ചർച്ചയിൽ നിന്ന്
തിരുവനന്തപുരം: ചെറുപ്പക്കാരായ എഴുത്തുകാർ യാതൊരു അന്വേഷണബുദ്ധിയുമില്ലാത്ത പുസ്തകങ്ങൾ പടച്ചുവിടുന്ന കാലമാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ. വളരെ വേഗത്തിൽ പ്രശസ്തി നേടണം എന്ന മട്ടിൽ യാതൊരു അന്വേഷണബുദ്ധിയുമില്ലാത്ത തരത്തിലുള്ള പുസ്തകങ്ങൾ പടച്ചുവിടുകയും പെട്ടെന്ന് വന്നുപോകുന്ന, പുസ്തകങ്ങളുടെ കാലമാണെന്ന് ബെന്യാമിൻ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ നടന്ന 'ബുക്കറും നൊബേലും വരുമോ' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെന്യാമിൻ, വി.ജെ. ജെയിംസ്, എൻ.പി. ഹാഫിസ് മുഹമ്മദ് ചർച്ചയിൽ സംസാരിച്ചു. സുനിത ബാലകൃഷ്ണൻ മോഡറേറ്ററായി.
'അന്വേഷണ ബുദ്ധിയോടു കൂടി ഇതുവരെ എഴുതിയ എല്ലാ പുസ്തകങ്ങളുടേയും മുകളിൽ എഴുതാൻ പ്രാപ്തനായ ഒരു എഴുത്തുകാരൻ ആണ് എന്ന ബോധ്യത്തോടു കൂടി, അല്ലെങ്കിൽ അങ്ങനെ എഴുതേണ്ടതുണ്ട് എന്ന് ചിന്തിക്കുന്ന എത്ര ചെറുപ്പക്കാരായ എഴുത്തുകാർ ഉണ്ട്? നിരാശാജനകമാണ്. എന്നാൽ ചരിത്രാന്വേഷണത്തിന്റെ കാര്യത്തിൽ അത്തരത്തിലുള്ള എഴുത്തുകൾ വളരെ അധികമുണ്ട്' അദ്ദേഹം പറഞ്ഞു.
ക്രൈം ഫിക്ഷനുകൾ എഴുതി പെട്ടെന്ന് പ്രശസ്തിയാർജിക്കാനുള്ള ത്വര ചെറുപ്പക്കാരിൽ കാണുന്നു. എഴുതുന്ന കഥകൾ മുഴുവൻ സിനിമയാക്കാനാണ് എന്ന തോന്നലോട് കൂടി എഴുതുന്നതോടെ സാഹിത്യ ബന്ധമം ഇല്ലാത്ത കാര്യമായി അത് മാറുന്നുവെന്നും ബെന്യാമിൻ പറഞ്ഞു.
മലയാളത്തിൽ നടന്നിരുന്ന പരിഭാഷകളിൽ പലതും അപക്വമായിരുന്നു. ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക്പ രിഭാഷപ്പെടുത്തുമ്പോൾ അത് എത്തപ്പെടുന്ന സമൂഹത്തിന്, സംസ്കാരത്തിന് മനസ്സിലാകുന്ന തരത്തിലുള്ള ഭാഷയും ഘടനയും രൂപവും പാലിക്കുന്നുണ്ടോ എന്ന ചോദ്യം ഉയർന്നു നിൽക്കുന്നുണ്ട്. മലയാളി മനസ് ഇപ്പോഴും പുസ്തകം എന്ന് പറയുന്നത് അതിവിശുദ്ധമായ എന്തോ സംഗതികളിൽ ഒന്നാണെന്നും അതിന് യാതൊരു പ്രചാരണങ്ങളും പാടില്ല എന്നും വിചാരിക്കുന്ന ആൾക്കാരാണ്. അതേസമയത്ത് സിനിമയെ സംബന്ധിച്ച് ഒന്നുമില്ല. മമ്മൂട്ടി പടത്തിന്റെ പ്രചരണത്തിന് മമ്മൂട്ടി വന്നാൽ പുകഴ്ത്തിപ്പറയുന്നു. എന്നാൽ പുസ്തകം പ്രചരിപ്പിക്കാൻ പാടില്ല എന്ന ഒരു മിഥ്യാസങ്കൽപം വന്നുചേർന്നിട്ടുണ്ടെന്നും ബെന്യാമിൻ പറഞ്ഞു.
