സന്തോഷ് ജോർജ് കുളങ്ങര
കോട്ടയം: സ്വന്തം നാടിനെപ്പറ്റിയുള്ള തെറ്റിദ്ധാരണയിലും മറ്റു നാടുകളെപ്പറ്റിയുള്ള മുന്‍ധാരണയിലും കുടുങ്ങിക്കിടക്കുന്ന ജീവിതമാണ് ശരാശരി മലയാളിയുടേതെന്ന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന നൂറു ദേശങ്ങള്‍ നൂറു പ്രഭാഷണങ്ങള്‍ എന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി പാലാ സെന്റ്. തോമസ് കോളേജില്‍ മലയാളത്തിന്റെ സഞ്ചാരവഴികളെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 'കുറേ വര്‍ഷം മുമ്പ് മുഴുപ്പട്ടിണി രാജ്യമായിരുന്ന എത്യോപ്യയില്‍ പോലും ഇന്ന് ആത്മവിശ്വാസം വളര്‍ത്തുന്ന വിദ്യാഭ്യാസ പദ്ധതിയുണ്ട്. നമ്മുടെ വിദ്യാഭ്യാസം പൗരബോധം സൃഷ്ടിക്കുന്നില്ല. പ്രതിസന്ധികളില്‍ കാലിടറി വീഴാതിരിക്കാനാവശ്യമായ പരിശീലനം സ്വയം ആര്‍ജ്ജിക്കാന്‍ കുട്ടികളെ നമ്മള്‍ അനുവദിക്കുന്നില്ല. പുഴു വെറും പുഴുവല്ലെന്നും പ്രകൃതി തന്നെയാണെന്നും പഠിപ്പിക്കുന്ന വിദ്യാഭ്യാസമാണ് വേണ്ടത്.
നാം മുന്‍ധാരണകള്‍ കൊണ്ട് പലതിനെയും മൂല്യം കുറച്ച് കാണുന്നു. മരുഭൂമികളെ ടൂറിസത്തിന് പറ്റിയ ഇടമായി മലയാളി കാണില്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ വിനോദകേന്ദ്രങ്ങള്‍ മരുഭൂമികളിലാണെന്നതിന് ലാസ് വേഗാസും ദുബായിയും തെളിവുകളാണ്. ഭൂപ്രകൃതിയെപ്പറ്റി പോലും നമ്മുടെ ചിന്തകള്‍ ഇടുങ്ങിയതാണെന്ന് ഇത് സൂചിപ്പിക്കുന്നു.
നമുക്ക് ശരിയായ സൗന്ദര്യസങ്കല്പമില്ല. ഒരു സര്‍ക്കാരോഫീസിനോ ആശുപത്രിക്കോ മനോഹരമായ ഒരു കെട്ടിടം പണിയില്ല. അഭിമാനവും ആവേശവും ജനിപ്പിക്കുന്ന വാസ്തുവിദ്യാ നിര്‍മ്മിതികളുണ്ടാകുന്നില്ല. കല പഠിക്കുമ്പോഴും കല ആസ്വദിക്കാന്‍ പഠിപ്പിക്കുന്നില്ല. കഥകളിയും നൃത്തവും സംഗീതവും പഠിപ്പിക്കുമ്പോഴും അവ ആസ്വദിക്കുന്നതിന്റെ പാഠങ്ങള്‍ മലയാളിക്ക് അന്യമാണ്.
ലോകത്തിലെ ഏറ്റവും വലിയ കലാമേളയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം എന്ന് നാം മേനി പറയും. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ കലാകാരന്‍മാരില്‍ എത്രപേരെ നമ്മള്‍ സൃഷ്ടിച്ചു?
ചുവന്ന ബോര്‍ഡുള്ള വണ്ടിയടക്കം പ്രകടനപരമായ കെട്ടുകാഴ്ചകളിലാണ് രാഷ്ട്രീയക്കാര്‍ ആഹ്ലാദിക്കുന്നത്. പൗരന്‍മാരെ ഭയപ്പെടുത്തുന്ന സമീപനമാണ് നേതാക്കള്‍ക്ക്. പോസ്റ്ററും ഫ്‌ളക്‌സും ബാനറുമൊക്കെക്കൊണ്ട് നാട് വൃത്തികേടാക്കാന്‍ മത്സരിക്കുകയാണ് രാഷ്ട്രീയ കക്ഷികള്‍'- സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.
ഫെബ്രുവരി 2,3,4,5 തിയ്യതികളിലായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ നാലാം എഡിഷന് മുന്നോടിയായിട്ടാണ് പ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിക്കുന്നത്.
Content Highlights: Mbifl Lecture Series, Mbilfl 2023, Santhosh George Kulangara, Travelilng and Malayalam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..