുടെ മനസ്സില്‍ പുതിയ ദൈവത്തെ പ്രതിഷ്ഠിക്കുന്നതിനുമായി അയാള്‍ അവരുടെ വിശ്വാസങ്ങളും മന്ത്രങ്ങളും പാട്ടുകളും ശേഖരിച്ചു. മുന്‍വിധികളോടെ പലപ്പോഴും തെറ്റായിട്ടാണ് അവ പകര്‍ത്തി എഴുതപ്പെട്ടതെന്ന് പറയേണ്ടതില്ലല്ലോ.
തെറ്റായി എഴുതപ്പെട്ട തന്റെ ഭാഷ, തെറ്റിദ്ധരിക്കപ്പെട്ട തന്റെ സംസ്‌കാരം ഫ്രാന്‍സിസ്‌കോ അലര്‍ക്കോണ്‍ എന്ന കവിയെ വല്ലാതെ ബാധിച്ചിട്ടുണ്ടാവും; കാരണം വെള്ളക്കാരനല്ലാത്തതുകൊണ്ടു മാത്രം കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട് തടവറയിലടയ്ക്കപ്പെട്ട ആളായിരുന്നല്ലോ അദ്ദേഹം.
പുരാതന ആസ്‌ടെക് കലണ്ടറായ സൂര്യശിലയില്‍ തീവായ തുറന്നുനില്‍ക്കുന്ന ഒരു സര്‍പ്പമുണ്ട്. തന്റെ ഇരട്ടയായ മറ്റൊരു സര്‍പ്പത്തെ നേരിടാനാണത്രേ അത് തീതുപ്പുന്നത്. ആ സര്‍പ്പമാണ് അലര്‍ക്കോണിന്റെ സമാഹാരത്തിന് സര്‍പ്പകവിതകള്‍ എന്ന പേരിന് കാരണമാകുന്നത്. ആദിവാസിയായ അലര്‍ക്കോണ്‍ മതദ്രോഹ വിചാരകനായ മറ്റൊരു അലര്‍ക്കോണിനെ നേരിടുന്നു; തെറ്റിയെഴുതപ്പെട്ട ഭാഷയെ ശരിയായ ഭാഷകൊണ്ട്.
പുസ്തകത്തിന്റെ തുടക്കത്തില്‍ പാതിരിയുടെ ഒരു കുറിപ്പ് ചേര്‍ത്തിട്ടുണ്ട്:
അമ്പെയ്ത്തുകാര്‍ നാലു തവണ മാനിനെ വിളിച്ചു:
'താഹുയി'എന്ന വാക്ക് നാലു തവണ അവര്‍
തുടര്‍ച്ചയായി ഉച്ചരിച്ചു.
അതിന്റെ അര്‍ത്ഥം ഇന്ന് ആര്‍ക്കുമറിയില്ല,
പിന്നെയവര്‍ നാലു തവണ
പുലി കരയുന്നതു പോലെ ഒച്ചവെച്ചു.
അതിന്റെ അര്‍ത്ഥം ഇന്നാര്‍ക്കുമറിയില്ല എന്നതുകൊണ്ട് പാതിരി ഉദ്ദേശിക്കുന്നത് ആ വാക്ക് തനിക്കു മനസ്സിലായില്ല എന്ന് മാത്രമാണ്. അതുകൊണ്ടു തന്നെ, ആസ്‌ടെക്കുകാര്‍ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ആ വാക്ക് നാലു തവണ എഴുതിക്കൊണ്ടാണ് സര്‍പ്പകവിതകള്‍ തുടങ്ങുന്നത്:
താഹുയി
താഹുയി
താഹുയി
താഹുയി.
മനസ്സിലാകാത്ത ഭാഷ എന്ന അവഹേളനത്തോടുള്ള ഒരു കവിയുടെ ചെറുത്തുനില്‍പ്പ്.
അടിച്ചമര്‍ത്തപ്പെട്ട എന്തിനോടും - ഭാഷ/ ജനത/ സംസ്‌കാരം ആഭിമുഖ്യം കാണിക്കാതെ പുറന്തിരിഞ്ഞ് മൗനം പാലിക്കുന്നവരോടുള്ള പ്രതിഷേധവും
അമര്‍ഷവും സര്‍പ്പകവിതകളില്‍ ഇഴഞ്ഞു കയറുന്നു.
എല്ലായിടത്തും
ഞാന്‍ മണക്കുന്നു
നിശ്ശബ്ദത.
വൃത്തിയുള്ള
പകിട്ടേറിയ വീടുകള്‍
ചീഞ്ഞുനാറുന്നു.
ദുര്‍ഗന്ധനാശിനികള്‍ക്കോ
സുഗന്ധദ്രവ്യങ്ങള്‍ക്കോ
ഇല്ലാതാക്കാനാവുന്നില്ല.
നിശ്ശബ്ദതയുടെ
ഈ ചീഞ്ഞുനാറ്റത്തെ.
പതിനേഴാം നൂറ്റാണ്ടില്‍ തന്റെ ഭാഷയെയും സംസ്‌ക്കാരത്തെയും നശിപ്പിക്കാന്‍ ശ്രമിച്ച മതദ്രോഹവിചാരകനായ അലര്‍ക്കോണിനെ കവിയായ അലര്‍ക്കോണ്‍ ഇപ്പോഴും കാണുന്നുണ്ട്. കാരണം മെക്‌സിക്കന്‍- അമേരിക്കക്കാരുടെ സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പുതിയ മതദ്രോഹവിചാരകര്‍ മുക്കിലും മൂലയിലും തിരഞ്ഞുകൊണ്ടിരിക്കുന്നത് ആ പഴയ അലര്‍ക്കോണിനെയാണ്:
നിങ്ങളായിരുന്നു അത്
നിങ്ങള്‍ ഹെര്‍നാന്ദോയെ
തിരഞ്ഞുകൊണ്ടിരുന്നു.
