ദീദി നിത്യവും അറുപത് കിലോമീറ്റർ സൈക്കിൾ ചവിട്ടി, എലിയെ തിന്നുന്നവരെ തേടി, കൂരയില്ലാത്തവരെ തേടി....


കെ.പി നിജീഷ് കുമാര്‍| nijeeshkuttiadi@mpp.co.in



ബിഹാറില്‍ പോവണമെന്ന് വീട്ടില്‍പറഞ്ഞു. എനിക്ക് ഭ്രാന്താണെന്നായിരുന്നു ആദ്യം വീട്ടുകാരുടെ മറുപടി

Premium

സുധ വർഗീസ്.ഫോട്ടോ:രാഹുൽ ജി.ആർ

കോട്ടയം കാഞ്ഞിരത്താനത്തെ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സുധാ വര്‍ഗീസ് എന്ന കുട്ടിക്ക് ഒരു മാഗസിന്‍ കയ്യില്‍ കിട്ടുന്നത്. പുസ്തകം വെറുതെ മറച്ചുനോക്കുന്നതിനിടെ ബിഹാറിലെ പൊളിഞ്ഞുവീഴാറായ ഒരു കുടിലിന്റെ ചിത്രം സുധയുടെ കണ്ണിലുടക്കി. അവിടേയുള്ള മുസഹര്‍ വിഭാഗത്തിന്റെ ചിത്രമായിരുന്നു അത്. ഈ കുടിലിലും മനുഷ്യര്‍ ജീവിക്കുന്നുണ്ടല്ലോയെന്ന
ചിന്തയില്‍ പിന്നീട് അവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കാനൊരുങ്ങുകയായിരുന്നു സുധ. അവിടെ നിന്ന് തുടങ്ങിയ യാത്ര അവരെ സൈക്കില്‍ ദീദിയാക്കി. ആശയറ്റ നിരവധി പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങാക്കി. ഒടുവില്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. തിരുവനന്തപുരത്ത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയപ്പോള്‍ സൈക്കിള്‍ ദീദി മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.

  • കോട്ടയം കാഞ്ഞിരത്താനത്തെ പെണ്‍കുട്ടി ബിഹാറിലെ സൈക്കിള്‍ ദീദി
എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ കിട്ടിയ മാഗസിനായിരുന്നു വഴിത്തിരിവ്. പൊട്ടിപ്പൊളിഞ്ഞ കുടിലിന്റെ ചിത്രം മനസ്സിനെ അന്ന് വല്ലാതെ വേദനിപ്പിച്ചു. അവരെയൊന്ന് കാണണമെന്ന് അന്നേ ആഗ്രഹിച്ചതാണ്.എനിക്ക് ബിഹാറില്‍ പോവണമെന്ന് വീട്ടില്‍പറഞ്ഞു. എനിക്ക് ഭ്രാന്താണെന്നായിരുന്നു ആദ്യം വീട്ടുകാരുടെ മറുപടി. പക്ഷേ, ഒറ്റ നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ, ബിഹാറില്‍ പോവണം. അച്ഛനും അമ്മയുമൊന്നും ആദ്യം സമ്മതിച്ചില്ലെങ്കിലും വല്ല്യച്ഛന്‍ പക്ഷെ പിന്തുണ നല്‍കി. അങ്ങനെയാണ് രക്ഷിതാക്കളും സമ്മതിച്ചത്.