നമ്മൾ ബുക്കറിനോടും നോബേലിനോടും അടുക്കുകയാണെന്ന് വി.ജെ. ജെയിംസ് പറഞ്ഞു. എന്നാൽ അതിനുള്ള കടമ്പകൾ ഏറെ കടക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെയുടെ വാഗ്ദാനങ്ങളായി ഒരുപാട് നല്ല എഴുത്തുകാർ മലയാളത്തിൽ ഉണ്ടെന്നും ജെയിംസ് പറഞ്ഞു.
മലയാള പുസ്തകങ്ങൾ ജെസിബി പുരസ്കാരങ്ങൾ പോലുള്ള മത്സരങ്ങളിൽ അവസാന ഘട്ടത്തിൽ മലയാളത്തിൽ നിന്നുള്ള പുസ്തകങ്ങൾ പരസ്പരം മത്സരിക്കുന്നു എന്ന് പറയുന്നത് ചെറിയ കാര്യമല്ല. ഇന്ത്യയിൽ നിന്ന് ഇനിയുള്ള കാലത്ത് ബുക്കർ പ്രൈസോ നോബേൽ സമ്മാനമോ വരികയാണെങ്കിൽ വളരെ ഏറെ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ പുസ്തകങ്ങളേയും നല്ലതാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുക എന്നതല്ല, പുതിയ ഒരുപാട് എഴുത്തുകാർ വരുന്നുണ്ട്. അവർക്കൊക്കെ വേണ്ട രീതിയിൽ എത്തേണ്ടിടത്ത് എത്തേണ്ട സാഹചര്യം ഉണ്ടാക്കേണ്ടതുണ്ട്. അത്തരത്തിലുള്ള സാഹചര്യം ഉണ്ടാകുന്നതോടെ ഇത്തരത്തിലുള്ള പുരസ്കാരങ്ങൾ എത്തുമെന്ന് ജെയിംസ് പറഞ്ഞു.
മലയാളത്തിൽ പരിഭാഷകരെ പരിശീലിപ്പിക്കാനുള്ള അക്കാദമി പോലെയുള്ള സ്ഥാപനങ്ങൾ ഇല്ല. അന്തർദേശീയതലങ്ങളിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ആളുകളെ കണ്ടെത്ത് ഇവരുടെ രചനകളെ ഉചിതമായ തലത്തിലേക്ക് വിവർത്തനം ചെയ്ത് ഉചിതമായ തരത്തിലുള്ള പ്രചാരണം നൽകി ക്കൊണ്ടുപോകുന്നതിനുള്ള യാതൊരു ശ്രമങ്ങളും ഭാഷയെ സ്നേഹിക്കുന്നവരുടെ അടുത്ത് നിന്നോ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഉണ്ടാകാറില്ലെന്ന് എഴുത്തുകാരൻ എൻ.പി. ഹാഫിസ് പറഞ്ഞു.
അതേസമയം മലയാളത്തിൽ പുതിയ തലമുറയിൽ ചെറുപ്പക്കാരായ എഴുത്തുകാർ ഉയർന്നു വരുന്നില്ലെന്ന ബെന്യാമിന്റെ പ്രസ്താവനയോട് ഹാഫിസും സുനിതയും വിയോജിച്ചു സംസാരിച്ചു. പുതുതലമുറയിൽ പ്രതീക്ഷയുണ്ടെന്നും എണ്ണത്തിൽ കുറവാണെങ്കിൽ തന്നെ സാഹിത്യത്തിൽ വളരെ ഗൌരവമായിത്തന്നെ സമീപിക്കുന്ന പലരും ഉണ്ടെന്ന് ഹാഫിസ് കൂട്ടിച്ചേർത്തു.
Content Highlights: benyamin pa hafiz sunitha balakrishnan vj james discussion on mbifl2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..