ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ ഏഴാം പതിപ്പിന്റെ ബ്ലോക്കുതല മത്സരം ശ്രീകാര്യം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ(സി.ഇ.ടി.)ഫെഡറൽ ബാങ്ക് സീനിയർ മാനേജർ നവ്യ തെരേസ പോൾ ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി യൂണിറ്റ് മാനേജർ അഞ്ജലി രാജൻ, പ്രിൻസിപ്പൽ വി.സുരേഷ് ബാബു എന്നിവർ സമീപം
തിരുവനന്തപുരം: പെൺകുട്ടികൾക്ക് രാത്രിയിലും സഞ്ചാരസ്വാതന്ത്ര്യമനുവദിക്കേണ്ടത് മൗലികാവകാശത്തിന്റെ ഭാഗമാണെന്ന വാദമുയർത്തി, ഹോസ്റ്റലുകളിലെ സമയ നിയന്ത്രണത്തിനെതിരേ യുവത്വം പ്രതികരിച്ചു...
പ്രായപൂർത്തിയായവർക്ക് സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്നും അധികാരികൾ ബലംപ്രയോഗിച്ച് അതു തടയുന്നതു നീതിയല്ലെന്നും വിദ്യാർഥികൾ വാദിച്ചു. എന്നാൽ, രാജ്യത്ത് രാത്രികാലത്ത് കുറ്റകൃത്യങ്ങൾ കൂടുകയാണെന്നും സുരക്ഷിതത്വം ഉറപ്പാക്കാൻ ചില നിയന്ത്രണങ്ങൾ മുന്നോട്ടുവയ്ക്കണമെന്നുമായിരുന്നു ഇതിനുള്ള മറുവാദം. കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാനും സ്ഥാപനങ്ങളിലെ അച്ചടക്കം പാലിക്കുന്നതിനും രാത്രിയിലെ സഞ്ചാരത്തിനു വിലക്കേർപ്പെടുത്തുന്നത് അത്യാവശ്യമാണെന്ന വാദവും മറുപക്ഷം ഉയർത്തി. ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ മത്സരവേദിയാണ് അഭിപ്രായങ്ങൾക്ക് പുതിയമുഖം തുറന്നത്.
രാത്രിയാത്രകളിലെ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡങ്ങൾ ഉറച്ചവാദങ്ങളിലൂടെ അവതരിപ്പിച്ച് വിദ്യാർഥികൾ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ ഏഴാംപതിപ്പിന്റെ ബ്ലോക്കുതല മത്സരം നടന്നത് ശ്രീകാര്യം കോളേജ് ഓഫ് എൻജിനിയറിങ്ങിലാണ്. ‘കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണോ?’ എന്ന വിഷയത്തിൽ അനുകൂലിച്ചും എതിർത്തും വിവിധ കോളേജുകളിൽനിന്ന് എത്തിയ വിദ്യാർഥികൾ അഭിപ്രായങ്ങൾ പങ്കുവെച്ചു.
പഠനാവശ്യങ്ങൾക്ക് പണം കണ്ടെത്താൻ മറ്റു ജോലികൾക്കു പോകുന്ന വിദ്യാർഥികൾക്ക് സമയപരിധി പ്രശ്നമാകും, കോളേജുകളിലെ ലാബുകളും ഗവേഷണസൗകര്യങ്ങളും കൂടുതൽ നേരം ഉപയോഗിക്കാനുള്ള സൗകര്യം ഇല്ലാതാകും തുടങ്ങിയ വാദങ്ങളാണ് നിയന്ത്രണങ്ങളെ എതിർത്തവർക്ക് മുന്നോട്ടുവയ്ക്കാനുണ്ടായിരുന്നത്. രാത്രിയിൽ അപകടങ്ങളിൽപ്പെടുന്നവരിൽ ഏറെയും ചെറുപ്പക്കാരാണ്, ലഹരിയുപയോഗം കൂടാൻ സമയപരിധി ഒഴിവാക്കുന്നത് ഇടയാക്കും എന്നിങ്ങനെ മറുഭാഗം വാദങ്ങളെ ചെറുത്തു.
ഫെഡറൽ ബാങ്ക് സീനിയർ മാനേജർ ആൻഡ് ബ്രാഞ്ച് ഹെഡ് നവ്യ തെരേസ പോൾ ഉദ്ഘാടനം ചെയ്തു. കോളേജ് ഓഫ് എൻജിനിയറിങ് പ്രിൻസിപ്പൽ ഡോ. വി.സുരേഷ് ബാബു, സ്റ്റുഡന്റ്സ് അഫയേഴ്സ് ഡീൻ പ്രൊഫ. വി.ആർ.ജിഷ, മാതൃഭൂമി യൂണിറ്റ് മാനേജർ അഞ്ജലി രാജൻ എന്നിവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ചു ഘട്ടങ്ങളിലായാണ് നടക്കുന്നത്.
Content Highlights: speak for india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..