1965-ല്‍ അന്ന് പാട്‌നയില്‍ നിന്നെത്തിയ രണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പമാണ് ആദ്യം ബിഹാറില്‍ പോവുന്നത്. അന്ന് റോഡരികില്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു. ബിഹാറിലെ മുസാഹര്‍ ആദിവാസി വിഭാഗങ്ങളായിരുന്നു അത്. കുടിലെന്ന് പോലും പറയാന്‍ പറ്റാത്തയിടത്ത് ജീവിക്കുന്നവര്‍, വിശപ്പടക്കാന്‍ എലിയെ പോലും തിന്നുന്നവര്‍, ഒരു നേരം ഇടാനുള്ള വസ്ത്രം പോലുമില്ലാത്തവര്‍. എന്തിന് തങ്ങള്‍ക്ക് നേരേ ലൈംഗിക പീഡനം നടക്കുമ്പോള്‍ അത് കുറ്റമാണെന്ന തിരിച്ചറിവ് പോലും ഇല്ലാത്തവരായിരുന്നു. ആദ്യം കന്യാസ്ത്രീകള്‍ക്കൊപ്പം ചേര്‍ന്ന് നോട്ടര്‍ഡാം അക്കാദമയില്‍ ചേര്‍ന്നു. ഇംഗ്ലീഷും ഹിന്ദിയും പഠിച്ചെടുത്തു. ഉന്നത വിദ്യാഭ്യാസം നേടി. അവിടെ തന്നെ ജോലികിട്ടിയെങ്കിലും 1986-ല്‍ ജോലി രാജിവെച്ച് മുസഹര്‍ വിഭാഗത്തിനൊപ്പം ചേര്‍ന്നു. അവരുടെ ഭാഷ പഠിച്ചെടുക്കലായിരുന്നു വലിയ വെല്ലുവിളി. ഒരു കുഞ്ഞു ബാഗുമെടുത്ത് ഈ വിഭാഗത്തിനൊപ്പം താമസിക്കാന്‍ തുടങ്ങി. അവരുടെ കുടിലുകളില്‍ ഉറങ്ങി. അവരിലൊരാളായി മാറി. അവിടെ നിന്നാണ് ഇവര്‍ക്കൊപ്പമുള്ള ജീവിതം തുടങ്ങിയത്. അവര്‍ എനിക്കുമൊരു കുടില്‍ പണിത് തന്നു.

മുസഹര്‍ വിഭാഗത്തിലെ കുട്ടികള്‍

  • ആദ്യം പരിഹാരം കണ്ടത് വിദ്യാഭ്യാസത്തിന്
വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുകയുള്ളുവെന്ന് എനിക്ക് ഉറപ്പായിരുന്നു. ആദ്യം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കാനാണ് ലക്ഷ്യമിട്ടത്. നമുക്ക് കുറച്ച് പഠിച്ചാലോയെന്ന് ഞാന്‍ കൗമാരക്കാരായ പെണ്‍കുട്ടികളോട് ചോദിച്ചപ്പോള്‍ ഞങ്ങള്‍ പലരും കല്ല്യാണമുറപ്പിക്കാന്‍ നില്‍ക്കുന്നവരാണെന്നും എന്തിന് പഠിക്കണമെന്നുമായിരുന്നു അവരുടെ ചോദ്യം. എത്ര പറഞ്ഞിട്ടും അവര്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ നമുക്ക് പാട്ടുപാടാമെന്നും ഡാന്‍സ് കളിക്കാമെന്നൊക്കെ പറഞ്ഞപ്പോള്‍ അവര്‍ എത്തി. പിന്നെ എല്ലാ ദിവസവും ഓരോ മണിക്കൂര്‍ ഇത്തരത്തില്‍ ഒത്തുകൂടി. പാട്ടും ഡാന്‍സും മുദ്രാവാക്യങ്ങളും പഠിച്ചു.പഠിപ്പിലേക്ക് വഴിതിരിച്ചുവിട്ടു. പതിയെ അത് 2005-ല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന പ്രേരണാസ്‌കൂളായി. ആദ്യം 125 കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം കൊടുത്തിരുന്നതെങ്കില്‍ ഇന്നത് 3000 കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനമായിമാറി. പഠനത്തിന് പുറമെ സംഗീതം, ബന്‍ഡ്, ആയോധനകല, ഇന്ത്യന്‍ ഭരണ ഘടന എന്നിവയെല്ലാം പഠിപ്പിച്ചു.

പെണ്‍കുട്ടികള്‍ക്ക് പുറമെ യുവാക്കളേയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. അവിടേയുള്ള യുവാക്കളെല്ലാം മദ്യപിച്ചും പാന്‍മസാലകള്‍ ഉപയോഗിച്ചുമെല്ലാം സമയം പോക്കി ഒരു പണിയും ചെയ്യാതെ നടക്കുന്നവരായിരുന്നു. ക്രമേണ ക്രിമിനലിസത്തിലേക്കും മറ്റും മാറും. ഇതിനൊരു പരിഹാരം കാണണമെന്ന ചിന്തയുണ്ടായിരുന്നു. അങ്ങനെ എന്റെ കൂടേയുള്ള ചിലരെ അവരുടെ അടുത്തേക്കയച്ചു. നിങ്ങള്‍ക്ക് എന്ത് ചെയ്യാനാണ് ആഗ്രഹമെന്ന് ചോദിച്ചു. അവരുടെ ഉത്തരം വിചിത്രമായിരുന്നു. ക്രിക്കറ്റ് കളിക്കണം. ആദ്യം 11 അംഗ സംഘത്തിന് ക്രിക്കറ്റ് കിറ്റ് നല്‍കി. അത് കണ്ടപ്പോള്‍ മറ്റ് സ്ഥലത്തെ കുട്ടികളും കിറ്റ് ചോദിച്ചു. ഒരു ബാങ്കിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നോ മറ്റോ കിട്ടിയ തുകകൊണ്ട് അവര്‍ക്കും കിറ്റ് വാങ്ങിച്ചുകൊടുത്തു. ഇപ്പോള്‍ 35 ടീമായി. ഇന്ന് ഗ്രാമത്തില്‍ 500 ഓളം മികച്ച കളിക്കാരുണ്ട്. അവര്‍ പല ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നു. വിജയിക്കുന്നു.

