ഡോ. കെ.ആർ.നായർ പ്രഭാഷണം നടത്തുന്നു.
കൊല്ലം: വിദ്യാര്‍ഥികള്‍ അവരവര്‍ക്ക് ലഭിക്കുന്ന അവസരങ്ങളും സമയവും ശരിയായ രീതിയില്‍ വിനിയോഗിച്ചാലേ വിജയം നേടാനാകൂ എന്ന് പഞ്ചാബ് മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.ആര്‍.നായര്‍. 'മാതൃഭൂമി' അക്ഷരോത്സവത്തിനു മുന്നോടിയായി ജില്ലയിലെ പതിന്നാലാമത്തെ പ്രഭാഷണം അമൃതപുരി അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് കൊമേഴ്‌സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
'വിജയത്തിലേക്കുള്ള പടവുകള്‍' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. ചവറ ഐ.ആര്‍.ഇ.എല്ലിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഒരാളെ സംബന്ധിച്ച് എല്ലാ നല്ല കാര്യങ്ങളും സംഭവിക്കാന്‍ ഒരു സമയമുണ്ട്. അതിനായി കാത്തിരിക്കുകയും ഒപ്പം പ്രയത്‌നിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഏതു വിഷയം പഠിക്കുന്നവരും അതിന്റെ ഉപരിപഠനസാധ്യതകളും അതനുസരിച്ചുള്ള മേഖലകളുമാണ് ലക്ഷ്യംവയ്‌ക്കേണ്ടത്.
വിദ്യാര്‍ഥികള്‍ അവരവരുടെ തൊഴിലവസരം സ്വന്തം നിലയില്‍ കണ്ടെത്തണം. രക്ഷിതാക്കള്‍ ഒരിക്കലും മറ്റു കുട്ടികളുമായി അവരെ താരതമ്യപ്പെടുത്തരുത്. ആകസ്മികമായ സംഭവങ്ങള്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം. അത്തരത്തിലുണ്ടായതാണ് തന്റെ സിവില്‍ സര്‍വീസ് പ്രവേശനമെന്നും കെ.ആര്‍.നായര്‍ പറഞ്ഞു.
.jpg?$p=e3bab8c&&q=0.8)
കേന്ദ്ര വെറ്ററിനറി വകുപ്പില്‍ ജോലിചെയ്യുന്ന സമയത്താണ് അവിചാരിതമായി വെറ്ററിനറി ജേര്‍ണല്‍ കാണുന്നത്. ആദ്യമായി വെറ്റിനററി ബിരുദധാരികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാമെന്ന വിവരം അതില്‍നിന്നാണ് ലഭിക്കുന്നത്. അത്തവണതന്നെ അപേക്ഷ നല്‍കി. പരീക്ഷാപരിശീലനത്തിനുള്ള കേന്ദ്രങ്ങളും പഠനസാഹചര്യങ്ങളും വളരെക്കുറവുള്ള കാലം. ലൈബ്രറികളെ ആശ്രയിച്ചായിരുന്നു പഠനം. ദിവസവും പത്രവായന ശീലമാക്കിയത് ഏറെ ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയക്കാരായ ഭരണമേധാവികളില്‍നിന്നുള്ള നിരുപാധികപിന്തുണ കിട്ടിയെങ്കില്‍ മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. പഞ്ചാബിലെ ഭീകരവാദം അടിച്ചമര്‍ത്താന്‍ അന്നത്തെ ഡി.ജി.പി. കെ.പി.എസ്.ഗില്ലിന് സഹായകമായത് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങ് നല്‍കിയ പിന്തുണയായിരുന്നു. പഞ്ചാബിലെ തീവ്രവാദം രാഷ്ട്രീയപ്രശ്‌നമല്ല, മറിച്ച് ക്രമസമാധാനപ്രശ്‌നമായി കൈകാര്യം ചെയ്യണമെന്നായിരുന്നു ബിയാന്ത് സിങ് നല്‍കിയ നിര്‍ദേശം-കെ.ആര്‍.നായര്‍ പറഞ്ഞു.
മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്‌മചാരി വിശ്വനാഥാമൃത ചൈതന്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐ.ആര്‍.ഇ.എല്‍. യൂണിറ്റ് മേധാവിയും ജനറല്‍ മാനേജരുമായ ആര്‍.വി.വിശ്വനാഥ്, ജനറല്‍ മാനേജര്‍ (സെയില്‍സ്) എന്‍.എസ്.അജിത് എന്നിവര്‍ ചേര്‍ന്ന് ഡോ. കെ.ആര്‍.നായര്‍ക്ക് ഉപഹാരം സമ്മാനിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.നാരായണന്‍കുട്ടി കരുപ്പാത്ത്, ആര്‍.വി.വിശ്വനാഥ്, മാതൃഭൂമി ബ്യൂറോ ചീഫ് ജി.സജിത്കുമാര്‍, ചീഫ് സബ് എഡിറ്റര്‍ ബിജു പാപ്പച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫെബ്രുവരി 2,3,4,5 തിയ്യതികളിലായി തിരുവനന്തപുരം കനകക്കുന്നില്‍ വെച്ച് നടക്കുന്ന അക്ഷരോത്സവത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ മുഖേനയും പങ്കെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം
Content Highlights: mbifl lecture series 2023 mbifl 2023 dr kr nayar speaks at amrithapuri school of arts
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..