സൂരജ് എൻ., സ്മിത പ്രഭാകർ, സെബിൻ അബ്രഹാം ജേക്കബ് എന്നിവർ വേദിയിൽ.
നിത്യജീവിതത്തില്‍ നമുക്കെല്ലാം അറിവിന്റെ വഴിവിളക്കും സഹായിയുമാണ് ഇന്റര്‍നെറ്റും സമൂഹ മാധ്യമങ്ങളുമെല്ലാം. അനുദിനം മാറിക്കൊണ്ടിരിക്കുന്ന വെര്‍ച്വല്‍ ലോകത്ത് അസഹിഷ്ണുതയും വെല്ലുവിളികളും വിവാദങ്ങളുമെല്ലാം കൂടിവരികയാണ്. എല്ലാം വൈറലാക്കണമെന്ന ആളുകളുടെ ചിന്തയെ മാരകമായി പ്രോത്സാഹിപ്പിക്കുന്ന അല്‍ഗൊരിതത്തിന് അത് വിളമ്പുന്ന വസ്തുതകളുടെ കൃത്യതയും ഉപയോക്താവിന്റെ മനഃസമാധാനവും ഒരുപോലെ നിസ്സാരമാണ്. ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലെ സാമൂഹ്യവിരുദ്ധ പ്രവണതയെക്കുറിച്ചും അതുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമാക്കുന്നതായിരുന്നു അക്ഷരോത്സവത്തിലെ ' ആന്റിസോഷ്യലല്ല' എന്ന ചര്‍ച്ച.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐ.ഐ.ടി.യില്‍ ഗവേഷകനായ സൂരജ് എന്‍., ടെക്നോപാര്‍ക്കില്‍ സീയര്‍ അനലിസ്റ്റായ സ്മിത പ്രഭാകര്‍, മാധ്യമപ്രവര്‍ത്തകൻ സെബിന്‍ അബ്രഹാം ജേക്കബ് എന്നിവരാണ് ചര്‍ച്ച നയിച്ചത്.
ശബ്ദമില്ലാത്തവന് സംസാരിക്കാനുള്ള ഇടം
മുഖ്യധാരയിലേക്ക് കേള്‍ക്കാതിരുന്ന നിരവധിപേരുടെ ശബ്ദങ്ങള്‍ ആളുകളിലേക്കെത്തിച്ചത് സോഷ്യല്‍ മീഡിയ ആണ്. എന്നാല്‍ അതേ ഇടങ്ങള്‍തന്നെയാണ് ഇപ്പോള്‍ ആളുകളുടെ മനഃസമാധാനം കളയുന്നതും. സ്വന്തം അഭിപ്രായം ജയിക്കണം എന്ന ചിന്തയാണ് ഫെയ്സ്ബുക്കും മറ്റും ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും. എതിരഭിപ്രായങ്ങള്‍ വരുമ്പോള്‍ അവര്‍ പെട്ടെന്ന് തന്നെ അസഹിഷ്ണുക്കളാകുന്നു. ആര്‍ക്ക് വേണമെങ്കിലും എന്തും പറയാന്‍ സാധിക്കുന്ന പ്ലാറ്റ്ഫോമായ സമൂഹമാധ്യമങ്ങളില്‍ ഏറ്റുമുട്ടലുകള്‍ കൂടിവരികയാണ്. സംഘം ചേര്‍ന്ന് വ്യക്തിഹത്യയും അസഹിഷ്ണുതയും നടത്തുന്നു.
മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും
സൈബര്‍ലോകം ആരോഗ്യകരമല്ലാത്ത ഏറ്റുമുട്ടലുകളുടെ ഇടമായി ഇന്ന് മാറിയിരിക്കുന്നു. അവിടുത്തെ പോര്‍വിളികള്‍ക്കിടയില്‍ മാധ്യമവിമര്‍ശനവും വലിയരീതിയില്‍ കാണാവുന്നതാണ്. മുമ്പ് മാധ്യമങ്ങളിലെ തെറ്റുകളെ ചൂണ്ടിക്കാണിച്ചിരുന്ന പ്രവണതയില്‍നിന്ന് മാറി അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സമൂഹമാധ്യമങ്ങളിലെ മാധ്യമവിമര്‍ശനങ്ങള്‍ കൂടുതലും. സംഘം ചേര്‍ന്ന് വെര്‍ച്വല്‍ ലോകത്ത് ഒളിച്ചിരുന്ന്, മാധ്യമങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്ന പ്രവണത ഇപ്പോള്‍ വളര്‍ന്നുവരുന്നു. സൈബര്‍ലോകത്തെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലൊന്നാണത്.
സൂക്ഷിച്ച് ഉപയോഗിച്ചാല്‍ ആന്റിസോഷ്യലാകില്ല
ഏതൊരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമും ആന്റിസോഷ്യലല്ല. അത് ഉപയോഗിക്കുന്നവരുടെ ഉപയോഗം അനുസരിച്ചാണ് ആ വേദികളുടെ സ്വഭാവം മാറുന്നത്. ഇന്റര്‍നെറ്റ് വിരിക്കുന്ന അല്‍ഗൊരിത വലകളുടെ വലിയ ലോകത്തില്‍ കുടുങ്ങിയിരിക്കുകയാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍. ആളുകള്‍ ഏറ്റവും കൂടുതല്‍ സമയം ഇടപെടുന്ന സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ അപരവിദ്വേഷവും വെറുപ്പും ആരോഗ്യകരമല്ലാത്ത ചര്‍ച്ചകളുമാണ് നടക്കുന്നത്.
ഫെയ്സ്ബുക്കോ വാട്സ് ആപ്പോ, ട്വിറ്ററോ ഏതുമാകട്ടെ, ഒരു നിമിഷം ചിന്തിച്ച് ഉപയോഗിച്ചാല്‍ അത്ര ആന്റിസോഷ്യല്‍ അല്ലാത്ത ഒരിടത്തില്‍ ഇടപെടാന്‍ എല്ലാവര്‍ക്കുമാകും. സൈബര്‍ലോകത്ത് ആരോഗ്യകരമായ ഒരു ഇക്കോസിസ്റ്റം ഉണ്ടാകണമെങ്കില്‍ സത്യത്തെ തിരിച്ചറിയാനും വൈകാരികമായ ചിന്തയ്ക്കപ്പുറം ഒരു ആലോചന നടത്താനും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കാകണം.
Content Highlights: mbifl 2023, social media, new media, effects
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..