'ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാംപതിപ്പിന്റെ ജില്ലയിലെ ആദ്യ ബ്ലോക്ക്തല മത്സരം കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി. എൻജിനിയറിങ് കോളേജിൽ കൊട്ടാരക്കര ഗണപതികോവിൽ ശാഖ സീനിയർ മാനേജർ സിമി ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് എസ്.ആർ.രഞ്ജിത്ത്, മാതൃഭൂമി ചീഫ് സബ് എഡിറ്റർ ബിജു പാപ്പച്ചൻ, സീനിയർ റീജണൽ മാനേജർ എൻ.എസ്.വിനോദ്കുമാർ എന്നിവർ സമീപം
കൊട്ടാരക്കര:കൗമാരകേരളത്തിന്റെ സ്വാതന്ത്ര്യചിന്തകളെ ഒരു മിനിറ്റിൽ ഒതുക്കിയപ്പോൾ ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ സംവാദത്തട്ടിൽ വാക്കുകളിൽ തീചീതറി.
ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ ഏഴാംപതിപ്പിൽ ജില്ലയിലെ ആദ്യ ബ്ലോക്ക്തല മത്സരം നടന്നത് കൊട്ടാരക്കര എൻജിനിയറിങ് കോളേജിലായിരുന്നു. 'കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണ്' എന്ന വിഷയത്തിൽ എതിർത്തും അനൂകൂലിച്ചും വിവിധ കോളേജുകളിൽനിന്ന് എത്തിയ മത്സരാർഥികൾ ആശയങ്ങളുടെ കെട്ടഴിച്ചു.
വിദ്യാർഥികളുടെ രണ്ടാംവീടാണ് ഹോസ്റ്റലുകൾ. വീട്ടിലെന്നതുപോലെ സുരക്ഷിതത്വം വേണ്ടയിടത്ത് നിയന്ത്രണങ്ങൾ അനിവാര്യമാണ്. ഹോസ്റ്റലിലെ അച്ചടക്കത്തിലും നിയന്ത്രണത്തിലുമാണ് രക്ഷിതാക്കളുടെ സമാധാനം. പുരോഗമനചിന്തയെന്ന പേരിൽ നിയന്ത്രണങ്ങളെ എതിർക്കുന്നവർ സാമൂഹികതിന്മങ്ങളെയും വിദ്യാർഥികളെ ലക്ഷ്യമിടുന്ന ലഹരിസംഘങ്ങളെയും കാണുന്നില്ല.
രാത്രികൾ ഉറങ്ങാനുള്ളതാണ്, വിദ്യാർഥികൾക്ക് ഉറക്കവും വിശ്രമവും അനിവാര്യവും. പഠനം എളുപ്പമാക്കാനാണ് ഹോസ്റ്റലുകളിൽ തങ്ങുന്നതെന്ന കാര്യം മറക്കരുതെന്നും അനുകൂലിച്ചവർ വാദങ്ങൾ നിരത്തി. സ്വർണക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണെന്നായിരുന്നു പ്രതികൂലവാദികളുടെ തിരിച്ചടി.
കൂട്ടിലടയ്ക്കപ്പെട്ട കിളിയെപ്പോലെയാകരുത് ഹോസ്റ്റൽ വാസം. നല്ല ആശയങ്ങളും ചിന്തകളും ഉണ്ടാകുന്നത് രാത്രികളിലാണ്. യാത്രാദൂരം കുറയ്ക്കുന്നതിനുള്ള ഇടത്താവളംമാത്രമാണ് ഹോസ്റ്റലുകൾ. വ്യക്തിസ്വാതന്ത്ര്യത്തെ തടയുന്ന നിയന്ത്രണങ്ങൾ പാടില്ല. രാത്രിയെ ഭയക്കേണ്ടതല്ല. ജീവിതം ഒന്നേയുള്ളൂ. പരമാവധി ആസ്വദിക്കണം.
തെറ്റ് ചെയ്യുന്നവരെയാണ് പൂട്ടിയിടേണ്ടത്. തുറിച്ചുനോക്കുന്നവരെ തിരികെ തുറിച്ചുനോക്കുകയാണ് വേണ്ടത്. സദാചാരം കുട്ടികളുടെമേൽ അടിച്ചേൽപ്പിക്കരുത്. ഇന്ത്യൻ ഭരണഘടനയിലെ 19, 21 അനുച്ഛേദങ്ങളുടെ ലംഘനമാണ് നിയന്ത്രണങ്ങൾ എന്നുവരെ വാദങ്ങളുയർന്നു.
ഫെഡറൽ ബാങ്ക് കൊട്ടാരക്കര ഗണപതികോവിൽ ശാഖ സീനിയർ മാനേജർ സിമി ജേക്കബ് മത്സരം ഉദ്ഘാടനം ചെയ്തു. എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് എസ്.ആർ.രഞ്ജിത്ത്, മാതൃഭൂമി സീനിയർ റീജണൽ മാനേജർ എൻ.എസ്.വിനോദ്കുമാർ, ചീഫ് സബ് എഡിറ്റർ ബിജു പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ചു ഘട്ടങ്ങളിലായാണ് നടത്തുന്നത്.
Content Highlights: speak for india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..