വിനയ ചൈതന്യയും എസ്.ഗോപാലകൃഷ്ണനും
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ സാമൂഹിക പരിഷ്‌കര്‍ത്താവായോ നവോത്ഥാന നായകനായോ കേരളം ചുരുക്കിക്കളഞ്ഞുവെന്ന് നടരാജ ഗുരുവിന്റെ ശിഷ്യനും ശ്രീനാരായണ ഗുരുവിന്റെ കൃതികളുടെ വിവര്‍ത്തകനുമായ വിനയചൈതന്യ. കനകക്കുന്നില്‍ നടക്കുന്ന മാതൃഭൂമി അന്തരാഷ്ട്ര അക്ഷരോത്സവത്തിൽ ഗുരുപൂര്‍ണിമ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുട്ടാകുന്ന ഘനത്തെ ലഘൂകരിക്കുന്ന വെളിച്ചമാണ് ഗുരു. നടരാജ ഗുരുവിന്റെ അടുത്ത് പഠിക്കുന്ന സമയത്താണ് നമ്മുടെ സമൂഹം ശ്രീനാരായണ ഗുരുവിനോട് എന്ത് അനീതികളാണ് കാണിക്കുന്നത് എന്ന് മനസിലാകുന്നത്. ചട്ടമ്പി സ്വാമികളെയും ശ്രീനാരായണ ഗുരുവിനെയും ജാതികള്‍ പകുത്തെടുത്തു. ഗുരുവിനെ സമുദായ ആചാര്യനാക്കി കസേരയിലിരുത്തിയിരിക്കുന്നു.
എല്ലാ ഗുരുക്കന്മാരുടെയും വരികള്‍ ഘോഷിക്കപ്പെടുന്നത് നമ്മുടെ ശുഷ്‌കിച്ച മനസാകുന്ന സമൂഹമാകുന്ന മരുഭൂമികളിലാണ്. എന്നിട്ടും അവര്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും. ഗുരുവിനെ ഒരു ഹിന്ദുവായിട്ടല്ല ഞാന്‍ മനസിലാക്കുന്നത്. ഹിന്ദുവോ, കവിയോ, മനുഷ്യസ്‌നേഹിയോ നവോത്ഥാന നായകനോ അല്ല അതിനെയെല്ലാം മറികടന്ന ഒരാളാണ് ശ്രീനാരായണ ഗുരു. അങ്ങനെയാണ് ഗുരുവിനെ മനസിലാക്കേണ്ടത്.
നവോത്ഥാന നായകനായി മാത്രം കാണേണ്ട ആളല്ല ശ്രീനാരായണ ഗുരു. ഒരു കര്‍ഷകന്‍ വിത്തിറക്കുന്നതിന് മുമ്പ് വയലിലെ കളകളെല്ലാം പറിച്ച് കളയാറുണ്ട്. അതുപോലെയാണ് ഗുരു സമൂഹത്തിലെ ജാതിയോടും അനാചാരങ്ങളോടും പ്രതികരിച്ചതിനെ കാണേണ്ടത്. പറിച്ച് കളയുന്നതിനനുസരിച്ച് അവ കൂടുതല്‍ ശക്തി പ്രാപിക്കുകയാണ് ചെയ്തത്. ജാതിയേപ്പറ്റി ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. സോപ്പില്‍ നിന്ന് അതിന്റെ പത കഴുകി കളയാന്‍ ശ്രമിക്കുന്നതുപോലെയാണ് ജാതിയെ ഇല്ലാതാക്കുന്നതെന്നാണ്.
അപ്പോള്‍ ഗുരുവിനെ വെറും നവോത്ഥാന നായകനാക്കി ചുരുക്കിക്കാണരുത്. സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ സമൂഹത്തില്‍ അപ്പപ്പോള്‍ ഉണ്ടാകുന്ന പ്രതസന്ധികളെ നേരിട്ട് പരിഹരിക്കുന്നവരാണ്. പക്ഷെ ഗുരുവെന്നത് കാലാതീതമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നയാളാണ്. അതുകൊണ്ട് ശ്രീനാരായണ ഗുരുവിനെവ അങ്ങനെ വേണം മനസിലാക്കേണ്ടത്-അദ്ദേഹം പറഞ്ഞു. എസ്. ഗോപാലകൃഷ്ണനായിരുന്നു മോഡറേറ്റർ.
Content Highlights: vinaya chaitanya speech in mbifl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..