എൻ.എ. നസീർ| ഫോട്ടോ: മാതൃഭൂമി
ഭൂമിക്കു ദ്രോഹംചെയ്ത ഒരു മൃഗത്തെയും ഇതുവരെ കണ്ടിട്ടില്ലെന്ന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീര്‍ പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിനു മുന്നോടിയായുള്ള പ്രഭാഷണപരമ്പരയില്‍ ചേര്‍ത്തല നൈപുണ്യ കോളേജില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഥകളില്‍നിന്നും സിനിമകളില്‍നിന്നും കാടിനെ മനസ്സിലാക്കരുത്. ഭീതിപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തോടെയാകും സിനിമകളില്‍ കാടു കാണിക്കുക. കാടിനെ അറിയാന്‍ ശ്രമിക്കണം. ദൈവം സ്നേഹമാകുന്നുവെന്നാണ് ബൈബിള്‍ പറഞ്ഞിട്ടുള്ളത്. സ്നേഹിക്കുന്ന ഒന്നിനെയും നാം ഭയപ്പെടേണ്ടതില്ല. നിത്യജീവിതത്തില്‍ എന്തിനും നമുക്കൊരു അതിര്‍വരമ്പുണ്ട്. അതു കാട്ടിലും ബാധകമാണ്. അതു മറികടക്കുമ്പോഴാണ് അപകടമുണ്ടാകുന്നത്.
മൃഗങ്ങള്‍ക്കു കൊടുക്കേണ്ട മര്യാദയുണ്ട്. അതു പാലിക്കണം. 45 വര്‍ഷമായി കാട്ടില്‍പ്പോകുന്നു. ഇതുവരെ ഒരു മൃഗംപോലും ആക്രമിച്ചിട്ടില്ല. ഇഷ്ടംകൊണ്ടാണ് കാട്ടില്പ്പോയിത്തുടങ്ങിയത്. പിന്നീട് 25 വര്‍ഷം കഴിഞ്ഞാണ് ക്യാമറ വാങ്ങിയത്. കുഞ്ഞുനാളില്‍ മുതിര്‍ന്നവരില്‍നിന്നു കേട്ട കഥകളിലൂടെയാണ് കാടിനെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. സ്കൂളില്‍നിന്നു ടൂറിനു പോകാതെ പണംവാങ്ങി ഷോളയാറിനു പോയിട്ടുണ്ട്. എന്നിട്ട് നെടുമ്പാശ്ശേരിയിലെ വീട്ടിലേക്കു നടന്നു. ഒരു മൃഗവും ഉപദ്രവിക്കാന്‍ വന്നിട്ടില്ല.
മൃഗങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണ് പ്രകൃതി. എത്രയോ വര്‍ഷം മുമ്പ് 'ഭൂമിയുടെ അവകാശികളി'ല്‍ വൈക്കം മുഹമ്മദ് ബഷീര്‍ അത് എഴുതിയിട്ടുണ്ട്. കാട്ടില്‍പ്പോയി ആര്‍ക്കും ഫോട്ടോയെടുക്കാനാകും. പക്ഷേ, അനുഭവങ്ങള്‍ ഉണ്ടാകണമെങ്കില്‍ അതൊരു തപസ്യപോലെയാകണം. ഓരോ കടുവയ്ക്കും നിശ്ചിത ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വേണമെന്നും മറ്റുമുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരുണ്ട്. വെള്ളവും ഇരയും തേടി മൃഗങ്ങള്‍ പുതിയ മേഖലകളിലേക്കു സഞ്ചരിക്കുന്നതാണ് താന്‍ കണ്ടിട്ടുള്ളതെന്നും എന്‍.എ. നസീര്‍ പറഞ്ഞു.
സദസ്സില്ല്നിന്നുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. മലമുഴക്കി വേഴാമ്പലിന്റെ ചിത്രമെടുക്കാന്‍ പോയ അനുഭവം നസീര്‍ വിവരിച്ചു.
അപൂര്‍വയിനം പക്ഷിയെ രാത്രിയില്‍ കണ്ടപ്പോള്‍ പിറ്റേന്നു രാവിലെവരെ കാത്തിരുന്ന് ഫോട്ടോയെടുക്കാമെന്ന് ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫറോടു പറഞ്ഞു. ഫ്ളാഷിട്ട് ഫോട്ടോയെടുത്താല്‍ പോരേയെന്നും ആരും കാണില്ലല്ലോയെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. കാടു കാണും, പിന്നെ ഞാനും എന്നു മറുപടി നല്കി. കാടിന്റെ സ്വച്ഛതയെ തകര്‍ക്കുന്ന രീതിയിലാകരുത് നമ്മുടെ ഇടപെടല്‍- നസീര്‍ പറഞ്ഞു.
കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ബൈജു ജോര്‍ജ് പൊന്തോമ്പിള്ളി നസീറിനുള്ള മാതൃഭൂമിയുടെ പുരസ്കാരം സമ്മാനിച്ചു.
Content Highlights: mbifl lecture series na naseer speech
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..