ദീദി സ്ത്രീകള്‍ക്കൊപ്പം

  • കൃഷിയിലേക്കിറക്കി, ഒടുവിലവര്‍ സ്വന്തം ഭൂമി വാങ്ങി
ഞാനിവിടെയെത്തുമ്പോള്‍ ഇവിടേയുള്ളവര്‍ അടിമപ്പണിക്കാരായിരുന്നു. പുലര്‍ച്ചെ മുതല്‍ വൈകീട്ട് ആറ് മണിവരെ ജോലി ചെയ്താല്‍ കൂലി കിട്ടിയിരുന്നത് അഞ്ച് രൂപയായിരുന്നു. ആരും തിരിച്ച് ചോദിക്കില്ല, ചോദിക്കണമെന്ന് അറിയില്ല. എന്നാല്‍ ഭൂഉടമകള്‍ക്ക് ഇവര്‍ ജോലി ചെയ്യാതെ പറ്റുകയുമുണ്ടായിരുന്നില്ല. ഒരു ദിവസം ഒരു പ്രായമായ സ്ത്രീ ജോലി ചെയ്ത് വല്ലാതെ തളര്‍ന്ന് വരുന്നത് കണ്ടു. ഞാനവരോട് ചോദിച്ചു, ഇന്നത്തെ കൂലി കിട്ടിയോ?ആ കിട്ടി. അഞ്ചുരൂപ കാണിച്ച് തന്ന് അവര്‍ മറുപടി പറഞ്ഞു. ഞാന്‍ ചോദിച്ചു ഒരു ദിവസം ജോലി ചെയ്തിട്ട് അഞ്ചൂരൂപയോ? എന്താ കൂടുതല്‍ ചോദിക്കാത്തത്. എന്റെ ചോദ്യം കേട്ട് അവര്‍ അത്ഭുതപ്പെട്ടു. ചോദിക്കാനോ, ദീദി എന്താ ഈ പറയുന്നത്. അവര്‍ക്ക് ശരിക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ല എന്നതായിരുന്നു സത്യം. ഞാന്‍ അവരെ ചോദ്യം ചോദിക്കേണ്ടതിനെ പറ്റി പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു. അങ്ങനെ ഒരു കൂട്ടം സ്ത്രീകളുമായി പോയി സമരം ചെയ്തു. അങ്ങനെ കൂലി 14 രൂപയാക്കി. പക്ഷെ പട്ടിണി മാറിയിരുന്നില്ല. ഇതോടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാന്‍ തീരുമാനിച്ചു.

പത്ത് സ്ത്രീകള്‍ വീതം ചേര്‍ന്ന് വയലുകള്‍ പാട്ടത്തിനെടുത്തു. ഗോതമ്പ്, നെല്ല്, ഉള്ളി എന്നിവയെല്ലാം കൃഷി ചെയ്തു. ഇത് വലിയ വിജയമായിരുന്നു. അവര്‍ക്കും ആവേശമായി. നമുക്ക് എല്ലാ വര്‍ഷവും കൃഷി ചെയ്യണമെന്ന് ആവര്‍ ആവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു, എല്ലാ വര്‍ഷവുമല്ല. ഇന്ന് മുതല്‍ എല്ലായ്‌പ്പോഴും കൃഷി ചെയ്യാമെന്ന്. സവാളയ്ക്ക് വലിയ വില വര്‍ധനവുണ്ടായിരുന്ന കാലത്ത് വമ്പിച്ച ലാഭമാണ് ഇവര്‍ക്ക് കൃഷിയില്‍ നിന്നും ലഭിച്ചത്. പലര്‍ക്കും നാലും അഞ്ചും ലക്ഷം രൂപ ലാഭം കിട്ടി. അഞ്ചുരൂപ കൂലികിട്ടിയിരുന്നിടത്ത് നിന്നാണ് ഇതെന്ന് ഓര്‍ക്കണം. മാത്രമല്ല ഇവരുടെ കുടിലുകളില്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ പോലും അരിയും നെല്ലും നിറഞ്ഞു. ഈ സ്ത്രീകളുടെ വിജയത്തില്‍ ആവേശം ഉള്‍ക്കൊണ്ട് ഇപ്പോള്‍ 5000 സ്ത്രീകളാണ് ജോലി ചെയ്യുന്നത്. ലാഭം കിട്ടിയ പണം കൊണ്ട് എട്ട് മുസഹര്‍ സ്ത്രീകള്‍ സ്വന്തമായി ഭൂമി വാങ്ങി. അവരുടെ മുതുമുത്തച്ഛന്‍മാര്‍ക്ക് പോലും സാധിക്കാത്ത കാര്യമാണ് ഈ സ്ത്രീകള്‍ നേടിയെടുത്തത്. മാത്രമല്ല എലിയെ പിടിച്ച് തിന്ന് വിശപ്പടക്കിയവരിലാണ് ഈ മാറ്റമുണ്ടായത്.

