മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ രണ്ടാമത്തെ പ്രഭാഷണം ചാലക്കുടി പനമ്പിള്ളി ഗോവിന്ദമേനോൻ സ്മാരക ഗവ. കോളേജിൽ എഴുത്തുകാരൻ പി.കെ. പാറക്കടവ് നിർവഹിക്കുന്നു
ചാലക്കുടി: വായന നിശ്ശേഷമായി ഇല്ലാതായിട്ടില്ലെന്നും രൂപം മാത്രമേ മാറിയിട്ടുള്ളൂവെന്നും സാഹിത്യകാരന്‍ പി.കെ. പാറക്കടവ്. മാതൃഭൂമി അക്ഷരോത്സവത്തിന് മുന്നോടിയായി തൃശ്ശൂര്‍ ജില്ലയിലെ രണ്ടാം പ്രഭാഷണം ചാലക്കുടി പനമ്പിള്ളി ഗോവിന്ദമേനോന്‍ സ്മാരക ഗവ. കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 'പുതിയകാലം, എഴുത്ത്, വായന' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
മനുഷ്യരെല്ലാം അകത്തളങ്ങളില്‍ കൊട്ടിയടയ്ക്കപ്പെട്ട കോവിഡ്കാലത്ത് വായന ഔഷധമായി മാറി. പലര്‍ക്കും മാനസികപിരിമുറുക്കത്തില്‍നിന്ന് കരകയറാന്‍ വായന സഹായകമായി. പങ്കിട്ടുകൊണ്ടുള്ള വായനയേറി. കൃതികളുടെ ശബ്ദരേഖകളും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. കോവിഡ്മൂലമുണ്ടായ ഗുണപരമായ കാര്യങ്ങളിലൊന്നാണിത്- പി.കെ. പാറക്കടവ് ചൂണ്ടിക്കാട്ടി.
സാമൂഹികമാധ്യമങ്ങള്‍ ഒരര്‍ഥത്തില്‍ വായനയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. പുസ്തകങ്ങളോടുള്ള ആഭിമുഖ്യം എല്ലായിടത്തും വര്‍ധിക്കുകയാണ്. മലയാളപുസ്തകങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. ഇതിനൊപ്പം ലിറ്ററേച്ചര്‍ ഫെസ്റ്റുകള്‍കൂടി സംഘടിപ്പിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വായന വ്യാപിപ്പിക്കാന്‍ ഒരുപാട് സാഹചര്യങ്ങളുമുണ്ടാകുന്നു.
പുസ്തകവും എഴുത്തും പ്രതിഷേധത്തിനുള്ള വഴികള്‍കൂടിയാണ്. ഈ ലോകം ഇങ്ങനെയല്ലല്ലോ വേണ്ടത്, എന്ന ചിന്തയില്‍നിന്നാണ് എഴുത്ത് പിറക്കുന്നത്. കുറേക്കൂടി നല്ലലോകം സ്വപ്നം കാണാന്‍ കഴിയണം. അഥവാ എഴുത്തിലൂടെ ലോകം മാറ്റിപ്പണിയാനാകണമെന്നും പി.കെ. പാറക്കടവ് ഓര്‍മിപ്പിച്ചു. പ്രഭാഷണത്തിനുശേഷം താനെഴുതിയ ഏതാനും കഥകള്‍ അദ്ദേഹം അവതരിപ്പിച്ചു.
പനമ്പിള്ളി ഗോവിന്ദമേനോന്‍ സ്മാരക ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.എ. ജോജുമോന്‍, മാതൃഭൂമി സീനിയര്‍ മാനേജര്‍ പ്രൊഡക്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് കെ.പി. അമൃത് നാഥ് എന്നിവരും പ്രസംഗിച്ചു. പ്രഭാഷണപരമ്പരയുമായി സഹകരിക്കുന്ന 'സര്‍വമംഗള'യുടെ ട്രസ്റ്റി പി.എന്‍. ദിനേഷ് പി.കെ. പാറക്കടവിന് ഉപഹാരം സമര്‍പ്പിച്ചു.
അടുത്ത പ്രഭാഷണം നാളെ തൃശ്ശൂര്‍ കോ-ഓപ്പറേറ്റീവ് കോളേജില്‍
തൃശ്ശൂര്‍: പരമ്പരയിലെ മൂന്നാമത്തെ പ്രഭാഷണം വെള്ളിയാഴ്ച തൃശ്ശൂര്‍ കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ രാവിലെ 11.30-ന് നടക്കും. എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ 'പുതിയ കാലം-പുതിയ എഴുത്ത്' എന്ന വിഷയത്തില്‍ ആശയങ്ങള്‍ പങ്കുവയ്ക്കും.
ജില്ലയില്‍ സര്‍വമംഗള ട്രസ്റ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സര്‍വമംഗള ട്രസ്റ്റി പി.എന്‍. ദിനേഷ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.എ. ജോമോന്‍ എന്നിവരും പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. മാതൃഭൂമി ശതാബ്ദിയുടെ ഭാഗമായി പലദേശങ്ങളിലായി 100 പ്രഭാഷണങ്ങളാണ് സംഘടിപ്പിക്കുന്നത്.
Content Highlights: mbifl 2023 lecture series, P.K Parakkadavu, Mbifl 2023, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..