മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന നാലാമത് പ്രഭാഷണം ചെറുതുരുത്തി പൂമുള്ളി ആയുർവേദ മെഡിക്കൽ കോളേജിൽ എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ നിർവഹിക്കുന്നു.
ചെറുതുരുത്തി : മനുഷ്യനെ അറിയുകയും സമൂഹത്തിനു നേരെയുള്ള ജാലകങ്ങൾ തുറന്നുവെയ്ക്കുകയും ചെയ്യണമെന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ അഭിപ്രായപ്പെട്ടു. ആവശ്യമുള്ളത് സ്വീകരിക്കുകയും ആവശ്യമില്ലാത്തത് നശിപ്പിക്കുകയും ചെയ്യുക എന്ന നയത്തിന് മാറ്റം വേണം. നമ്മുടേത് മാത്രമല്ല, സഹജീവജാലങ്ങളുടെയും കൂടിയാണ് ഈ ലോകമെന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിന്റെ മുന്നോടിയായി ജില്ലയിലെ നാലാമത് പ്രഭാഷണം ചെറുതുരുത്തി പൂമുള്ളി ആയുർവേദ മെഡിക്കൽ കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹസ്ത്യായുർവേദത്തിന്റെ രീതിശാസ്ത്രം എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
ഗജശാസ്ത്രകർത്താവായ പാലകാപ്യനെപ്പോലുള്ള ഋഷികൾ കാടിനുള്ളിലെ ഗജവീരന്മാരുമായുള്ള പ്രകൃതിസഹവാസത്തിലൂടെയും സൗഹൃദത്തിലൂടെയുമാണ് ഹസ്ത്യായുർവേദത്തിന്റെ അറിവുകൾ വളർത്തിയെടുത്തത്. പ്രകൃതിയെ അറിയാനുള്ള അവസരമില്ലെങ്കിൽ പഠനം പൂർത്തിയാകില്ല. രോഗികൾ മുന്നിൽവന്നാൽത്തന്നെ രോഗം തിരിച്ചറിയാൻ കഴിവുള്ള പൂമുള്ളി ആറാംതമ്പുരാനെപ്പോലെ ഒരുപാട് വൈദ്യന്മാർ ജീവിച്ചിരുന്ന സമൂഹമാണിത്. ഹസ്ത്യായുർവേദം, വൃക്ഷായുർവേദം, മനുഷ്യചികിത്സക്കുള്ള ആയുർവേദം എന്നിവയിൽ അടിസ്ഥാനകാര്യങ്ങൾ ഒന്നാണെന്നും സമഗ്രതയുടെ കാലത്താണ് ഇത്തരത്തിലുള്ള കൃതികൾ ഉണ്ടായതെന്ന് പരിശോധിച്ചാൽ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
പൂമുള്ളി ആയുർവേദ മെഡിക്കൽ കോളേജ് ഡയറക്ടർ എം. സന്ധ്യ, മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രഭാഷണപരമ്പരയുമായി സഹകരിക്കുന്ന സർവമംഗളയുടെ ട്രസ്റ്റി പി.എൻ. ദിനേഷ്, വി.കെ. ശ്രീരാമന് ഉപഹാരം സമർപ്പിച്ചു.
.jpg?$p=246738b&&q=0.8)
Content Highlights: Mbifl 2023 lecture series, Mbifl 2023, v k sreeraman thrissur cheruthuruthi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..