മുസഹര്‍ വിഭാഗത്തിലെ ആളുകള്‍ എലികളെ തിന്നുന്നു

  • പീഢനം കുറ്റമാണെന്ന് മനസ്സിലാവാത്തവര്‍
മുസഹര്‍ പെണ്‍കുട്ടികളും സ്ത്രീകളും പല തരത്തിലുള്ള പീഢനങ്ങളായിരുന്നു അനുഭവിച്ച് പോന്നിരുന്നത്. പല വീടുകളം വ്യാജമദ്യം നിര്‍മിക്കുന്ന സ്ഥലമായിരുന്നു. കുടിലുകളില്‍ പുറത്തു നിന്നുള്ളവര്‍ മദ്യപിക്കാനുമെത്തിയിരുന്നു. ഇവരെ കാണുന്നതും അടുത്തിരിക്കുന്നതും പലര്‍ക്കും അശുദ്ധിയാണെങ്കിലും മദ്യപിക്കാനെത്തുമ്പോള്‍ ഈ അശുദ്ധിയുണ്ടായിരുന്നില്ല. മദ്യപിച്ചശേഷം ഇവര്‍ പെണ്‍കുട്ടികളേയും സ്ത്രീകളേയും ഉപദ്രവിക്കും. ഇത് കുറ്റമാണെന്ന് പോലും ഇവര്‍ക്കറിയില്ല. ഒരിക്കല്‍ അങ്ങനെയൊരു സംഭവമുണ്ടായപ്പോള്‍ ആ വിവരം എനിക്ക് കിട്ടി. ഞാന്‍ അവരോട് പറഞ്ഞു കേസ് കൊടുക്കാന്‍. പോലീസ് സ്‌റ്റേഷനെന്ന് കേട്ടപ്പോഴേ അവര്‍ക്ക് പേടിയായിരുന്നു. അവര്‍ അടിക്കുന്നവരാണെന്നും ഞങ്ങള്‍ കേസിനൊന്നുമില്ലെന്നായിരുന്നു അവരുടെ നിലപാട്. പക്ഷെ ഏറെ നിര്‍ബന്ധിച്ചപ്പോള്‍ ചിലര്‍ എന്റെ കൂടെ വന്നു.

സ്‌റ്റേഷനിലെത്തി ഞാന്‍ പറഞ്ഞു. കേസെടുക്കണമെന്ന്. അപ്പോള്‍ എന്റെ കൂടെയുള്ള പെണ്‍കുട്ടിയെ നോക്കി അവര്‍ ചോദിച്ചു. ഇത്രയും മുഷിഞ്ഞ വേഷത്തിലുള്ള വൃത്തികെട്ട ഈ പെണ്‍കുട്ടിയെ ആര്‍ക്കെങ്കിലും പീഡിപ്പിക്കാന്‍ തോന്നുമോ?എന്നിട്ട് ചിരിച്ചു. പക്ഷെ ഞാന്‍ നിര്‍ബന്ധിച്ചു. എന്നിട്ടും അവര്‍ തയ്യാറായില്ല. ഒടുവില്‍ ഒരൂ കൂട്ടം സ്ത്രീകളെ കൂട്ടി ഞങ്ങള്‍ റോഡ് സ്തംഭിപ്പിച്ച് സമരം നടത്തി. അത് വലിയ വാര്‍ത്തയായി. മാധ്യമങ്ങള്‍ ഏറ്റെടുത്തു. ഇതോടെ പോലീസുകാര്‍ കേസെടുക്കാന്‍ നിര്‍ബന്ധിതരായി. ഇവരുടെ കാര്യത്തില്‍ വലിയ രീതിയില്‍ ഇടപെടുന്നുവെന്നത് കൊണ്ടുതന്നെ വലിയ ഭീഷണിയായിരുന്നു എനിക്കുണ്ടായിരുന്നത്. കൊല്ലാന്‍ വരെ പദ്ധതിയിട്ടിരുന്നു. ഇതിന് പുറമെ മുസഹര്‍ വിഭാഗത്തിന് വേണ്ടി മാത്രമായി വലിയ രീതിയില്‍ ഇടപെടുന്നത് കൊണ്ട് മറ്റ് വിഭാഗക്കാരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നു.

