മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് മുന്നോടിയായി, തലയോലപ്പറമ്പ് ഡി.ബി.കോളേജിൽ സാഹിത്യകാരൻ വി.ജെ.ജെയിംസ് പ്രഭാഷണം നടത്തുന്നു. | Photo: Mathrubhumi
തലയോലപ്പറമ്പ്: രചനകള്‍ നടത്തുമ്പോള്‍, എഴുത്തുകാരന്റെ മനസ്സില്‍ പാലാഴിമഥനമാണെന്ന് സാഹിത്യകാരന് വി.ജെ.ജെയിംസ്. അമൃതും കാളകൂടവും ഒരുപോലെ പുറത്തുവരും. ഇതെല്ലാം അടങ്ങിയതാണ് പ്രപഞ്ചം. സ്വാതന്ത്ര്യമുണ്ടെന്ന് കരുതി കാളകൂടവിഷം സമൂഹത്തിലേക്ക് തള്ളിവിടരുത്. അവര്‍ സമൂഹത്തെ രക്ഷിക്കാന്‍ വിഷം കുടിക്കുന്ന കരുണയുള്ള നീലകണ്ഠന്മാരാകണം. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് മുന്നോടിയായി തലയോലപ്പറമ്പ് ഡി.ബി. കോളേജില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
'ശാസ്ത്രം സാഹിത്യത്തില്‍ ഇടപെടുമ്പോള്‍' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. മാതൃഭൂമി ശതാബ്ദിവേളയിലെ അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ കേളികൊട്ടായി രാജ്യത്തിനകത്തും പുറത്തുമുള്ള നൂറ് ദേശങ്ങളിലാണ് പ്രഭാഷണങ്ങള്‍ നടത്തുന്നത്.
ശാസ്ത്രത്തെയും സാഹിത്യത്തെയും പരസ്പരം ബന്ധപ്പിക്കാവുന്ന കൃത്യമായ ഒരു മേഖല എഴുത്തിലുണ്ടെന്നാണ് തന്റെ അനുഭവമെന്ന് എന്‍ജിനീയര്‍കൂടിയായ വി.ജെ.ജെയിംസ് പറഞ്ഞു. അറിവുകളെ കൃത്യതയോടെ ക്രോഡീകരിച്ചാല്‍ ശാസ്ത്രമാകും. മോഷണത്തിനുവരെ ശാസ്ത്രമുണ്ട്. ബുദ്ധിക്ക് നിരക്കാത്തതൊന്നും ശാസ്ത്രം സ്വീകരിക്കാറില്ല. സാഹിത്യഭാവനയാകട്ടെ മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ബുദ്ധിയും മനസ്സും പ്രത്യേക അനുപാതത്തിലാകുമ്പോള് മികച്ച സാഹിത്യരചനകള്‍ ഉണ്ടാകുന്നു.
.jpg?$p=6a12f4a&&q=0.8)
സാഹിത്യം ഭാഷയില്‍ അധിഷ്ഠിതമാണ്. ശാസ്ത്രത്തിനും ഒരു ഭാഷയുണ്ട്. ആ ഭാഷ ഉപയോഗിച്ച് ഒരു ശാസ്ത്രജ്ഞന് കവിത എഴുതുമ്പോള്‍ അതിന്റെ പേര് റോക്കറ്റ് എന്നാകാം. റോഡും കാറുമെല്ലാം എന്‍ജിനീയര്‍മാര്‍ അവരുടെ ഭാഷയിലെഴുതിയ കവിതകളാണ്.
വ്യക്തികള്‍ സമൂഹമാകുമ്പോള്‍ സമൂഹത്തിന് ഒരു മനസ്സുണ്ടാകുന്നു. പ്രപഞ്ചത്തിനും ഒരു മനസ്സുണ്ട്. അത് തിരിച്ചറിയണം. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെയുള്ളവര്‍ പ്രപഞ്ചമാനസം കണ്ടവരാണ്. അന്തിമ വിശകലനത്തില്‍ പ്രപഞ്ചത്തിലുള്ളതെല്ലാം ഒന്നിന്റെതന്നെ വിവിധ അനുപാതത്തിലുള്ള രൂപങ്ങളാണെന്ന് ശാസ്ത്രവും വ്യക്തമാക്കുന്നു. ആരും ആരില്‍നിന്നും ഭിന്നരല്ലെന്നതാണ് സത്യം. അത് അനുഭൂതിതലത്തില്‍ ഉള്‍ക്കൊള്ളുമ്പോള്‍ ആത്മീയതയാകും. ഇന്ന് മതങ്ങളുടെ പേരില്‍ ഉയരുന്ന ബഹളങ്ങള്ക്കപ്പുറത്താണ് യഥാര്‍ത്ഥ ആത്മീയത-വി.ജെ.ജെയിംസ് പറഞ്ഞു.
പരിപാടിയുടെ പ്രായോജകരായ ഏറ്റുമാനൂരിലെ ഏറ്റുമാനൂരപ്പന് കോളേജ് പ്രിന്‍സിപ്പല്‍ ആര്.ഹേമന്ത് കുമാര്‍, വി.ജെ.ജെയിംസിന് ഉപഹാരം സമ്മാനിച്ചു.
.jpg?$p=d83648f&&q=0.8)
മാതൃഭൂമി കോട്ടയം ബ്യൂറോ ചീഫ് എസ്.ഡി. സതീശന് നായര്‍, ഡി.ബി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്.അനിത എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി യൂണിറ്റ് മാനേജര്‍ ടി.സുരേഷ്, ന്യൂസ് എഡിറ്റര്‍ പി.കെ.ജയചന്ദ്രന്, ഡെപ്യൂട്ടി ചീഫ് മാനേജര്‍ സര്‍ക്കുലേഷന്‍ സജി കെ.തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കായി നടത്തിയ നറുക്കെടുപ്പില്‍ വിജയിച്ച വിദ്യാര്‍ഥി ടി.ആര്.ദീപക്കിന് സമ്മാനംനല്കി. ഫെബ്രുവരി രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ തിരുവനന്തപുരം കനകക്കുന്നിലാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം.
Content Highlights: mbifl 2023 lecture series, mbifl 2023, v j james, malayalam writer, kottayam, d b college,
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..