ചേർത്തല സെയ്ന്റ് മൈക്കിൾസ് കോളേജിൽ ഫെഡറൽ ബാങ്ക്,മാതൃഭൂമിയുമായി ചേർന്നു സംഘടിപ്പിക്കുന്ന ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ’ ആലപ്പുഴ ജില്ലയിലെ ബ്ലോക്കുതല മത്സരങ്ങളുടെഉദ്ഘാടനവേളയിൽ ചേർത്തല ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റ് വിഷ്ണുകുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു എസ്. നായർ, മാതൃഭൂമി യൂണിറ്റ് മാനേജർ മനീഷ്കുമാർ എന്നിവർ
ആലപ്പുഴ: സംവാദങ്ങളുടെ പൊരിഞ്ഞ പോരിന് ആലപ്പുഴയിൽ തുടക്കമായി. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്തു സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാംപതിപ്പിലെ ജില്ലയിലെ ബ്ലോക്കുതല പോരാട്ടങ്ങൾക്ക് വ്യാഴാഴ്ച തുടക്കംകുറിച്ചു. ചേർത്തല സെയ്ന്റ് മൈക്കിൾസ് കോളേജിൽ നടന്ന പരിപാടിയിൽ വിദ്യാർഥികൾ ആശയങ്ങൾ ആവേശത്തോടെ അവതരിപ്പിച്ചു.
‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ്’ എന്നതായിരുന്നു വിഷയം. വിദ്യാർഥികൾ ഒരു മിനിറ്റിൽ ഈ വിഷയത്തെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചു.
വീടുകളിൽനിന്നു മാറിനിൽക്കുന്ന കുട്ടികൾക്ക് സംരക്ഷണം വേണ്ടേ എന്നും അച്ചടക്കത്തിനും സുരക്ഷയ്ക്കും ഭാവി സുരക്ഷിതമാക്കുന്നതിനും സമയനിയന്ത്രണം ആവശ്യമല്ലേ എന്നും ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ, വൈകിയെത്തിയാൽ പുറത്തുനിർത്തുന്ന ഹോസ്റ്റലുകളിൽ എവിടെയാണ് സംരക്ഷണമെന്നും പഠനംകഴിഞ്ഞ് ജോലിയായാൽ ഇല്ലാത്ത സമയനിയന്ത്രണം ഹോസ്റ്റലുകളിൽ മാത്രം എന്തിന് എന്നും ചിലർ വാദിച്ചു.
രാത്രിയിൽ സ്ത്രീകളെ ആക്രമിക്കുന്നത് മറ്റു സ്ത്രീകൾ നിരത്തിലില്ലാത്തതുകൊണ്ടാണെന്നും ഇതിനായി യുവാക്കളെ ഈ ചട്ടക്കൂട്ടിൽനിന്നു പുറത്തിറക്കണമെന്നുമുള്ള നിലപാടിലായിരുന്നു ചിലർ. സുരക്ഷയും അച്ചടക്കവും പാലിക്കാൻ സന്നദ്ധരായിട്ട് ഹോസ്റ്റലുകളിലേക്കു വരുന്നവർ പിന്നീടെന്തിനു നിയന്ത്രണങ്ങളെ എതിർക്കണമെന്നും വാദമുയർന്നു.
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ചുഘട്ടങ്ങളിലായാണു നടക്കുക. ബ്ലോക്ക്, ജില്ല, സോണൽ, സെമി, ഫൈനൽ എന്നിങ്ങനെ അഞ്ചു റൗണ്ടുകളിൽ കോളേജ് വിദ്യാർഥികൾ സംവാദത്തിലേർപ്പെടും. തിരഞ്ഞെടുത്ത 50 കോളേജുകളാണ് ആദ്യഘട്ടത്തിനു വേദിയാവുന്നത്.
ചടങ്ങിൽ ഫെഡറൽ ബാങ്ക് ചേർത്തല ശാഖാ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിഷ്ണുകുമാർ, മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജർ മനീഷ്കുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു എസ്. നായർ, സ്പീക്ക് ഫോർ ഇന്ത്യ 2017 റണ്ണർ അപ്പ് ലക്ഷ്മി സോണി എന്നിവർ സംസാരിച്ചു.
Content Highlights: speak for india 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..