കൽപ്പറ്റ നാരായണൻ
വെള്ളമുണ്ട: പുസ്തകങ്ങള്‍ കാലത്തിന്റെ വഴിവിളക്കുകളാണ്, കാലാനുവര്‍ത്തിയായ വായനയാണ് മനുഷ്യന്റെ സാംസ്കാരിക മൂല്യത്തിന്റെ അടിത്തറയെന്നും സാഹിത്യകാരന് കല്പ്പറ്റനാരായണന് പറഞ്ഞു. വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം 'നൂറ് ദേശങ്ങള്‍ നൂറ് പ്രഭാഷണങ്ങള്‍' പരമ്പരയില്‍ 'പുസ്തകത്തിന്റെ ഇന്നലെ നാളെ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാറുന്ന കാലഘട്ടത്തില്‍ വായനയ്ക്ക് വിഭിന്ന ഭാവങ്ങള്‍ വന്നെങ്കിലും ആധുനിക സൗകര്യത്തിലും പരന്ന വായനകള്‍ സാധ്യമാണ്. നൂറ്റാണ്ടുകളുടെ ഓര്‍മ്മകളുടെയും മേച്ചില്പ്പുറങ്ങളിലൂടെയുമുള്ള സഞ്ചാരം പോലും പുസ്തകങ്ങളിലൂടെ അനായാസം കൈമാറ്റം ചെയ്യപ്പെടുന്നു. പ്രകൃതിയും മനുഷ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സുന്ദരലോകം പരിണാമങ്ങള്‍ക്ക് വിധേയമാകുമ്പോഴും അക്ഷരങ്ങളുലൂടെ മൂല്യങ്ങളുടെ അടയാളപ്പെടുത്തലുകള്‍ മഹത്തരമാണ്. തലമുറകള്‍ക്ക് വെളിച്ചമേകിയ ചരിത്ര ഗ്രന്ഥങ്ങള്‍ മനുഷ്യരാശിയുടെ ആത്മവിശ്വാസത്തിന്റെ അടിത്തറകള്‍ കൂടിയാണ്. ശാസ്ത്രജ്ഞാനം പോലും പുസ്തകങ്ങളിലൂടെയും വായനയിലൂടെയും വിനിമയം ചെയ്യപ്പെടുന്നു.
ഇന്ന് നാം അറിഞ്ഞതൊക്കെയും വായനയിലൂടെയാണ്. നൂറ്റാണ്ടുകളുടെ ചരിത്ര വഴികളെയും പിന്നിട്ട് വിവിധ തലത്തിലൂടെ വായന പുതിയ കാലത്തിലൂടെയും കുതിക്കുകയാണ്. ലോക ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളില്‍ പലരുടെയും ജീവിതം മാറ്റിമറിച്ചതിന് പിന്നില്‍ മഹത്ഗ്രന്ഥങ്ങള്‍ പിന്തുണയേകിയ ആത്മവിശ്വാസങ്ങള്‍ കാണാം. വായനയിലൂടെ സാമൂഹിക ബോധവും സാംസ്കാരിക ബോധവും വളരുമെന്നതിന് തെളിവാണ് ഇന്ന് ഈ കാണുന്ന നന്മകളുടെ ലോകം. മനുഷ്യന് കാലഘട്ടങ്ങളിലൂടെയാണ് പരിഷ്കരിക്കപ്പെട്ടത്. അതിന് വായനയും പുസ്തകങ്ങളുമാണ് നിദാനമായത്. വേട്ടക്കാരനായ മനുഷ്യന് കൃഷിയിലേക്കും പിന്നീട് കുടുംബ ജീവിതത്തിലേക്കും പിന്നീട് സാമൂഹിക സാംസ്കാരിക ചുറ്റുപാടിലേക്കും വളര്‍ന്നു. പരന്ന വായനയിലൂടെയാണ് ഇതെല്ലാം സാധ്യമായി. കേരളീയ നവോത്ഥാനത്തിനും പുസ്തകങ്ങളാണ് വഴികാട്ടിയായത്. ഇതിന് കേരളത്തിന്റെ ഗ്രന്ഥാലയങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. മനുഷ്യന്റെ സ്വയം നവീകരണത്തിനും പുസ്തകങ്ങള്‍ ഹേതുവായി. കേവലമായ മനുഷ്യായുസ്സിനപ്പുറം അനശ്വരമാണ് പുസ്തകങ്ങളുടെയും വായനയുടെയും ലോകമെന്ന് കല്‍പ്പറ്റ നാരായണന് പറഞ്ഞു.
Content Highlights: mbifl lecture series 2023 kalpetta narayanan at vellamunda wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..