ബോംബെ ജയശ്രീയും രവി മേനോനും
പാട്ടുപോലെ സുന്ദരമായിരുന്നു ബോംബെ ജയശ്രീയുടെ വർത്തമാനവും. കഥയും കാര്യവുമായി ഗാനനിരൂപകൻ രവി മേനോനൊപ്പമുള്ള മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ സെഷൻ പാട്ടിനേക്കാൾ സുന്ദരവുമായി. നിറഞ്ഞ വേദി നിറകൈയടിയോടെയാണ് ഗായികയെ വേദിയിലേക്ക് ആനയിച്ചത്.
വസീഗര ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ട് വന്നു
സിനിമയ്ക്കുവേണ്ടി നിരവധി തവണ പാടിയിട്ടുണ്ടെങ്കിലും, വസീഗരയാണ് ഭാഷാദേശ ഭേദമന്യെ എല്ലാവരുടെയും പ്രിയപ്പെട്ടതായത്. വസീഗരയിലൂടെ പ്രണയിച്ച് ജീവിത്തിലേക്ക് കടന്ന നിരവധിപേരുണ്ട്. ഇന്നും വസീഗരയാണ് പലരുടെയും പ്രിയപ്പെട്ട പാട്ട്. ഒരിക്കല്‍ കച്ചേരി കഴിഞ്ഞ് ഒരു പ്രായമുള്ള ആള്‍ എന്നെ കാണാന്‍ വന്നു. കര്‍ണാടക സംഗീതം പാടുന്നവര്‍ക്ക് സിനിമാ സംഗീതം ബുദ്ധിമുട്ടാകും എന്നാണ് എന്റെ കൊച്ചുമകൻ പറയുന്നത്. അവന് ഞാന്‍ വസീഗരയുടെ കാസറ്റ് കൊടുത്തു. ഇപ്പോൾ അവന്‍ എന്റെയൊപ്പം കച്ചേരിക്ക് വന്നു. ഇങ്ങനെ മനസ്സ് നിറയുന്ന നിരവധി കഥകളും ഓര്‍മ്മകളുമുണ്ട് വസീഗരയ്ക്ക്. ഒരുപാട് പേരുടെ സ്‌നേഹത്തിന് പാത്രമാകാന്‍ വസീഗര കൊണ്ട് കഴിഞ്ഞു.
അമ്മയാണ് പ്രചോദനം
കോഴിക്കോട് ആണ് അമ്മയുടെ സ്വദേശം. വിവാഹത്തിന്‌ശേഷമാണ് കൊൽക്കത്തയിലേയ്ക്ക് മാറിയത്. എന്റെ അനുജന്‍ ഒരു ദിവസം കിന്റര്‍ഗാര്‍ട്ടനില്‍ നിന്ന് ഒരു സിനിമയുടെ മൂളിപ്പാട്ടുമായി ആണ് വന്നത്. അത് ഏതാണെന്ന് അമ്മ കണ്ടുപിടിച്ച് കേള്‍ക്കാനും പാടാനുംതുടങ്ങി. അങ്ങനെയാണ് കര്‍ണാട്ടിക്ക് സംഗീതത്തില്‍ നിന്ന് സിനിമാ സംഗീതത്തിലേക്ക് എത്തിയത്. പാട്ട് ക്ലാസിന് പോകും മുന്‍പ് അമ്മ എന്നെ കൊണ്ട് ഏതെങ്കിലുമൊക്കെ സിനിമാ പാട്ടിന്‌റെ രണ്ട് വരി പാടിക്കുമായിരുന്നു.
യേശുദാസിന്റെ ഒപ്പം പാടിയത് സ്വപ്‌നതുല്യമായ അനുഭവം
വടക്കാഞ്ചേരി അമ്മ വീട്ടില്‍ വെക്കേഷന്‍ സമയത്ത് നില്‍ക്കാന്‍ പോകുമ്പോള്‍ അടുത്തുള്ള അമ്പലത്തില്‍ നിന്ന് യേശുദാസിന്റെ സ്വര്‍ഗ നന്ദിനി, അമ്പലപ്പറമ്പിലെ, ഒക്കെ കേട്ടാണ് ഞങ്ങള്‍ ഉറക്കമുണർന്നത്. ഒരിക്കലും അദ്ദേഹത്തെ നേരിട്ട് കാണാന്‍ സാധിക്കുമെന്നോ ഒപ്പം പാടാന്‍ സാധിക്കുമെന്നോ വിശ്വസിച്ചിരുന്നില്ല. കുടുംബക്ഷേത്രത്തിലെ പാഹിമാം പാടിക്കഴിഞ്ഞ് വിറയ്ക്കുകയായിരുന്നു. അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. കയ്യിലുണ്ടായിരുന്ന ബിസക്കറ്റ് കഴിക്കാന്‍ തന്നു, എന്നിട്ട് വീട്ടില്‍ പോയി റെസ്റ്റ് എടുക്കാന്‍ പറഞ്ഞു.
എനിക്ക് തെറ്റ് പറ്റിയെന്ന് അവന്‍ ആവര്‍ത്തിച്ച് പറഞ്ഞു
30 വര്‍ഷം മുന്‍പ് ഒരു കച്ചേരി പാടികഴിഞ്ഞ് പ്രകാശ് എന്നൊരു കുട്ടി കാണാന്‍ വന്നു. വേദിയിലെത്തി ഞാന്‍ പാടിയത് തെറ്റാണെന്ന് അവന്‍ പറഞ്ഞു, മൂന്ന് തവണ. അതെന്നെ ഞെട്ടിച്ചു. അടുത്ത ദിവസം അവന്റെ അമ്മയെ കണ്ടു, അവന്‍ അങ്ങനെ പറയാന്‍ കാരണം എന്താണെന്ന് ചോദിച്ചു.. അവന്‍ സത്യം മാത്രമേ പറയൂ.. അവന്‍ ഓട്ടിസ്റ്റിക്ക് ആണ്. ജയശ്രീയുടെ പാട്ട് മാത്രമേ അവന്‍ കേള്‍ക്കൂ... അതിനു മാത്രമായി ഒരു കാസറ്റും അവനുണ്ട്. കുറച്ച് നാളുകള്‍ക്ക് ശേഷം ആ കച്ചേരിയുടെ വീഡിയോ കിട്ടിയപ്പോഴാണ് എ്‌ന്റെ തെറ്റ് മനസ്സിലായത്. അങ്ങനെയാണ് ഞാന്‍ ഓട്ടിസത്തെക്കുറിച്ചും അവരുടെ കഴിവുകളെ കുറിച്ചും മനസ്സിലാക്കിയത്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് മ്യൂസിക്ക് തെറാപ്പിയും ഒരുപാട് നല്ലതാണ്.
Content Highlights: mbifl 2023 Bombay Jayasree music ravi menon Vaseegara song tamil song
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..