സുധ വര്‍ഗീസ്

  • മുസഹര്‍ മാത്രം, ഒടുവില്‍ സൈക്കിള്‍ ദീദിയായി
പലരും എന്നോട് ഈ ചോദ്യം ചോദിച്ചിരുന്നു. മുസഹര്‍ വിഭാഗം ബിഹാറില്‍ അങ്ങേയറ്റം വിവേചനം അനുഭവിക്കുന്നവരാണ്. ആരും അവരെ അടുപ്പിക്കില്ല. കാണുന്നത് പോലും അശുദ്ധി. ഇവരോടൊപ്പം മറ്റുള്ളവരെ കൂടെ ഒരുമിച്ചിരുത്തിയാല്‍ മറ്റുള്ളവര്‍ ഇവരോട് വീണ്ടും വിവേചനം കാണിക്കും. അത് മുസഹറുകരെ വീണ്ടും പിറകിലാക്കും. ഇത് ഇത്തരക്കാരെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന എന്ന എന്റെ ലക്ഷ്യം നേടാനാവില്ല. ഇവരുടെ ഓരോ പ്രശ്‌നത്തിനും വേണ്ടി ദിവസവും കിലോമീറ്ററുകളോളം നടന്നായിരുന്നു ഞാന്‍ പോയത്. അത് എന്നെ തളര്‍ത്തിക്കളഞ്ഞു. അങ്ങനെയാണ് സൈക്കിള്‍ വാങ്ങുന്നത്. പിന്നെ സൈക്കിളിലായി യാത്ര. ഒറ്റ ദിവസം 60 കിലോമീറ്റര്‍ വരേയൊക്കെ സൈക്കിള്‍ ചവിട്ടിയിട്ടുണ്ട്. പിന്നെ സൈക്കിള്‍ ദീദിയെന്നായി എന്റെ വിളിപ്പേര്. ഗ്രാമീണര്‍ തന്നെയാണ് എന്നെ അങ്ങനെ വിളിക്കാന്‍ തുടങ്ങിയത്.

പല കാരണങ്ങളാല്‍ വീടുവിട്ടുപോവേണ്ടി വന്ന നിരവധി പെണ്‍കുട്ടികളുണ്ടായിരുന്നു ഗ്രാമത്തില്‍. അവരെ പുനരധിവസിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു. ഒപ്പം പെണ്‍കുട്ടികളായാല്‍ കുറ്റിക്കാട്ടിലും മറ്റും ആരും കാണാതെ എറിഞ്ഞ് കളയുന്ന പ്രവണതയും ഇവിടെയുണ്ടായിരുന്നു. അവരേയും പുനരധിവസിപ്പിക്കേണ്ടിയിരുന്നു. ഇത് രണ്ടിനും അവിടെ പ്രത്യേക സെന്ററുകള്‍ ഞാന്‍ തുടങ്ങിയിട്ടുണ്ട്. 1987-ല്‍ നാരീഗുഞ്ജ് എന്ന സംഘടനയാണ് വീട് വിട്ടുപോവുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി തുടങ്ങിയത്. കുഞ്ഞുങ്ങളെ ഏറ്റെടുക്കുന്ന സംഘടന സര്‍ക്കാരിന്റെ പിന്തുണയോട് കൂടിയുള്ളതാണ്. ഒരേ സമയത്ത് 25 പെണ്‍കുഞ്ഞുങ്ങളെവരെ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. തന്റെ ഇവരോടൊപ്പമുള്ള പ്രവര്‍ത്തനം കണ്ട് ബിഹാര്‍ സര്‍ക്കാര്‍ മൈനോറിറ്റി കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ആയി നിയമിച്ചിരുന്നു. രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു.

Content Highlights: Cycle deedi sudha vargese from bihar mbifl2023

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented