ഷീജ വക്കം, പ്രഭാവർമ, ആലങ്കോട് ലീലാകൃഷ്ണൻ
കവിത വർത്തമാനമായി മാറുന്ന ഘട്ടത്തിലാണ് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നതെന്ന് കവി പ്രഭാവർമ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ കവിതയുടെ വർത്തമാനകാലം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കവി ആലങ്കോട് ലീലാകൃഷ്ണൻ കവയിത്രി ഷീജ വക്കം എന്നിവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
'കവിതയെക്കുറിച്ച് നേരത്തെ ഉണ്ടായിരുന്ന സങ്കൽപ്പങ്ങളെല്ലാം പൊളിച്ചെഴുതപ്പെടുകയും കവിത വൺ ടു വൺ ഡയലോഗ് ആയി മാറുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മൾ കഴിയുന്നത്. കവിത എങ്ങനെയാണ് കേവലമൊരു വർത്തമാന ഭാഷയായി മറുന്നത്. ഈ മാറ്റത്തിന്റെ തുടക്കം പണ്ടുമുതൽക്കേ ഈ പ്രവണത ആരംഭിച്ചിട്ടുണ്ട്'
നേരിട്ടു പറയുന്നതാണ് വർത്തമാന ഭാഷ, എന്നാൽ വളച്ചുകെട്ടിപ്പറയലാണ് കവിതയുടെ ഭാഷ. ഇപ്പോൾ കവിതയുടെ ഭാഷ വർത്തമാന ഭാഷയായി മാറി. പണ്ടായിരുന്നുവെങ്കിൽ പദങ്ങളുടെ പര്യായങ്ങൾ തേടിപ്പോകും. എന്നാൽ പുതിയ കാലത്ത് അങ്ങനെ അല്ല. കവിതയിൽ വർത്തമാന ഭാഷയാണ് ഉപയോഗിക്കുന്നത്. ഇതര പദങ്ങൾ തേടിപ്പോകേണ്ടതില്ലാത്ത അവസ്ഥ. കിട്ടുന്ന ഏതെങ്കിലും വാക്ക് വെച്ച് എഴുതലല്ല കവിതയുടെ രീതിയെന്നും എന്ന അദ്ദേഹം കൂട്ടിച്ചേർത്തു.
മഹത്തുക്കളായ എഴുത്തുകാർ ഉണ്ടാകണമെങ്കിൽ മഹത്തുക്കളായ വായനക്കാർ ഉണ്ടാകണം. മഹത്തുക്കളായ വായനക്കാർ ഉണ്ടാകുന്നുണ്ടോ?മഹത്തുക്കളായ വായനക്കാർ ഉണ്ടാകുന്നില്ലെങ്കിൽ മഹത്തുക്കളായ എഴുത്തുകാരും ഉണ്ടാകില്ല. മഹത്വം എന്ന വിശേഷണം അർഹിക്കുന്ന തരത്തിലുള്ള ഒരു ആസ്വാദക സമൂഹം ഉണ്ടാകാതെ വന്നാൽ കലയ്ക്ക് എന്ത് സംഭവിക്കും? അത് മലയാള കവിതയ്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നു.
'യാന്ത്രിക പുനരുത്പാദതനത്തിന്റെ കാലത്ത് കല വെറും ഒരു കാഴ്ചവസ്തുവായിത്തീരുന്നു, അതല്ലെങ്കിൽ ഒരു എക്സ്പോർട്ടബിൾ കമ്മോഡിറ്റിയായി മാറുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേതായ ഘട്ടത്തിൽ നമുക്ക് വേണ്ടി കവിത എഴുതാൻ യന്ത്രമുണ്ട്. പാട്ടുപാടാൻ നല്ലൊരു പാട്ടുകാരന്റെ ആവശ്യമില്ല. ആർക്ക് വേണമെങ്കിലും പാടാം. യന്ത്ര സംവിധാനം ശ്രുതി, രാഗം അടക്കമുള്ളവ ശരിയാക്കിത്തരും. പുതിയ കാലത്തിൽ ക്രിയേറ്റിവിറ്റി എന്നത് കലയിൽ ആവശ്യമില്ലാതായിത്തീരുന്നു. പാരമ്പര്യത്തെ തള്ളിപ്പറയാം എന്നാൽ പണ്ട് എന്തുണ്ടായിരുന്നുവോ അതിനേക്കാൾ ശക്തമായ ഒന്ന് മുമ്പോട്ട് വെക്കാൻ ഉണ്ടെങ്കിലെ അതിനൊക്കെ തള്ളിക്കളയാൻ സാധിക്കൂ. വളച്ചുകെട്ടലിന്റെ ഭംഗിയിലാണ് കവിതയുണ്ടാകുന്നത്. ആ കാവ്യമർമം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കാത്തവർ ധാരാളമായി കവിതയെഴുതി കവിതയെ ജനാധിപത്യ വത്കരിച്ച് ഒരു കാര്യവുമില്ല' പ്രഭാവർമ പറഞ്ഞു.
അതേസമയം കവിതയ്ക്ക് ഒരു സ്വാഭാവികമായ ധർമ്മം നിർവഹിക്കാനുണ്ടെന്നും അത് ഏത് വാങ്മയത്തിൽക്കൂടി ആയാലും നിർവ്വഹിക്കുന്നുണ്ടുവെന്ന് ഷീജം വക്കം പറഞ്ഞു. പുതുകാല കവിതകൾ ജീവിതത്തിന്റെ പല മേഖലകളേയും സ്പർശിച്ചു കൊണ്ട് ശക്തമായിത്തന്നെ ഇപ്പോഴുണ്ടെന്നും ഷീജ വക്കം ചർച്ചയിൽ പറഞ്ഞു. വൃത്തബോധ വ്യാകരണങ്ങളിൽ കുടുങ്ങിമലയാള കവിത കഷ്ടപ്പെടേണ്ടതുണ്ടോ എന്നുള്ളത് ചിന്തിക്കേണ്ടതുണ്ടെന്നും ഇതിന് രണ്ടിനും ഇടയിലുള്ള ഒന്ന് വരും കാല കവിതകളിൽ ഉണ്ടാകണം. അല്ലെങ്കിൽ പരട്ട് പദ്യത്തിനും മുരട്ട് ഗദ്യത്തിനും ഇടയിൽ മുരടിക്കുന്നവരായിട്ട് നമ്മുടെ കവികളും കാവ്യാസ്വാദകരും മാറാാം. ഷീജ കൂട്ടിച്ചേർത്തു.
'ഗദ്യത്തിൽ ചായ തരൂ, കാപ്പി തരൂ എന്ന് പറയുന്നത് കവിതയാകുമോ, തെറി പറഞ്ഞാൽ കവിതയാകുമോ? ആവാം എന്ന് ജനാധിപത്യത്തിൽ വിശ്വസിക്കാം. അത് കവിതയാണ്. അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കാൻ പറ്റുന്ന ലോകത്ത് ഒരുപക്ഷെ അതൊരു കവിതയാകും. എല്ലാവരും കവികളാകണം, അങ്ങനെ ആയാൽ ആരും ക്രിമിനലുകളാകില്ല. ആർദ്രത എന്ന വികാരമാണ് കവികളെ സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ കവികൾക്ക് ക്രിമിനലുകളാകാൻ കഴിയില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: prabha varma alankode leela krishnan sheeja vakkom speak in mbifl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..