കവി ആലങ്കോട് ലീലാകൃഷ്ണൻ 'മലപ്പുറത്തിന്റെ പൈതൃകം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.
മലപ്പുറം: മേല്‍പ്പുത്തൂര്‍ ഭട്ടതിരിപ്പാടിനും മോയിന്‍കുട്ടി വൈദ്യര്‍ക്കും ഒരേ ജനാധിപത്യ രീതിയില്‍ ഒരേ സംസ്കൃതിയില്‍ കവിതകള്‍ ആവിഷ്കരിക്കാന്‍ അവസരം നല്കിയ സംസ്കാരത്തിന്റെ പേരാണ് മലപ്പുറമെന്ന് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് അഭിപ്രായപ്പെട്ടു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന് മുന്നോടിയായുള്ള പ്രഭാഷണപരമ്പരയില്‍ ബുധനാഴ്ച മേല്‍മുറി പ്രിയദര്‍ശിനി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 'മലപ്പുറത്തിന്റെ പൈതൃകം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേള്‍ക്കുന്നത് പലതാണെങ്കിലും അടിസ്ഥാനപരമായി എല്ലാം ഒന്നാണെന്ന് മലപ്പുറം പഠിപ്പിക്കുന്നു. അറബിയും സംസ്കൃതവും പച്ചമലയാളവും ചേര്‍ന്ന സംസ്കാരമാണത്. പാണ്ഡിത്യവും പാമരത്വവുമല്ല, മനുഷ്യത്വമാണ് ഈ നാടിന്റെ പൈതൃകം. ഇവിടെയാണ് ഭാഷ ജനിച്ചത്. കോലെഴുത്തും വട്ടെഴുത്തുമായി കഴിഞ്ഞിരുന്ന മലയാളത്തെ എല്ലാവര്ക്കും എഴുതാന്‍ കഴിയുന്ന ലിപി കൊണ്ടുവന്ന് തുഞ്ചത്തെഴുത്തച്ഛന്‍ മാറ്റിയത് ഇവിടുന്നാണ്. ഇന്ത്യന്‍ സംസ്കൃതിയുടെ പ്രധാന ധമനിയായ രാമായണകഥയെ കാക്കാലന്മാരുടെ കിളിയെക്കൊണ്ട് അദ്ദേഹം പാടിച്ചു. അക്ഷരംപഠിച്ച ശൂദ്രനെ കണ്ടാല്‍ അടിച്ചുകൊല്ലണമെന്ന കല്പനയുണ്ടായിരുന്ന നാട്ടില്‍ ജാതിയില്‍ താഴ്ന്നവരെ അക്ഷരംപഠിപ്പിച്ചു. അതിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. എഴുത്തച്ഛന് രാമായണമെഴുതിയ കാകളി വൃത്തത്തില്‍ മൊഹിയുദ്ദീന്‍ മാലയും പാടാം. മഞ്ജരി വൃത്തത്തില്‍ മോയിന്‍കുട്ടി വൈദ്യരെയും പാടാനാകും'-ഒരേ കവിത പല ഈണങ്ങളില്ച്ചൊല്ലി ആലങ്കോട് ചൂണ്ടിക്കാട്ടി.
'മാപ്പിള കലാപത്തിന്റെ പേരില്‍ ജയിലില്പ്പോയവരുടെ കൂട്ടത്തില്‍ കെ. മാധവന്‍നായരും എം.പി. നാരായണമേനോനും മോഴികുന്നത്ത് ബ്രഹ്മദത്തന് നമ്പൂതിരിപ്പാടും ഉണ്ടായിരുന്നൂവെന്നോര്‍ക്കണം. മമ്പുറം തങ്ങളെക്കുറിച്ച് പറയുമ്പോള്‍ കോന്തുണ്ണി നായരെയും പറയും. മങ്ങാട്ടച്ചനെ പറയുമ്പോള്‍ കുഞ്ഞാലി മുസ്ലിയാരും ഉണ്ടാകും. ഇതിന്റെ സംസ്ഥാന പതിപ്പാണ് അയ്യപ്പനും വാവരും. മലപ്പുറം ജില്ല രൂപവത്കരിക്കപ്പെട്ടിട്ട് 53 വര്‍ഷം കഴിഞ്ഞു. ഇത്രയും കാലമായിട്ടും നിഷ്കളങ്ക സ്നേഹത്തെ ഒരു പോറല്‍പോലും ഏല്‍പ്പിക്കാതെ, മതേതര മാനിവകതയുടെ സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഈ നാട് വിജയിച്ചു. ഇത് വെറും ഭംഗിവാക്കല്ല. ഇത്രയും സ്നേഹം കൊടുത്ത മറ്റൊരു ദേശമില്ല. മതമോ ജാതിയോ ഇവിടെ മനുഷ്യനെ അകറ്റുന്നില്ല'.
'മലബാര്‍കലാപം ഒഴിച്ചാല്‍ വേറൊരു കലാപവും ഇവിടെ ഉണ്ടായിട്ടില്ല. ലോക കമ്യൂണിസ്റ്റ് ചരിത്രത്തില്‍ പേരുള്ള ഇ.എം.എസും കെ. ദാമോദരനും പിറന്നത് ഈ മണ്ണിലാണ്. പാണക്കാട് തങ്ങള്‍ കുടുംബവും ഇവിടെയാണ്. കോണ്‍ഗ്രസ് നേതാക്കളുടെ പരമ്പര ആര്യാടനില്‍ എത്തിനില്‍ക്കുന്നു. '15 ദിവസത്തില്‍ കൂടുതല്‍ ഞാന്‍ മലപ്പുറം വിട്ടുപോയിട്ടില്ല. കാരണം ഇത്രത്തോളം മതേതര മാനവികസ്നേഹം കിട്ടുന്ന വേറൊരു സ്ഥലം ലോകത്തില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു. പുറത്തുള്ളവര്‍ പലതും പറയും. പക്ഷേ മലപ്പുറത്തുവന്ന് താമസിക്കുന്നവര്‍ ഇവിടം വിട്ടുപോകാറില്ല. നിഷ്കളങ്ക സ്നേഹമാണിവിടെ. പല മതങ്ങളും പല സംസ്കാരങ്ങളും കൂടിച്ചേര്‍ന്നത്' -അദ്ദേഹം പറഞ്ഞു.
'മാതൃഭൂമി സ്ഥാപകരായ കെ.പി. കേശവമേനോനും കെ. മാധവന്‍നായരും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടണമെന്ന് അതിയായി ആഗ്രഹിച്ചു. അന്ന് സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും ഭ്രാന്തായിരുന്നൂവെന്ന്' ആലങ്കോട് കൂട്ടിച്ചേര്‍ത്തു.
മലപ്പുറം എം.ബി.എച്ച്. ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ മാനേജിങ് ഡയറക്ടര്‍ ഇ. ഉമ്മര്‍ ബാവയും സംസാരിച്ചു.
കോളേജ് മാനേജരും അക്കാദമിക് ഡയറക്ടറുമായ പ്രൊഫ. സമദ് മങ്കട, മാതൃഭൂമി റീജണല്‍ മാനേജര്‍ സി. സുരേഷകുമാര്, ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ ആര്. ഗിരീഷ്കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. രാജന് വട്ടോളി തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: mbifl lecture series 2023, mbifl2023, Alankode Leelakrishnan, Malappuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..