ഓരോ വീടിന്റെയും
എല്ലാ മൂലകളിലും.
വീടിന്റെ, ഭൂമിയുടെ, ഇരുണ്ട മൂലകളിലേക്ക് എപ്പോഴും ആട്ടിയോടിക്കപ്പെടുന്ന തന്റെ ഭാഷയെയും സ്വത്വത്തെയും ഇത്രയും വേദനയോടെ മറ്റെവിടെയും ആവിഷ്‌ക്കരിച്ചിട്ടില്ല:
തേങ്ങലുകള്‍
എന്നെയുണര്‍ത്തി
ഞാനെഴുന്നേറ്റു
ഞാന്‍ കണ്ടു..
ഒരു മൂലയില്‍
കരഞ്ഞുകൊണ്ടിരിക്കുന്ന
എന്നെ.
പുസ്തകത്തിലെ കവിതകളുടെ വിന്യാസത്തിലും സവിശേഷതയുണ്ട്. നൗവാത്ത്ല്‍,സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളില്‍ സമാന്തരമായിട്ടാണ് സര്‍പ്പങ്ങളുടെ ആകൃതിയുള്ള ഈ കവിതകള്‍ അച്ചടിച്ചിരിക്കുന്നത്.
നഷ്ടപ്പെട്ടു പോകുന്ന ഒരു ഭാഷയില്‍ ജീവിക്കുന്നവരുടെ ഭീതി ചിത്രീകരിക്കാന്‍ ഒരു ഭാഷയ്ക്കും കഴിയില്ലെന്ന് അലര്‍ക്കോണിന്റെ കവിത പറഞ്ഞു തരുന്നു. അല്ലെങ്കിലും അലഞ്ഞു നടക്കുന്നവന്റെ
ഹൃദയത്തിന് അതിരുകളറിയില്ലല്ലോ : അതിന് നിയമങ്ങളെയോ നീതിശാസ്ത്രങ്ങളെയോ ദൈവങ്ങളെയോ ഒന്നുമറിയില്ല.
Deeps Song എന്ന മറ്റൊരു കവിതാ സമാഹാരത്തില്‍ ഈ അറിവില്ലായ്മ മറ്റൊരു രൂപത്തില്‍ കടന്നു വരുന്നുണ്ട്:
ഒരിക്കല്‍
എനിക്കെല്ലാമറിയാമായിരുന്നു;
ഇപ്പോള്‍
ഞാനെന്റെയാ
ചെറിയ അറിവിനെ
ചോദ്യം ചെയ്യുന്നു.
കണ്ണുകളെ തുന്നലുകള്‍ തുറന്നിട്ട മുറിവുകളെന്നു വിശേഷിപ്പിക്കുന്ന കവി ലോര്‍ക്കയുടെ Poem of the Deep Songലെ ഈ വരികളെ മറ്റൊരു വിധത്തില്‍
പരാവര്‍ത്തനം ചെയ്യുകയാണെന്നു പറയാം:
ഒലിവ് മരങ്ങള്‍
കരച്ചിലുകളുടെ ഭാരം കൊണ്ട്
കുനിഞ്ഞു പോകുന്നു.
കൂട്ടിലടയ്ക്കപ്പെട്ട പക്ഷികള്‍
മങ്ങിയ വെളിച്ചത്തില്‍
അവയുടെ നീളമേറിയ വാലുകള്‍
ചലിപ്പിച്ചു കൊണ്ടിരിക്കുന്നു.
സര്‍പ്പകവിതകളുടെ അവതാരികയില്‍ മറ്റൊരു മെക്‌സിക്കന്‍ -അമേരിക്കന്‍ കവിയായ ഹുവാന്‍ ഫെലിപ്പെ ഹെറേര ഒരു യാത്രയില്‍ താനും അലര്‍ക്കോണും ആസ്‌ടെക്കുകളുടെ ചാന്ദ്രദേവതയായ കൊയോല്‍സാക്കിയെ കണ്ടതിനെപ്പറ്റി പറയുന്നുണ്ട്. യുദ്ധദേവനായ ഹുയിത്സിലോപോക്തിലി അവളെ കഷണങ്ങളാക്കി നുറുക്കി. പക്ഷേ ആ നുറുങ്ങുകളെ ഒന്നിച്ചു ചേര്‍ത്തുകൊണ്ട് അവള്‍ വീണ്ടും വീണ്ടും ഉദിച്ചുയര്‍ന്നു.
ഈ ചാന്ദ്രദേവതയെപ്പോലെയാണ് തന്റെ ഭാഷയെന്ന് അലര്‍ക്കോണ്‍ കവിതകളിലൂടെ കാണിച്ചു തരുന്നു. അധിനിവേശങ്ങള്‍ നൂറ്റാണ്ടുകളായി പിന്നെയും പിന്നെയും നുറുക്കിയിട്ടും അസ്തമിക്കാതിരിക്കുന്ന തന്റെ ഭാഷയുടെ വെളിച്ചത്തെ!
Content Highlights: international mother language day writer translator jayakrishnan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..