മാധ്യമപ്രവർത്തകൻ ആർ.എൽ. ഹരിലാൽ, എഴുത്തുകാരായ ആനന്ദ് നീലകണ്ഠൻ, ബി. ജയമോഹൻ എന്നിവർ അക്ഷരോത്സവവേദിയിൽ.
എന്നോട് ആരെങ്കിലും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരായി പറഞ്ഞാല്‍ ഞാന്‍ അവരോട് പോടാ പുല്ലേ എന്ന് പറയുമെന്ന് എഴുത്തുകാരന്‍ ജയമോഹന്‍. അവരിന്നോ നാളെയോ പോകും. ഞാന്‍ ഇരുന്നൂറ് വര്‍ഷം ഇവിടെ ജീവിക്കാന്‍ പോകുന്ന എഴുത്തുകാരനാണ്'- അദ്ദേഹം പറഞ്ഞു.
ചരിത്രവും ഇതിഹാസങ്ങളും വളച്ചൊടിച്ച് പ്രചരിപ്പിക്കുന്ന സമകാലിക രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തില്‍ ഇതിഹാസങ്ങളുടെ പുനരാഖ്യാന രചനകള്‍ക്കും അത് തീര്‍ക്കുന്ന ആശയങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ഇതിഹാസകാവ്യമായ മഹാഭാരതത്തെ ആസ്പദമാക്കി എഴുതിയ പ്രമുഖ എഴുത്തുകാരായ ആനന്ദ് നീലകണ്ഠനും ജയമോഹനും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയിലെത്തിയത് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു. 'ഇതിഹാസങ്ങള്‍ പുനരാഖ്യാനം ചെയ്യുമ്പോള്‍' എഴുത്തുകാരനെന്നനിലയില്‍ ഇരുവരും കടന്നുപോയ സാഹചര്യങ്ങള്‍ അവര്‍ വിവരിച്ചു.
ഇതിഹാസങ്ങളുടെ പുനരാഖ്യാനവും പുനസൃഷ്ടിയും ഒന്നല്ല
മഹാഭാതത്തെ ആസ്പദമാക്കി ബി. ജയമോഹന്‍ രചിച്ച 'വെണ്‍മുരശ്' 27 വാള്യങ്ങളാണുള്ളത്. 25000 പേജുകളിലായി പ്രസിദ്ധീകരിച്ചു. 'കഥ പുനരാഖ്യാനം ചെയ്യുന്നതും പുരാണങ്ങള്‍ പുനരാഖ്യാനം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. മഹാഭാരതം ഒരു കഥയല്ല. അത് രൂപകങ്ങളുടേയും ആര്‍ക്കിടൈപ്പുകളുടേയും നിക്ഷേപമാണ്. സംസ്‌കാരത്തിന്റെ ഭാഗമായ അവ സാഹിത്യത്തില്‍ ആവര്‍ത്തിച്ച് എഴുതിക്കൊണ്ടേയിരിക്കുന്നു. ഇന്ത്യയില്‍ പ്രധാനപ്പെട്ട സാഹിത്യരചനകളെല്ലാംതന്നെ മഹാഭാരതത്തിന്റെ പുനരാഖ്യാനങ്ങളാണ്. തമിഴ്, കന്നഡ തുടങ്ങി ഇന്ത്യന്‍ ഭാഷകളിലധികവും അത് കാണാം.
നമ്മള്‍ നിരന്തരം ഒരേ കഥ പാടിക്കൊണ്ടിരിക്കും. ഏതൊരു കഥക്കും അമ്പതോ അറുപതോ സാധ്യതകളുണ്ടാകും. ഇതിഹാസങ്ങളുടെ കാര്യത്തില്‍ രൂപകങ്ങള്‍കൊണ്ട് പുതിയ കഥ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഭീഷ്മന്‍, ഭീമന്‍ എന്നിങ്ങനെയുള്ള ആര്‍ക്കിടൈപ്പുകള്‍ വേണം പുനര്‍വ്യഖ്യാനിക്കാന്‍. അത് പല കാലങ്ങളിലായി എഴുതിക്കൊണ്ടേയിരിക്കുന്നു- ജയമേഹന്‍ പറഞ്ഞു.
രാമായണം, മഹാഭാരതം എന്നിവയെല്ലാം പലകാലങ്ങളില്‍ വിവിധ ഭാഷയില്‍ പറഞ്ഞുപോയിട്ടുണ്ട്. ജയമോഹന്‍ പറഞ്ഞപോലെ അവ പുനസൃഷ്ടികളാണ്. കാരണം, വ്യക്തമായ മാറ്റങ്ങളോടുകൂടിയാണ് അവയുള്ളത്. ഏകദേശം 32തരം രാമായണത്തില്‍ സീത രാവണന്റെ മകളായാണ് എഴുതിയിരിക്കുന്നത്.
ബൃഹത്തായ വ്യാഖ്യാനത്തിന്റെ വഴി
'വെണ്‍മുരശ്' എഴുതാന്‍ ഒരുപാട് വായിക്കുകയും മഹാഭാരത പരാമര്‍ശമുള്ള ഇന്ത്യയിലെ അറുപതോളം സ്ഥലങ്ങളില്‍ സഞ്ചരിക്കുകയും ചെയ്തു. 25 കൊല്ലം മഹാഭാരതത്തിന്റെ സ്വപ്‌നത്തിലായിരുന്നു ഞാന്‍. അതിനിടെ 7 ലഘുനോവലുകള്‍, 5 ചെറുകഥകള്‍, രണ്ട് പാഠകങ്ങള്‍ എന്നിവ എഴുതി. ഒരു ദിവസം 25 ചാപ്റ്റര്‍ എഴുതി. അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
എഴുതാന്‍ ആഗ്രഹിക്കുന്ന ആളുകളോട് എഴുതിത്തുടങ്ങുക എന്നാണ് തനിക്ക് പറയാനുള്ളതെന്നും ജയമോഹന്‍ പറഞ്ഞു. 'എഴുതിതുടങ്ങുമ്പോഴാണ് എന്തെല്ലാം വേണം എന്ന് മനസ്സിലാകുക. റിസര്‍ച്ച് ചെയ്ത് തുടങ്ങിയിട്ട് ഒരാള്‍ക്ക് എഴുതാന്‍ കഴിയില്ല. നേരെ എഴുതിത്തുടങ്ങുക. ഓരോ മഹത്തായ കൃതി എഴുതുമ്പോള്‍ അത് നമ്മെ കൂടുതല്‍ വിനീതനാക്കുകയാണ് ചെയ്യുക' -അദ്ദേഹം വിശദമാക്കി.
എഴുത്തും ഗവേഷണവും
'നമുക്ക് വേണ്ടത് എഴുതിത്തുടങ്ങുമ്പോഴാണ് റിസര്‍ച്ച് ചെയ്യുന്നത്. ഇതിഹാസങ്ങള്‍ പുനരാഖ്യാനം ചെയ്യുമ്പോള്‍ എന്ത് വേണമെങ്കിലും എഴുതാം. കാരണം അതിന്റെ ഒരു വേര്‍ഷന്‍ എവിടെയെങ്കിലും ഉണ്ടാകും. എഴുതിക്കഴിഞ്ഞതിന് ശേഷം റിസര്‍ച്ച് ചെയ്ത പല കാര്യങ്ങളും ലഭ്യമായ അനുഭവവും ഉണ്ടായിട്ടുണ്ട്' - ആനന്ദ് നീലകണ്ഠന്‍ പറഞ്ഞു.
Content Highlights: mbifl2023, B Jayamohan and Anand Neelakantan, Kanakakkunnu, Trivandrum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..